സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി പിടിയില്‍
Mail This Article
മീനങ്ങാടി∙ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി പിടിയില്‍. കമ്പളക്കാട് പൂവനേരിക്കുന്ന് ചെറുവനശ്ശേരി വീട്ടില്‍ സി.എ.മുഹ്സിനെ (29) ആണ് മീനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ജെ.കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ നിന്ന് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്.
സ്വര്‍ണ കവര്‍ച്ച നടത്തിയുമായി ബന്ധപ്പെട്ട വിരോധത്തിൽ, കരണി സ്വദേശിയായ യുവാവിനെ വീട്ടില്‍ അതിക്രമിച്ചുകയറി വടിവാളുകൊണ്ട് വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസിലാണ് പിടിയിലായത്. അതിഥി തൊഴിലാളികള്‍ക്കൊപ്പം ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ചു താമസിക്കുകയായിരുന്ന പ്രതി, ആഴ്ചകള്‍ക്കുള്ളില്‍ സ്ഥലം മാറിയിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.
2023 ഒക്ടോബർ 13ന് പുലര്‍ച്ചെ 2.30 നാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ വച്ച് വെട്ടിപ്പരുക്കേല്‍പ്പിച്ച് കടന്നുകളഞ്ഞത്. കഴുത്തിനും കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും രണ്ടു മൊബൈല്‍ ഫോണുകള്‍ കവരുകയും ചെയ്തു. കേസിൽ 14 പേരെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
ഏഴു വര്‍ഷത്തിനിടെ, മുഹ്സിനെതിരെ വയനാട് ജില്ലയിലെ കമ്പളക്കാട്, പടിഞ്ഞാറത്തറ, പനമരം, മേപ്പാടി പൊലീസ് സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലുമായി വധശ്രമം, ക്വട്ടേഷന്‍, തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പിടിച്ചുപറി, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യാന്‍ തയാറെടുക്കല്‍, ലഹരിക്കടത്ത്, ലഹരി പാര്‍ട്ടി സംഘടിപ്പിക്കല്‍ തുടങ്ങി ഏട്ടോളം കേസുകളുണ്ട്.
സ്വര്‍ണം, പണം മുതലായവ കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍ കണ്ടെത്തി കവര്‍ച്ച നടത്തുന്നതാണ് രീതി. പ്രതിക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തുന്നതിന് ഉത്തരവുണ്ട്. ഇതിന്റെ തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.