ADVERTISEMENT

പുൽപള്ളി ∙ കബനിയുടെ ഇരുഭാഗത്തുമായുള്ള ബന്ദിപ്പൂർ, നാഗർഹൊള കടുവ സങ്കേതത്തിൽ നിന്നെത്തിയ കടുവയാണു കൃഗന്നൂർ പ്രദേശത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നതെന്നു സൂചന.  കബനിക്കരയിൽ പലേടത്തും കടുവയുടെ കാൽപാട് വ്യക്തമാണ്. 3 ദിവസം മുൻപാണ് കൃഗന്നൂർ പൂഴിപ്പുറത്ത് മാത്യുവിന്റെ തൊഴുത്തിൽ നിന്നു കടുവ പശുക്കിടാവിനെ കൊന്നത്. കൂട്ടിലുണ്ടായിരുന്ന പശുവിനെ ആക്രമിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ വനപാലകർ പരിസരത്ത് ക്യാമറ സ്ഥാപിച്ചെങ്കിലും കൂട് സ്ഥാപിക്കാൻ അനുമതി വൈകി.

പിറ്റേന്നു രാത്രി കടുവയെത്തി ജഡാവശിഷ്ടങ്ങൾ പൂർണമായി ഭക്ഷിച്ചു. കടുവ നാട്ടിൽ തന്നെയുണ്ടെന്നു വ്യക്തമായതോടെ പ്രദേശവാസികൾ കൂടുതൽ അങ്കലാപ്പിലായി. സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തിറങ്ങാൻ കബനിഗിരി, കൃഗന്നൂർ, കൊളവള്ളി പ്രദേശത്തുകാർ ഭയപ്പെടുന്നു. കന്നുകാലികളെ വളർത്തുന്നവർ രാത്രി പലവട്ടം തൊഴുത്തിലെത്തി നോക്കി വളർത്തുമൃഗങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നു. വനാതിർത്തിയിൽ നിന്നേറെ ദൂരെയുള്ള ഈ ഭാഗത്ത് കാട്ടാനയും കടുവയുമെത്താറില്ലായിരുന്നു.

വനത്തിൽ നിന്നിറങ്ങുന്ന മൃഗങ്ങൾ ദൂരെ സ്ഥലത്ത് ജനവാസ കേന്ദ്രങ്ങളിലെത്തുന്നതു പതിവാകുന്നു. രണ്ടാഴ്ച മുമ്പ് സീതാമൗണ്ടിൽ കടുവ സാന്നിധ്യമുണ്ടായിരുന്നു. പുൽപള്ളിക്കടുത്ത് വടാനക്കവലയിലാണു കഴിഞ്ഞമാസം കൂട്ടിൽ കടുവ കുടുങ്ങിയത്. രണ്ടു കടുവാ സങ്കേതങ്ങൾ അതിരിടുന്ന ഈ പ്രദേശത്ത് ധാരാളം കടുവകളുണ്ട്. പ്രായാധിക്യമുള്ളതോ, പരുക്കേറ്റതോ ആയവയാണ് കാടിറങ്ങി നാട്ടിൽ വളർത്തുമൃഗങ്ങളെ പിടിക്കുന്നത്. കർണാടക വനാതിർത്തി പ്രദേശങ്ങളിൽ കടുവകളെ കൊണ്ടുവിടുന്നെന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

കടുവ പ്രശ്നം വയനാട്ടിൽ വനംവകുപ്പിന് കീറാമുട്ടിയായി. കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടുന്നവയെ കൊണ്ടിടാനും സ്ഥലമില്ല. കടുവയിറങ്ങുന്നതു മുതൽ ആ പ്രദേശങ്ങളിൽ കലഹവും ബഹളവും ശക്തമാകുന്നു. വകുപ്പുതലത്തിലാവട്ടെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവുന്നുമില്ല. വയനാടിന് അനുവദിച്ച ആർആർടി യൂണിറ്റുകളിലൊന്ന് പുൽപള്ളിൽ വേണമെന്ന ആവശ്യവും അധികൃതർ പരിഗണിച്ചിട്ടില്ല. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണമുണ്ടാകുന്ന സ്ഥലം ഇതായിട്ടും ഉന്നതലത്തിൽ അതിനു പരിഗണനയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com