ADVERTISEMENT

കക്കോടൻ ബ്ലോക്കിൽ കാവൽക്കാരുടെ കണ്ണുവെട്ടിച്ച്  കാട്ടാനക്കൂട്ടം
പനമരം∙ പൂതാടി പഞ്ചായത്തിൽ നടവയൽ കക്കോടൻ ബ്ലോക്കിലെ രൂക്ഷമായ കാട്ടാനശല്യത്തിനു പരിഹാരം കാണാൻ കാട്ടാന ഇറങ്ങുന്ന സ്ഥലത്ത് കാവൽ ഏർപ്പെടുത്തിയെങ്കിലും ശല്യത്തിനു കുറവില്ല. കാവൽക്കാരുടെ കണ്ണുവെട്ടിച്ച് സ്ഥിരമായി ഇറങ്ങുന്ന കാട്ടാനക്കൂട്ടം കർഷകർക്ക് വൻ നാശനഷ്ടമാണു വരുത്തുന്നത്. കൃഷി നശിപ്പിക്കുന്നതിനു പുറമേ കർഷകരുടെ വീടിന്റെ മതിലും ഗേറ്റും കൃഷിയിടങ്ങളിൽ സ്ഥാപിച്ച ജലസംഭരണികളും കാട്ടാന തകർക്കുന്നുണ്ട്. കഴിഞ്ഞ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശത്തെ ഒട്ടേറെ കർഷകരുടെ കൃഷി നശിപ്പിച്ചതിനു പുറമേ പ്രദേശത്തെ 2 കർഷകർ കൃഷിയിടത്തിൽ സ്ഥാപിച്ച ഗേറ്റുകളും മുള്ളുവേലിയും തകർത്തു.

നേരം പുലർന്ന ശേഷം കാവൽക്കാർ പോയിക്കഴിഞ്ഞാണു കാട്ടാനകളിൽ ഒന്ന് കോച്ചേരിക്കടവു വഴി വനത്തിലേക്കു മടങ്ങിയതെന്നു നാട്ടുകാർ പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് മാസങ്ങൾക്ക് മുൻപ് താൽക്കാലിക പരിഹാരമെന്ന നിലയിൽ തകർന്ന  വൈദ്യുതവേലി പൂതാടി പഞ്ചായത്ത് ജനജാഗ്രതാ സമിതിയും വനംവകുപ്പും നെയ്ക്കുപ്പ വനസംരക്ഷണ സമിതിയും ചേർന്ന് പുനഃസ്ഥാപിച്ചെങ്കിലും ഇതു തകർത്ത് കാട്ടാന പതിവായി ഇറങ്ങിയതോടെയാണ് വനംവകുപ്പ് പ്രദേശത്ത് കാവൽക്കാരെ ഏർപ്പെടുത്തിയത്.

എന്നാൽ, ഇവരുടെ കണ്ണുവെട്ടിച്ച് മറ്റു വഴികളിലൂടെയാണ് കാട്ടാന കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. കോച്ചേരിക്കടവ് ഭാഗത്തുനിന്നിറങ്ങുന്ന കാട്ടാന കക്കോടൻ ബ്ലോക്ക്, നടവയൽ, വണ്ടിക്കടവ് എന്നിവിടങ്ങളിൽ എത്തിയാണ് വാഴ, കാപ്പി, കപ്പ, തെങ്ങ്, കമുക് അടക്കമുള്ളവ നശിപ്പിക്കുന്നത്. കാവൽക്കാരുടെയും കണ്ണുവെട്ടിച്ച് കാട്ടാന ഇറങ്ങിയതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ.

പൂതാടി പഞ്ചായത്തിലെ നടവയൽ പള്ളിത്താഴെ കാട്ടാന കുത്തിമറിച്ചിട്ട വാഴകൾ
പൂതാടി പഞ്ചായത്തിലെ നടവയൽ പള്ളിത്താഴെ കാട്ടാന കുത്തിമറിച്ചിട്ട വാഴകൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com