തകർന്നടിഞ്ഞ് മണൽവയൽ റോഡ്; നീന്തൽ പരിശീലനം നടത്താൻ നാട്ടുകാരുടെ തീരുമാനം
Mail This Article
ഇരുളം ∙ തകർന്നടിഞ്ഞ് വൻകുഴികളും വെള്ളക്കെട്ടുമായ ഇരുളം–മണൽവയൽ റോഡിൽ നീന്തൽ പരിശീലനം നടത്താൻ നാട്ടുകാരുടെ തീരുമാനം. ഇവിടെ കല്ലോണിക്കുന്നിലാണ് നീന്തൽ പരിശീലിപ്പിക്കാനാവും വിധത്തിൽ വെള്ളക്കെട്ടുള്ളത്. ഇന്നലെ സമൂഹ മാധ്യമങ്ങളിലാണ് ഭരണസംവിധാനങ്ങളെ പരിഹസിച്ച് നാട്ടുകാരും ഇരുളത്തെ ഓട്ടോക്കാരും റോഡിലെ നീന്തൽ പരിശീലനം ചർച്ചയാക്കിയത്. റോഡ് കടന്നുപോകുന്ന വാർഡ് അംഗങ്ങളുടെ പേരും അന്വേഷണങ്ങൾക്കായി നൽകിയിട്ടുണ്ട്.
ഇരുളം അമ്പലപ്പടിയിൽ നിന്നു കല്ലോണിക്കുന്ന് വഴി മണൽവയലിലെത്താനുള്ള പ്രധാന പാതയാണിത്. 3 വർഷം മുൻപ് റീടാർ ചെയ്തിരുന്നു. സദാസമയവും തകർന്നു കിടക്കാൻ മാത്രം യോഗമുള്ള ഒരു റോഡാണിതെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ആരംഭസ്ഥാനമായ അമ്പലപ്പടിയിൽ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നു. ഇവിടെ കുറെ ഭാഗത്ത് റോഡും തകർന്നു. ഈ തകരാർ പരിഹരിക്കാൻ 10 വർഷമായിട്ടും സാധിച്ചിട്ടില്ല.
ജല അതോറിറ്റി പഞ്ചായത്തിനെയും പഞ്ചായത്ത് തിരിച്ചും പഴിപറയുന്നു.3 കിലോമീറ്റർ മാത്രമുള്ള ഈ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾക്ക് സാധിക്കും. എന്നാൽ ഫണ്ടില്ലെന്ന കാരണത്താൽ പ്രവൃത്തി മുടങ്ങി. രണ്ട് മരാമത്ത് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത മരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. ഇരുളം പ്രദേശത്തുകാർക്ക് പഞ്ചായത്ത് ആസ്ഥാനമായ കേണിച്ചിറയിലെത്താനുള്ള ഏക പാതയാണിത്.