കടുവയെ കണ്ട നിമിഷങ്ങൾ; നടുക്കത്തോടെ സിനൂജ
Mail This Article
ബത്തേരി ∙ കാക്കനാട്ട് ശശീന്ദ്രന്റെ മകൻ ശ്രീരാജിന്റെ ഭാര്യ സിനൂജയാണു കടുവ കിണറ്റിലകപ്പെട്ടത് ആദ്യം കണ്ടത്. തലേന്നു മോട്ടർ പ്രവർത്തിപ്പിച്ചിട്ടും ടാങ്കിലേക്ക് വെള്ളമെത്താത്തതിനെ തുടർന്ന് ഇന്നലെ രാവിലെ എട്ടരയോടെ വീടിനു താഴെയുള്ള കിണറ്റിൽ നോക്കിയപ്പോഴാണ് റിങ്ങുകൾക്കിടയിലെ ഇടത്തട്ടിൽ കടുവ കിടക്കുന്നതു കണ്ടത്. നീണ്ട വാലാണ് ആദ്യം കണ്ടതെന്നു സിനൂജ പറയുന്നു.
കടുവയെ മുഴുവനായി കണ്ടതോടെ ഭയന്ന സിനൂജയാണു വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്നു പ്രദേശവാസികളും പിന്നാലെ വനപാലകരും സ്ഥലത്തേക്കെത്തി. ആദ്യം ശബ്ദമുണ്ടാക്കാതെ കിടന്ന കടുവ പരിസരം ശബ്ദമുഖരിതമായതോടെ ഇടക്കിടെ അലറുകയും മുരളുകയും ചെയ്യുന്നുണ്ടായിരുന്നു. തലേന്നു രാത്രി എട്ടോടെ വീടിനു സമീപം കടുവ എത്തിയിരുന്നെന്നും ടോർച്ചടിച്ചപ്പോൾ കിണറ്റിനു സമീപത്തേക്ക് ഓടിപ്പോയിരുന്നെന്നും തൊട്ടടുത്തു താമസിക്കുന്ന കുന്നുപുറത്ത് ലീല പറഞ്ഞു.