പരീക്ഷയെഴുതാൻ സഹായി വേണ്ടെന്ന് സബീബ; ആത്മവിശ്വാസത്തിന് മുന്നിൽ സമ്മതംമൂളി സ്കൂൾ അധികൃതർ
Mail This Article
പത്താംക്ലാസ് പരീക്ഷയെഴുതാൻ സഹായി വേണ്ടെന്ന് അധ്യാപകരോട് വി.സബീബ കേണു പറഞ്ഞു. സ്കൂൾ അധികൃതർ സമ്മതിച്ചില്ല. പ്ലസ്‌വണ്ണിനു പരീക്ഷയെഴുതാനെത്തിയപ്പോൾ ഏലൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനോടു സബീബ ആവശ്യപ്പെട്ടതു മറ്റുള്ള കുട്ടികൾക്കൊപ്പം സ്വയം പരീക്ഷയെഴുതാൻ അനുവദിക്കണമെന്നാണ്.
ഓൺലൈൻ ക്ലാസ് ആയതിനാൽ സബീബയെ അധ്യാപകർ നേരിട്ടു കണ്ടിരുന്നില്ല. സഹായിയെ കൊടുക്കാനും പ്രത്യേക മുറി നൽകാനും സന്നദ്ധമായിരുന്നുവെങ്കിലും കുട്ടിയുടെ ആഗ്രഹപ്രകാരം പരീക്ഷ എഴുതാൻ അനുവദിച്ചെന്നു പ്രിൻസിപ്പൽ വി.ടി.വിനോദ് പറഞ്ഞു. ഏലൂർ ഗവ. എച്ച്എസ്എസിലെ കൊമേഴ്സ് വിദ്യാർഥിയാണു സബീബ.
മലപ്പുറം സ്വദേശികളായ വലപ്ര മുഹമ്മദ് ബഷീറിന്റെയും ഉമൈമയുടെയും 10 മക്കളിൽ ആറാമത്തെ കുട്ടിയാണു സബീബ. ഇടതുകൈ മുട്ടിനു താഴോട്ടു വളർച്ചയില്ലാതെയും വലതു കൈപ്പത്തിയില്ലാതെയും കാലുകൾ മുട്ടിനു താഴെ വളർച്ചയില്ലാതെയുമാണു സബീബ ജനിച്ചത്. മറ്റുള്ളവരെപ്പോലെ എല്ലാ ജോലികളും കുഞ്ഞുമോൾ (വീട്ടുകാർ സബീബയെ വിളിക്കുന്നത് കുഞ്ഞുമോൾ എന്നാണ്) ചെയ്യുമെന്നു പിതാവ് ബഷീർ പറയുന്നു. ഇരുകൈകൾ കൊണ്ടും പേന ചേർത്തുപിടിച്ചാണ് എഴുതുന്നത്.
നന്നായി ചിത്രം വരയ്ക്കും. മികച്ച ചിത്രകാരിയായി അറിയപ്പെടണമെന്നും സർക്കാർ ജോലി നേടണമെന്നുമാണു സബീബയുടെ സ്വപ്നം.ഏലൂർ ഡിപ്പോയ്ക്കു സമീപത്തെ വീട്ടിലാണു സബീബയും കുടുംബവും താമസിക്കുന്നത്.
Content Summary : Confident Student Dont Need Scribe To Write Exam