ADVERTISEMENT

അമ്പലവയൽ ∙ കർഷകർക്ക് ആശ്രയമാകേണ്ട കൃഷി വിജ്ഞാനകേന്ദ്രം കയ്യിട്ടുവാരൽ കേന്ദ്രമായി മാറിയിരിക്കുകയാണെന്നു കെപിസിസി അംഗം കെ.ഇ.വിനയൻ പറഞ്ഞു. കൃഷി വിജ്ഞാനകേന്ദ്രത്തിലേക്ക് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു. കർഷകർക്ക് കാർഷിക വിജ്ഞാനം പകർന്നു നൽകുന്നതിനും, കാലാവസ്ഥാ വ്യതിയാനം മൂലം വിളകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനും വേണ്ടി പ്രവർത്തനമാരംഭിച്ച കേന്ദ്രം, ഡോ. എൻ.ഇ. സഫിയയുടെ നേതൃത്വത്തിൽ കൊള്ള സംഘമാണ് ഭരണം നടത്തുന്നതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉൽപാദിപ്പിച്ചു വിതരണം ചെയ്യുന്നതിന് പകരം സ്വകാര്യ നഴ്സറികളിൽ നിന്നും ഒരു പരിശോധനയുമില്ലാതെ വാങ്ങി വിതരണം ചെയ്യുന്ന കമ്മിഷൻ ഏജന്റുമാർ മാത്രമായി സഫിയയും സഹപ്രവർത്തകരും മാറിയിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിലും, വകുപ്പ് പ്ലാൻ ഫണ്ട് ഉപയോഗിച്ചും കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രൊക്യൂർമെന്റ് മാനുവൽ നിർദേശങ്ങൾ പൂർണമായും അവഗണിച്ചുകൊണ്ടാണ് ഇഷ്ടക്കാർക്ക് ഓർഡറുകൾ നൽകിയിരിക്കുന്നത്.

തൈകൾ വിതരണം ചെയ്ത സ്വകാര്യ നഴ്സറികൾക്ക് നേരിട്ടു പണം കൊടുക്കുന്നതിനു പകരം ഉദ്യോഗസ്ഥർ സ്വന്തം അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും കമ്മിഷനും ബ്രോക്കറേജ് എടുത്തതിനുശേഷം ബാക്കി തുക നൽകുന്നതായാണ് ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്. കർഷകർക്ക് വിതരണം ചെയ്യുന്ന നടീൽ വസ്തുക്കൾ വളവും കൂലിയും ചെലവഴിച്ച് നട്ടുകഴിഞ്ഞാൽ ആറുമാസം കൊണ്ട് ചീഞ്ഞു പോവുകയോ രോഗം ബാധിച്ച് നശിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, കെ.നിത, അനീഷ് റാട്ടക്കുണ്ട്, ജിനു കോളിയാടി, ഡിന്റോ ജോസ്, കെ. ബിൻഷാദ്, രവി അമ്പലക്കുന്ന്, മാർട്ടിൻ അമ്പലവയൽ, സ്റ്റാനി ജോസഫ്, അരുൺ സെബാസ്റ്റ്യൻ, ജിത്തു ജിതിൻ, സന്തോഷ്‌ എക്സൽ, സി. റഷീദ്, മാത്യു കൂവയിൽ തുടങ്ങിയർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com