50 ദിവസം; 518 കോഴ്സുകള്‍; 570 സര്‍ട്ടിഫിക്കറ്റ്: അമലിന്റേത് അപൂർവവിജയം
Mail This Article
ലാപ് ടോപ്പിന് മുന്നിലിരുന്ന് പാലാ സ്വദേശി അമല്‍രാജ് അമ്പത് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയത് 518 കോഴ്സുകള്‍. നേടിയത് 570 സര്‍ട്ടിഫിക്കറ്റുകള്‍. ഒരായുഷ്കാലം കൊണ്ട് പോലും നേടാനാവത്തതെന്ന് പലരും കരുതിയിരുന്നത് അമല്‍ സ്വന്തക്കിയത് രണ്ട് മാസം പോലും എടുക്കാതെ. അതായത് ഒരു സെമസ്റ്ററിന്റെ മൂന്നിലൊന്ന് സമയം.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകളെ കൃത്യമായി ഉപയോഗിച്ചതാണ് ഈ നേട്ടത്തിന് അമലിനെ പ്രാപ്തനാക്കിയത്. നിസാരമായ എതെങ്കിലും കോഴ്സുകളാണെന്ന് തെറ്റിദ്ധിരിക്കേണ്ട. അമേരിക്കയിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍, മിഷിഗണ്‍ സര്‍വകലാശാല, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ യൂണിവേഴ്സിറ്റി, ലണ്ടനിലെ കിങ്സ് കോളജ്, യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ലീഡ്സ്, ഒപ്പം രാജ്യാന്തര സംഘടനകളായ ഡബ്ല്യു എച്ച് ഒ, യൂണിസെഫ്, ആംനസ്റ്റി ഇന്റര്‍ നാഷണല്‍, ഒളിംപിക് കമ്മറ്റി, ഫിഫ, പട്ടിക നീളുന്നു. കോവിഡ് വ്യാപനത്തോടെ ഇനിയെന്ത് എന്ന ആശങ്ക പലരെയും വരിഞ്ഞുമുറുക്കിയപ്പോഴാണ് അമല്‍ രാജ് പുല്ലുപോലെ കോഴ്സുകള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ വാരിക്കൂട്ടിയത്.
നാടും വീടും വിട്ട് ദശലക്ഷങ്ങള്‍ മുടക്കി പലരും ഇത്തര കോഴ്സുകള്‍ പൂര്‍ത്തീകരിക്കുമ്പോഴാണ് സ്വന്തം വീട്ടിലെ മുറിയിലിരുന്നുകൊണ്ട് കാര്യമായ പണച്ചെലവ് പോലുമില്ലാതെയുള്ള അമലിന്റെ നേട്ടം. ഓണ്‍ലൈന്‍ കോഴ്സുകളുടെ സാധ്യതയെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ വന്ന കുറിപ്പുകളാണ് വഴിത്തിരിവായത്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഓരോ സര്‍വകലാശാലകളുടെയും വാതിലുകള്‍ തുറന്നു കിട്ടി. ഓഗ്സ്റ്റ് പതിനെട്ടിനാണ് അമല്‍ പഠനം തുടങ്ങുന്നത്. തുടക്കത്തില്‍ ഇത്രയും കോഴ്സുകളെക്കുറച്ച് ചിന്തിച്ചതേയില്ല.
എന്നാല്‍ പഠിച്ചു തുടങ്ങിയതോടെ കൂടുതല്‍ താല്പര്യമായി. അച്ഛന് സി.ഹരിദാസും അമ്മ ജയയും സഹോദരി ഡോ. അമിതയും പിന്തുണയുമായി ഒപ്പം നിന്നതോടെ അമലിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അര മണിക്കൂര്‍ മുതല്‍ അമ്പത് മണിക്കൂര്‍ വരെയുള്ള കോഴ്സുകളാണ് പൂര്‍ത്തിയാക്കിയത്. പഠനത്തിനായി ഇരുപത് മണിക്കൂറുകള്‍ വരെ മാറ്റിവച്ച ദിവസങ്ങള്‍ ഉണ്ട്. നിലവില്‍ കോതമംഗം നങ്ങേലില്‍ മെഡിക്കല്‍ കോളജില്‍ ബിഎഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. കോഴ്സുകള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം മറ്റൊരു നേട്ടത്തിന്റെ കൂടി പടിവാതിലാണ് അമല്‍. ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്‍ കോഴ്സ് പൂര്‍ത്തിയാക്കിയതിന്റെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്. ഇതിന്റെ നടപടികളും പുരോഗമിക്കുകയാണ്.
English Summary: 518 Courses In 50 days: Success Story Of Amalraj