വ്യാപാരിയെ വെട്ടിയ കേസ്: പ്രതികൾ പിടിയിൽ
Mail This Article
താമരശ്ശേരി∙ കുടുക്കിലുമ്മാരത്തെ വ്യാപാരിയായ കയ്യേലിക്കുന്നുമ്മൽ നവാസിനെ(45) കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും 3 വീടുകൾ ആക്രമിച്ച് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിലെ മുഖ്യ പ്രതികളെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുടലമുക്ക് നട്ടൂർ വീട്ടിൽ ഫിറോസ് ഖാൻ (പൂച്ച ഫിറോസ്– 34), കുടുക്കിലുമ്മാരം ആലപ്പടിമ്മൽ ഫസൽ (കണ്ണൻ ഫസൽ–29) എന്നിവരെയാണ് ഇന്നലെ താമരശ്ശേരി ഡിവൈഎസ്പി എം.പി. വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 18നു രാത്രി 7.10ന് ആണ് പ്രതികൾ മാരകായുധങ്ങളുമായി കുടുക്കിലുമ്മാരത്ത് അഴിഞ്ഞാടിയത്. സംഭവത്തിന് ശേഷം കർണാടകയിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ പണം സംഘടിപ്പിക്കാനായി നാട്ടിലേക്ക് വരുന്നതിനിടെയാണ് മുക്കം കളൻതോട്ടിൽ ഇന്നലെ പിടിയിലായത്. സംഭവ ദിവസം ഉച്ചയ്ക്ക് ഇതേ കേസിൽ പിടികിട്ടാനുള്ള കയ്യേലിക്കുന്നുമ്മൽഅയൂബിന്റെ (ചുരുട്ട അയ്യൂബ് –34) ബന്ധുവിന്റെ വിവാഹ വീട്ടിൽ വച്ച് പ്രതികൾ നാട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം കൂരിമുണ്ടയിൽഇതേ സംഘം നാട്ടുകാരെ ആക്രമിക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് ജീപ്പ് തകർക്കുകയും നായ്ക്കളെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. അന്ന് സംഘം വെട്ടി പരുക്കേൽപിച്ച വാടിക്കൽ ഇർഷാദും വിവാഹ വീട്ടിൽ ഉണ്ടായിരുന്നു. ഇവിടെ നാട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ പ്രതികൾ നവാസിനെ ചായക്കടയിൽ കയറി വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടിയത് നവാസ് തടഞ്ഞപ്പോൾ കൈപ്പത്തി പിളർന്നു. പിന്നെയും വെട്ടാൻ ശ്രമിച്ചപ്പോൾ നവാസ് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരനായ മാജിദിനെ വെട്ടാനായി ശ്രമം. വീട്ടിലെത്തിയ സംഘത്തെ കണ്ട് മാജിദ് മുറിയിൽ കയറി വാതിൽ അടച്ചെങ്കിലും പ്രതികൾ വാതിൽ വെട്ടിപ്പൊളിച്ചു. സംഭവ സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരെ കണ്ട് പിൻവാങ്ങിയ പ്രതികൾ നാട്ടുകരായ ജവാദ്, അബ്ദുൽ ജലീൽ എന്നിവരുടെ വീടുകളിലും അക്രമം നടത്തി സ്ഥലത്ത് നിന്ന് കടന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിൽ പെട്ടവരാണ് പ്രതികൾ എന്നും പൊലീസ് പറഞ്ഞു.