ADVERTISEMENT

അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ പരീക്ഷയിൽ മാർക്കടിസ്ഥാനത്തിൽ മൂന്നാം റാങ്ക് ഉൾപ്പെടെ പത്തിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച നേട്ടം  കൈവരിച്ച് വി.കെ. റിജുൽ

ഐഎസ്ആർഒയിലെ താൽക്കാലിക ജോലിക്കിടെ വീണുകിട്ടിയ സമയം ഫലപ്രദമായി വിനിയോഗിച്ചാണ് വി.കെ. റിജുൽ സർക്കാർ ജോലി നേടിയെടുത്തത്. പിഎസ്‌സി സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ റാങ്ക് ലിസ്റ്റിൽ മാർക്കടിസ്ഥാനത്തിൽ മൂന്നാം റാങ്ക് നേടിയ ഈ മിടുക്കൻ പത്തിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ഇപ്പോൾ ഫയർ ആൻഡ് റസ്ക്യൂ ഒാഫിസർ) തസ്തികയുടെ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നേടിയ റിജുൽ ഇപ്പോൾ ട്രെയിനിങ്ങിലാണ്.

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക് നേടിയ റിജുൽ ഐഎസ്ആർഒയിൽ ഒരു വർഷത്തെ അപ്രന്റിസ് ട്രെയിനിങ് പൂർത്തിയാക്കി.   ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിൽ എൻജിനീയറായി നിയമനവും ലഭിച്ചു. എന്നാൽ കരാർ അടിസ്ഥാനത്തിലുള്ള ജോലി സ്ഥിരപ്പെടില്ല എന്നു ബോധ്യപ്പെട്ടതോടെ സ്ഥിര ജോലിക്കുള്ള ശ്രമങ്ങൾ തുടങ്ങി.  തിരുവനന്തപുരത്തെ ലക്ഷ്യയിൽ പരീക്ഷാ പരിശീലനത്തിനു ചേർന്നു. ജോലിയിൽ തുടർന്നു കൊണ്ടുതന്നെയായിരുന്നു പരിശീലനം. ജോലി കഴിഞ്ഞ് വൈകിട്ട് 5.30 മുതൽ 8 വരെയായിരുന്നു ക്ലാസ്. അതിനു ശേഷം  സുഹൃത്തുക്കളായ 10 പേർ ചേർന്നു കംബൈൻഡ് സ്റ്റഡിയും. ഇവരെല്ലാം വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഇപ്പോൾ ഇടംപിടിച്ചിട്ടുണ്ട്.

സർവകലാശാല അസിസ്റ്റന്റ്, സിവിൽ പൊലീസ് ഒാഫിസർ, സിവിൽ എക്സൈസ് ഒാഫിസർ, അസിസ്റ്റന്റ് സെയിൽസ്മാൻ, എംഎൽഎ ഹോസ്റ്റലിൽ അമനിറ്റീസ് അസിസ്റ്റന്റ് തുടങ്ങി പത്തിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലാണ് റിജുൽ ഇടംപിടിച്ചത്.  കാസർകോട് ജില്ലയിലെ (കെഎപി–4) സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചെങ്കിലും വേണ്ടെന്നുവച്ചു.

കൂത്തുപറമ്പ് വട്ടിപ്രം മാങ്ങാട്ടിടം റിജുൽ നിവാസിൽ മോഹനൻ തോട്ടത്തിലിന്റെയും വി.കെ.രമയുടെയും മകനാണ്. രമ്യ, രിശ്ന എന്നിവർ സഹോദരിമാർ. ബിരുദ നിലവാരത്തിലുള്ള മറ്റേതെങ്കിലും തസ്തികയിൽ ജോലി ലഭിക്കും വരെ ഫയർമാൻ  ജോലിയിൽ തുടരാനാണ് റിജുലിന്റെ തീരുമാനം. ‘‘പഠനത്തിനു പ്രധാനമായും ആശ്രയിച്ചിരുന്നതു തൊഴിൽവീഥി ആയിരുന്നു. തൊഴിൽവീഥിയിലെയും കോംപറ്റീഷൻ വിന്നറിലെയും പാഠഭാഗങ്ങൾ റാങ്ക് നേട്ടത്തിന് ഏറെ സഹായകമായി. കഴിഞ്ഞ എൽഡി ക്ലാർക്ക് പരീക്ഷാ പരിശീലന സമയത്തെ മാതൃകാ ചോദ്യപേപ്പറുകൾ, എക്സ്പെക്റ്റഡ് ചോദ്യങ്ങൾ എന്നിവയെല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. മാതൃകാ ചോദ്യപേപ്പറുകൾ സ്ഥിരമായി പരിശീലിച്ചിരുന്നു. കോംപറ്റീഷൻ വിന്നറിന്റെ വലിയൊരു കലക്ഷൻ  കൈയിലുണ്ട്. ട്രെയിനിങ് സമയമായതുകൊണ്ട് പരീക്ഷാ പരിശീലനത്തിനു കൂടുതൽ സമയം ലഭിക്കുന്നില്ലെങ്കിലും തൊഴിൽവീഥി വായന മുടക്കിയിട്ടില്ല. ഞങ്ങൾ കൂട്ടുകാർ ഇപ്പോഴും മനോരമ പത്രവും തൊഴിൽവീഥിയും വാങ്ങി വായിക്കുന്നുണ്ട്.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com