ഭയമില്ല, ഇവർക്ക് കൃഷി മുഖ്യം; പച്ചക്കറിക്കൃഷിയിൽ ഭാഗ്യം പരീക്ഷിച്ച് നീർവാരത്തെ കർഷകർ
Mail This Article
പനമരം∙രൂക്ഷമായ വന്യമൃഗശല്യത്തിനിടയിലും പച്ചക്കറിക്കൃഷിയിൽ ഭാഗ്യം പരീക്ഷിച്ച് നീർവാരത്തെ കർഷകർ.കാലാവസ്ഥാ മാറ്റമോ, വരൾച്ചയോ, വന്യമൃഗശല്യമോ കൃഷിയിറക്കുന്നതിന് ഇവർക്കു വിഷയമല്ല. നഷ്ടമായാലും പച്ചക്കറിക്കൃഷി ഉപേക്ഷിക്കില്ലെന്നതിന് തെളിവാണ് വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ വരെയുള്ള പച്ചക്കറിക്കൃഷി. ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട പഞ്ചായത്തിലെ നീർവാരം, കല്ലുവയൽ, ദാസനക്കര, മണൽവയൽ അടക്കമുള്ള പ്രദേശത്തെ കർഷകർക്ക് പച്ചക്കറി കൃഷിയുമായി അടുത്ത ബന്ധമുണ്ട്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും തരിശായി കിടക്കുന്ന കരഭൂമിയിലും വ്യത്യസ്ത ഇനം പച്ചക്കറികളാണ് നടുന്നത്. പാവൽ, പയർ, പടവലം, കാബേജ്, തക്കാളി, ചുവന്ന മുളക്, വെള്ളരി തുടങ്ങിയ കൃഷികളാണ് അധികവും.
ചെറുപ്പക്കാരും ഈ രംഗത്തേക്ക് കൂടുതലായി കടന്നുവന്നിട്ടുണ്ട്. കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ രാപകൽ തീ കൂട്ടി കാവൽ കിടന്നും അത്യുൽപാദനശേഷിയുള്ള വിത്തുകൾ ഇറക്കിയും ശാസ്ത്രീയമായ രീതിയിലാണ് കൃഷി നടത്തുന്നത് ഒട്ടേറെ പ്രതിസന്ധികളും ബുദ്ധിമുട്ടും സഹിച്ച് കൃഷിയിറക്കുന്ന പച്ചക്കറി കർഷകരെ സഹായിക്കുന്നതിനോ ആശ്വാസനടപടികൾ സ്വീകരിക്കുന്നതിനോ നിലവിൽ അധികൃതരുടെ ഭാഗത്തുനിന്നു വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു.