ADVERTISEMENT

ബത്തേരി ∙ രാജ്യത്ത് ഒരു ഭാഷ, ഒരു ദേശം, ഒരു നേതാവ് എന്ന ബിജെപി നയം അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ബത്തേരിയിൽ നടന്ന റോ‍‍ഡ് ഷോയ്ക്കു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരേയൊരു നേതാവ് മതിയെന്ന ആശയം ഓരോ വ്യക്തിയെയും അപമാനിക്കലാണ്. നേതാവാകാൻ എല്ലാവർക്കും യോഗ്യതയുണ്ട്. ഭാഷ അടിച്ചേൽപ്പിക്കേണ്ടതല്ല, അത് ഹൃദയത്തിൽ നിന്നു വരേണ്ടതാണ്. ചരിത്രം, സംസ്കാരം, മതം എല്ലാം ഉരുത്തിരിയുന്നത് ഹൃദയത്തിൽ നിന്നാണ്. ഇന്ത്യ വിവിധ നിറങ്ങളിലുള്ളതും സൗന്ദര്യം പരത്തുന്നതുമായ പൂക്കൾ നിറഞ്ഞ ഒരു പൂക്കുടയാണ്. എന്നാൽ എല്ലാ പൂക്കളോടും ഒരേ നിറത്തിലേക്ക് മാറണമെന്നു പറയുന്നതു പോലെയാണ് ഒരു ഭാഷ മതിയെന്ന ബിജെപി നയം.

സ്ഥാനാർഥി പര്യടനത്തിന്റ ഭാഗമായി പടിഞ്ഞാറത്തറയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രവർത്തകർ നൽകിയ ബലൂണുകൾ പറത്തുന്ന രാഹുൽ ഗാന്ധി. ചിത്രം: മനോരമ
സ്ഥാനാർഥി പര്യടനത്തിന്റ ഭാഗമായി പടിഞ്ഞാറത്തറയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പ്രവർത്തകർ നൽകിയ ബലൂണുകൾ പറത്തുന്ന രാഹുൽ ഗാന്ധി. ചിത്രം: മനോരമ

കോൺഗ്രസ് ആഗ്രഹിക്കുന്നത് സാധാരണ മനുഷ്യന്റെ ഹൃദയത്തിലുള്ളതു കേൾക്കാനും വിശ്വാസങ്ങളെയും അവകാശങ്ങളെയും ബഹുമാനിക്കാനുമാണ്. എന്നാൽ ബിജെപി അവരുടെ ആശയധാര അടിച്ചേൽപ്പിക്കുന്നു. അതാണ് ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം. രാജ്യത്തു നടക്കുന്നത് ആർഎസ്എസിന്റെയും കോൺഗ്രസിന്റെയും പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും ബ്രിട്ടിഷുകാരിൽ നിന്ന് കോൺഗ്രസ് സ്വാതന്ത്ര്യം നേടിയത് ഇന്ത്യയെ ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ള കോളനിയാക്കാനല്ലെന്നും രാഹുൽ പറഞ്ഞു. നൂറുകണക്കിനാളുകൾ പങ്കെടുത്ത റോ‍ഡ് ഷോ 11.35നു കോട്ടക്കുന്നിൽ അവസാനിച്ചു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, എ.പി. അനിൽകുമാർ എംഎൽഎ, താലൂക്ക്, ജില്ലാതല യുഡിഎഫ് നേതാക്കൾ റോഡ് ഷോയെ അനുഗമിച്ചു.

മാനന്തവാടി ബിഷപ്സ് ഹൗസിലെത്തിയ രാഹുല്‍ ഗാന്ധി മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു.
മാനന്തവാടി ബിഷപ്സ് ഹൗസിലെത്തിയ രാഹുല്‍ ഗാന്ധി മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു.

ബിഷപ്പുമാരുമായി രാഹുലിന്റെ കൂടിക്കാഴ്ച
മാനന്തവാടി ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാനന്തവാടിയിലെത്തിയ രാഹുൽ ഗാന്ധി ബിഷപ് ഹൗസിലെത്തി ബിഷപുമാരുമായി കൂടിക്കാഴ്ച നടത്തി. മാനന്തവാടി രൂപതാ ബിഷപ് മാർ ജോസ് പൊരുന്നേടം, സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം, കോഴിക്കോട് രൂപതാ ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ എന്നിവരുമായാണ് ആശയ വിനിമയം നടത്തിയത്. കെ.സി. വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വയനാട് നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കു പരിഹാരം തേടി രൂപതാ അധികൃതർ രാഹുൽ ഗാന്ധിക്കു നിവേദനം നൽകി.

സ്ഥാനാർഥി പര്യടനത്തിന്റ ഭാഗമായി മാനന്തവാടിയിൽ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോ. ചിത്രം: മനോരമ
സ്ഥാനാർഥി പര്യടനത്തിന്റ ഭാഗമായി മാനന്തവാടിയിൽ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോ. ചിത്രം: മനോരമ

പടിഞ്ഞാറത്തറയിൽ റോഡ് ഷോയിൽ ആയിരങ്ങൾ
പടിഞ്ഞാറത്തറ ∙ ടൗണിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ അണിനിരന്നത് ആയിരങ്ങൾ. വിവിധയിടങ്ങളിലെ പരിപാടി കഴിഞ്ഞ് നിശ്ചിത സമയത്തിലും ഒന്നര മണിക്കൂർ വൈകിയാണ് അദ്ദേഹം എത്തിയത്. ഇത്രയും സമയം കനത്ത വെയിൽ വക വയ്ക്കാതെ റോഡിന് ഇരുവശവും സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ അദ്ദേഹത്തെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. 4.45ഓടെ യുപി സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോ കൽപറ്റ റോഡ് ജംക്‌ഷനിലാണു സമാപിച്ചത്. പതിറ്റാണ്ടുകളായി നാട്ടുകാരുടെ ആവശ്യമായ പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ശാക്തീകരിക്കുന്നതു കുടുംബത്തെ ആകെ ശാക്തീകരിക്കുന്നതിനു തുല്യമാണ്. അതിനാൽ ഓരോ വർഷവും അവരുടെ അക്കൗണ്ടിൽ ഒരു ലക്ഷം രൂപ ലഭ്യമാക്കും. 

വിവിധ മേഖലയിലുള്ളവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് കോൺഗ്രസ് പ്രകടന പത്രിക തയാറാക്കിയത്. എന്നാൽ ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ചു പ്രകടന പത്രിക തയാറാക്കിയ ബിജെപി നടപടി അങ്ങേയറ്റം നാണംകെട്ട നടപടിയാണ്. ഇതിൽ സാധാരണക്കാരനെ സഹായിക്കുന്ന ഒന്നും തന്നെയില്ല.ബിജെപി രാജ്യത്തെ വിഭജനത്തിന്റെ പാതയിലേക്ക് നയിക്കുമ്പോൾ രാജ്യത്തിന്റെ ഐക്യത്തിനും സാമ്പത്തിക വികാസത്തിനും വേണ്ടിയാണ് ഇന്ത്യാസഖ്യം നില കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.കെ. അബ്ദുറഹ്മാൻ, എം.എം. ബഷീർ, ഉസ്മാൻ കാ‍ഞ്ഞായി, ശോഭന കുമാരി, പ്രവീൺ തങ്കപ്പൻ, ഹാരിസ് കണ്ടിയൻ, ജോണി നന്നാട്ട്, പി.കെ.വർഗീസ്,  ടി.ജെ. ഐസക് എന്നിവർ പ്രസംഗിച്ചു.

റോഡ് ഷോ പത്താം മൈലിൽ സമാപിച്ചു
വെള്ളമുണ്ട ∙ സെന്റ് ആൻസ് സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച റോഡ് ഷോ പത്താം മൈൽ ടൗണിൽ സമാപിച്ചു. ഭരണ ഘടന തകർക്കുന്നവരും സംരക്ഷിക്കുന്നവരും തമ്മിലുള്ള മത്സരമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണ ഘടന മോദിയുടെ സ്വകാര്യ സ്വത്തല്ല എന്നും ഇന്ത്യാസഖ്യം അതിന്റെ സംരക്ഷകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളമുണ്ടയിലെ റോഡ് ഷോയിലും ആയിരങ്ങളാണ് അണിനിരന്നത്. പി.കെ. ജയലക്ഷ്മി, ടി.പി. മൊയ്തു ഹാജി, എ. മോയി, ഷാജി ജേക്കബ്, ടി.കെ. മമ്മൂട്ടി, അമ്മദ് കൊടുവേരി, എൻ.കെ. പുഷ്പലത എന്നിവർ‍ പ്രസംഗിച്ചു.

കടുത്ത മേടച്ചൂടിനെ അവഗണിച്ച് മാനന്തവാടിയിൽ റോഡ് ഷോ
മാനന്തവാടി ∙ കത്തുന്ന മേടച്ചൂടിനെ അവഗണിച്ച് മാനന്തവാടിയിൽ നട്ടുച്ചയ്ക്ക് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. ഡിഎഫ്ഒ ഓഫിസ് പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ മിന്നുമണി ജംക്‌ഷനിലാണു സമീപിച്ചത്. രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള പ്ലക്കാർഡുകളുമായി നൂറുകണക്കിനാളുകൾ റോഡ് ഷോയിൽ അണി നിരന്നു. വലിയ ചൂടിനെ അവഗണിച്ച് റോഡ് ഷോയ്ക്കായി തടിച്ചു കൂടിയ പ്രവർത്തകരോട് നന്ദി പറഞ്ഞാണ് രാഹുൽഗാന്ധി പ്രസംഗം തുടങ്ങിയത്. തിങ്ങി നിറഞ്ഞ ജനക്കൂട്ടം ഹർഷാരവത്തോടെയാണ് ആ വാക്കുകളെ എതിരേറ്റു. ഒരു വശത്ത് ഒരു രാജ്യം ഒരു നേതാവ് എന്നു പറയുന്ന ആർഎസ്എസും മറുവശത്ത് ഇന്ത്യ എന്ന ആശയവും തമ്മിലുള്ള പോരാട്ടമാണു നടക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിൽ ഒരേ ഒരു ഭാഷ മാത്രമെന്നു പറയുന്നതു മലയാളത്തെ അടക്കം അപമാനിക്കലാണ്. 

ആർഎസ്എസ് പറയുന്നത് ഒരു ചരിത്രവും ഒരു ഭാഷയും മതിയെന്നാണ്. ഇന്ത്യയ്ക്ക് പല ഭാഷകളും സംസ്കാരങ്ങളുമുണ്ട്. ഇവയാണ് ഇന്ത്യയെ സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്കു പരസ്പരം വെറുക്കാനുള്ള ഒരു കാരണവുമില്ല. രാജ്യത്തെ ജനങ്ങൾ ഒരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാനാകൂ. മനുഷ്യ വന്യമൃഗ സംഘർഷം, രാത്രിയാത്രാ നിരോധനം, മെഡിക്കൽ കോളജ് തുടങ്ങിയവ  വയനാടിന്റെ പ്രശ്നങ്ങളാണ്. ഇതിൽ ജനങ്ങളോടൊപ്പം ഞാനും ഉണ്ടാകും. മെഡിക്കൽ കോളജ് ഒരു രാഷ്ട്രീയ വിഷയമല്ല, പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. ഇത് സാധ്യമാക്കേണ്ടത് ഭരിക്കുന്നവരുടെ ബാധ്യതയാണെന്നും നിറഞ്ഞ കയ്യടികൾക്കിടയിൽ  രാഹുൽ പറഞ്ഞു. 

വയനാട്ടിലേക്കു വരുമ്പോൾ അതു വീട്ടിൽ വരുന്നതു പോലെയാണ്. 10 ദിവസമെങ്കിലും തന്നോടൊപ്പം വന്നു വയനാട്ടിൽ താമസിക്കണമെന്ന് അമ്മയോട് ആവശ്യപ്പെടാൻ പോവുകയാണ്. ഒരു മാസം അമ്മയെ വയനാട്ടിൽ താമസിപ്പിക്കണമെന്നാണ് ആവശ്യം. എന്നാൽ കാലാവസ്ഥ പ്രശ്നമാണ്. വന്നില്ലെങ്കിൽ ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലം അമ്മയ്ക്കു നഷ്ടമാകുമെന്നു സൂചിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com