വരൾച്ച: കർണാടക അതിർത്തിയിൽ കൃഷിമേഖല സർവനാശത്തിൽ
Mail This Article
പുൽപള്ളി ∙ ഏപ്രിൽ പകുതി പിന്നിട്ടിട്ടും ചാറ്റൽമഴ പോലും പെയ്യാത്ത അതിർത്തി പ്രദേശങ്ങളിൽ കൃഷികൾ സർവനാശത്തിലേക്ക്. നിബിഡമായ തോട്ടങ്ങൾ കരിഞ്ഞുതീരുന്നു. നേരംപുലരും മുതൽ സന്ധ്യവരെ കൊടുംചൂടാണ്. പച്ചപ്പുമായുന്ന ചെടികൾ വേഗത്തിൽ കരിഞ്ഞുണങ്ങുന്നു. കുരുമുളകും കാപ്പിയും തെങ്ങും കമുകുമെല്ലാം ഉണങ്ങി. ജലാംശമില്ലാതെ വാഴയും ഏലവും തലങ്ങും വിലങ്ങും ഒടിഞ്ഞുവീഴുന്നു. ഏക്കർ കണക്കിന് വാഴക്കൃഷി നശിച്ചു. കൃഷിയിടത്തിൽ പച്ചയായൊന്നുമില്ല. വലിയ തെങ്ങുകളുടെയും കമുകിന്റെയും മണ്ടയുണങ്ങി.
ജലസേചന സംവിധാനങ്ങളെല്ലാം പാഴായതോടെ നനച്ചിരുന്ന തോട്ടങ്ങൾ കൂടുതലായി ഉണങ്ങി. കർണാടകാതിർത്തിയോടു ചേർന്ന ഗ്രാമങ്ങളിലെ സ്ഥിതി അത്യന്തം രൂക്ഷമാണെന്നാണു റിപ്പോർട്ടുകൾ. സമീപ ഭാവിയിൽ ഈ പ്രദേശങ്ങൾ ജനവാസത്തിനു പറ്റാതാകുമെന്ന പരിസ്ഥിതി മുന്നറിയിപ്പുകളും ജനത്തെ ആശങ്കപ്പെടുത്തുന്നു. രൂക്ഷമായ വന്യമൃഗശല്യമാണു രണ്ടുമാസം മുൻപുവരെ കർഷകരെ അലട്ടിയ പ്രശ്നം.
അതിനു പുറമേയാണിപ്പോൾ അഭൂതപൂർമായ വരൾച്ചയും കൃഷിനാശവും. മുള്ളൻകൊല്ലി പഞ്ചായത്തിൽ 200 ഹെക്ടറിലും പുൽപള്ളിയിൽ 100 ഹെക്ടറിലും കൃഷി നാശമുണ്ടായതായി കൃഷി ഓഫിസർമാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഓരോദിവസവും നാശത്തിന്റെ തോതുയരുന്നു. നാണ്യവിളകളും പച്ചക്കറിയുമടക്കമുള്ള എല്ലാ വിളകളെയും ശക്തമായ ചൂട് പ്രതികൂലമായി ബാധിച്ചെന്നും റിപ്പോർട്ടിലുണ്ട്.
കണ്ണടച്ച് ഉദ്യോഗസ്ഥരും നേതാക്കളും
പുൽപള്ളി ∙ നാട്ടിൽ ദുരന്തമുണ്ടാകുമ്പോഴും സാരമില്ലെന്ന മട്ടിലാണ് ഉത്തരവാദപ്പെട്ട ഭരണകർത്താക്കൾ. തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയാൽ പിന്നെ അതവസാനിക്കും വരെ ഉദ്യോഗസ്ഥർക്കാണ് അധികാരം. പ്രകൃതിക്ഷോഭങ്ങളടക്കമുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ ഇതിനെല്ലാം ഇളവുണ്ടെങ്കിലും ശുദ്ധജല വിതരണത്തിനും വിലക്കുണ്ടെന്നാണു പഞ്ചായത്തുകളുടെ ന്യായം. വെള്ളമില്ലാത്തതിനാൽ വീട്ടിൽ കഞ്ഞിവയ്ക്കാനായില്ലെന്നാണു ചീയമ്പം കോളനിയിലെ ഒരു വീട്ടമ്മ കഴിഞ്ഞദിവസം എംഎൽഎയോടു പറഞ്ഞത്.
വരൾച്ചയിൽ സർവനാശമുണ്ടായ കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനോ പരിഹരിക്കാനോ ആരുമില്ല. വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാതെ ഒരപേക്ഷയും സ്വീകരിക്കാനാകിവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലാ ഭരണകൂടം റിപ്പോർട്ട് സമർപ്പിച്ചിട്ടും സംസ്ഥാന സർക്കാർ അനങ്ങുന്നില്ല.
സർവകക്ഷി യോഗങ്ങൾ വിളിച്ചു പ്രശ്നത്തിന്റെ ഗൗരവം സർക്കാരിനെ അറിയിക്കാൻ പ്രാദേശിക തലങ്ങളിലും നീക്കമില്ല. കൃഷി ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ടുകൾ നൽകുന്നുണ്ടെങ്കിലും ജില്ലാ ഭരണകൂടമോ, ദുരന്തനിവാരണ സമിതിയോ സ്ഥലത്തെത്തി കാര്യങ്ങൾ മനസിലാക്കാൻ തയാറാകാത്തതും കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കുടിവെള്ളമില്ലാതെയും നാട്ടുകാർ കഷ്ടപ്പെടുന്നു. വ്യാപാര മേഖലയെയും വരൾച്ച തളർത്തി.