ആദിവാസി ഭൂമിയിലെ മരംമുറി: അന്വേഷണത്തിന് പ്രത്യേക സംഘം
Mail This Article
കൽപറ്റ ∙ വൈത്തിരി താലൂക്കിലെ ആദിവാസി ഭൂമിയിലെ മരംമുറിയിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. സുഗന്ധഗിരി പ്രോജക്ടിൽ പതിച്ചുനൽകിയ സുഗന്ധഗിരി, ചെന്നായ്ക്കവല എന്നിവിടങ്ങളിലെ ഭൂമിയിലെ 20 മരങ്ങൾ മുറിക്കാൻ നൽകിയ അനുമതി ദുരുപയോഗം ചെയ്ത് അൻപതോളം മരങ്ങൾ മുറിക്കുകയായിരുന്നു. വെൺതേക്ക്, അയനി, പാല, ആഫ്രിക്കൻ ചോല തുടങ്ങിയ മരങ്ങളാണ് മുറിച്ചത്. പതിച്ചുനൽകിയ ഭൂമിയാണെങ്കിലും മരംമുറിക്കാൻ വനം വകുപ്പിന്റെ അനുമതി വേണം.
സുഗന്ധഗിരി കാർഡമം പ്രോജക്ടിൽ തൊഴിലാളികളായിരുന്ന ഗോത്രവർഗക്കാർക്ക് പതിച്ചുനൽകിയതാണ് ഭൂമിയാണിത്. സംഭവത്തിൽ ഭൂവുടമകളെ തെറ്റിദ്ധരിപ്പിച്ചാണ് മരം മുറിച്ചതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
20 മരങ്ങൾ മുറിക്കാൻ വനംവകുപ്പിൽ നിന്ന് കരാറെടുത്ത കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ഹനീഫയാണ് പ്രധാന പ്രതി. തൊഴിലാളികൾ ഉൾപ്പെടെ കോഴിക്കോട്, വയനാട് സ്വദേശികളായ ആറ് പേരാണ് കേസിലെ മറ്റുപ്രതികൾ. മുറിച്ചിട്ട മരത്തടികളും കടത്താൻ ഉപയോഗിച്ച ലോറിയും വനംവകുപ്പ് പിടിച്ചെടുത്തു. അതിനിടെ പ്രതികൾ കൽപറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. വനം വകുപ്പ് ജാമ്യാപേക്ഷയെ എതിർക്കും.