ADVERTISEMENT

ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ (എൻഎൽഎസ്ഐയു) ബിരുദദാനച്ചടങ്ങ് കോവിഡ് മൂലം ഓൺലൈനിലായിരുന്നു. അതിനാൽ, യമുന മേനോന് ബിഎ എൽഎൽബി ഓണേഴ്സ് ഒന്നാം റാങ്കിനുള്ള സ്വർണമെഡൽ നേരിട്ട് ഏറ്റുവാങ്ങാനായില്ല. ഒരു മെഡലല്ല... ഒന്നാം റാങ്ക് ജേതാവ്, മികച്ച വിദ്യാർഥി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പഠന മികവിന്റെ 18 സ്വർണ മെഡലുകൾ. മൊത്തം 38 സ്വർണ മെഡലുകളിൽ ഏതാണ്ട് പകുതി. യൂണിവേഴ്സിറ്റിയുടെ 32 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം സ്വർണമെഡലുകൾ നേടിയത് ഈ എറണാകുളം ഉദയംപേരൂർ പുതിയകാവ് സ്വദേശിനിയാണ്. സിജിപിഎ ഗ്രേഡിങ് ഏഴിൽ 6.67. 

കഥ കേട്ടു, പിന്നെ കോർട്ട് ലക്ഷ്യം
പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണു നിയമപഠനം യമുനയുടെ ലക്ഷ്യമായത്. വീടിനടുത്തു താമസിക്കുന്ന സീനിയർ അഡ്വക്കറ്റ് ഇ.എക്സ്. ജോസഫിനെ ആ വെക്കേഷൻ കാലത്താണു പരിചയപ്പെട്ടത്. സുപ്രീം കോടതിയിലെ ദീർഘകാല പ്രാക്ടീസ് കഴിഞ്ഞു നാട്ടിൽ മടങ്ങിയെത്തിയതായിരുന്നു അദ്ദേഹം. തന്റെ കവിതകൾ പുസ്തകമാക്കാനുള്ള കംപ്യൂട്ടർ ജോലികളിൽ സഹായിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ജോലിയുടെ ഇടവേളകളിൽ സുപ്രീം കോടതിയിലെ പ്രശസ്ത കേസുകളും തീപാറുന്ന വാദങ്ങളുമെല്ലാം സംബന്ധിച്ച കഥകൾ യമുനയ്ക്കു പറഞ്ഞു കൊടുത്തു. ആ വിസ്മയം വഴിതെളിച്ചു, നിയമപഠനത്തിലേക്ക്.

ആദ്യവാദം ‘വീട്ടുകോടതി’യിൽ
ഇഷ്ട കോഴ്സ് തിരഞ്ഞെടുക്കാൻ ആദ്യവാദം ‘വീട്ടുകോടതി’യിൽ തന്നെ. മകൾ എൻജിനീയറോ ഡോക്ടറോ ആകണമെന്നാണ് അച്ഛൻ എളങ്കുന്നപ്പുഴ തച്ചപ്പിള്ളിൽ മോഹൻകുമാറും അമ്മ തെക്കേച്ചേപ്പയിൽ ഉഷയും ആഗ്രഹിച്ചത്. പ്ലസ് ടുവിനു സയൻസ് എടുപ്പിച്ചു. എങ്കിലും അതുകഴിഞ്ഞ് മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിച്ച് ദേശീയ നിയമ പ്രവേശനപരീക്ഷയായ ‘ക്ലാറ്റ്’ (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) എഴുതി. അത്തവണ കിട്ടിയില്ല. എൻജിനീയറിങ് അഡ്മിഷൻ കിട്ടുകയും ചെയ്തു. എങ്കിലും അതുപേക്ഷിച്ച് ഒരു വർഷം വീട്ടിലിരുന്നു പഠിച്ച് വീണ്ടും ക്ലാറ്റ് എഴുതാനായിരുന്നു തീരുമാനം. 

എതിർപ്പുണ്ടായെങ്കിലും ആ തീരുമാനം ശരിയെന്നു തെളിഞ്ഞു. 2015ലെ പ്രവേശനപരീക്ഷയിൽ 28–ാം റാങ്ക്. ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തു. ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (എൻഐആർഎഫ്) നിയമപഠന മേഖലയിൽ രാജ്യത്ത് ഒന്നാമത്തെ സ്ഥാപനം.

എൻഎൽഎസ്ഐയു എന്ന അവസര ജാലകം
വൻ അവസരങ്ങളാണു ബെംഗളൂരു ലോ സ്കൂളിൽ കാത്തിരുന്നത്. ഇന്റേൺഷിപ്, പ്ലേസ്മെന്റ്, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ... എല്ലാമുണ്ട്. രാജ്യാന്തര നിയമ സമ്മേളനങ്ങളും സുപ്രീം കോടതിയിലെയും വിദേശത്തെയും നിയമ വിദഗ്ധരുടെ പങ്കാളിത്തവുമെല്ലാം നിലവാരം കൂട്ടുന്ന ഘടകങ്ങളാണ്. മൂട്ട് കോർട്ട് മത്സരങ്ങളുടെ ഭാഗമായി സിംഗപ്പൂരിലും ലണ്ടനിലും പോകാനായി. രാജ്യത്തെ പ്രതിനിധീകരിച്ചുള്ള യൂത്ത് ഡെലിഗേഷന്റെ ഭാഗമായി നേപ്പാളിലും നേതൃപരിശീലനത്തിന് ഓസ്ട്രേലിയയിലും പോയി. 

ഇവിടെ 3 മാസം വീതം നീളുന്ന ട്രൈമെസ്റ്റർ പഠന സമ്പ്രദായമാണ്. 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ 15 ട്രൈമെസ്റ്ററുകൾ. 

ഇനി കേംബ്രിജിൽ
യമുന പറക്കാനൊരുങ്ങുകയാണ്, ലണ്ടനിലേക്ക്. കേംബ്രിജ് സർവകലാശാലയിലെ ട്രിനിറ്റി കോളജിൽ സ്കോളർഷിപ്പോടെ എൽഎൽഎം പഠനത്തിന്. രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച പഠനത്തിനാണു പ്രാമുഖ്യം നൽകുന്നത്. ഓക്സ്ഫഡിലും പ്രവേശനം ലഭിച്ചെങ്കിലും കേംബ്രിജ് തിരഞ്ഞെടുത്തു. വരുന്ന മാസം ക്ലാസ് തുടങ്ങും. 

English Summary: Success Story of Yamuna
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com