ADVERTISEMENT

‘ആരും കളക്ടറായി ജനിക്കുന്നില്ല. കഠിനാധ്വാനവും അവനവനിൽ ഉറച്ച വിശ്വാസവും ഉണ്ടെങ്കിൽ കളക്ടർ എന്നല്ല ഏത് പദവിയും ആർക്കും കൈയെത്തി പിടിക്കാവുന്നതാണ്.’ പറയുന്നത് ഏതെങ്കിലും കരിയർ ഗുരുവോ സിവിൽ സർവീസ് പരിശീലകനോ അല്ല. സ്വന്തം ജീവിതം കൊണ്ട് ഇത് തെളിയിച്ചു തന്ന രാജസ്ഥാനിലെ ഒരു സാധാരണക്കാരിയാണ്. പേര് ആശ കന്ധര. ജോധ്പൂർ മുൻസിപ്പാലിറ്റിയിലെ തൂപ്പുകാരിയായിരുന്ന ആശ രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടിയാണ് ഡപ്യൂട്ടി  കളക്ടർ പദവിയിലേക്ക് എത്തുന്നത്.

രണ്ടുവർഷം മുൻപ് ആശ പരീക്ഷയെഴുതിയതാണെങ്കിലും കോവിഡ് മൂലം ഇപ്പോഴാണ് ഫലം വന്നതെന്ന് ടൈംസ് നൗ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷയെഴുതി 12 ദിവസത്തിന് ശേഷമാണ് മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിയായി  ജോലി ലഭിക്കുന്നത്.   രണ്ടു മക്കൾ അടങ്ങുന്ന കുടുംബത്തെ പോറ്റാൻ  ആശ അന്ന് തൂപ്പുകാരിയുടെ ജോലി ഏറ്റെടുക്കുകയായിരുന്നു. എട്ട് വർഷം മുൻപ് ഭർത്താവുമായി വേർപിരിഞ്ഞ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം പൂർണമായും ആശയുടെ ചുമലുകളിലാണ്. മക്കളെ വളർത്തുന്നതിനിടയിൽ  സമയം കണ്ടെത്തിയാണ് ആശ ബിരുദ പഠനവും പൂർത്തിയാക്കിയത്.

രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ 728-ാം റാങ്കാണ്  ആശയ്ക്ക് ലഭിച്ചത്. സമൂഹത്തിൽ താൻ നേരിട്ട വിവേചനം തന്നെയാണ് കളക്ടറാകാനുള്ള പ്രചോദനമെന്ന് ആശ പറയുന്നു. തന്നെപ്പോലെ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ സിവിൽ സർവീസിലൂടെ ശ്രമിക്കുമെന്നും ആശ കൂട്ടിച്ചേർത്തു.

English Summary : Sweeper clears Rajasthan Administrative Service Examination, to become deputy collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com