ADVERTISEMENT

മറ്റുള്ളവർ റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സമ്പാദിച്ചത് 145 സർട്ടിഫിക്കേഷനുകൾ. തിരുവനന്തപുരം പട്ടം ആദർശ് നഗർ പത്മവിലാസിൽ ഷാഫി വിക്രമനാണ് അപൂർവമായ ഈ നേട്ടം സ്വന്തമാക്കിയത്. ഒരു മുൻനിര ഫോറിൻ എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ ഡപ്യൂട്ടി ജനറൽ മാനേജർ എന്ന നിലയിൽ ഏറെ ഉത്തരവാദിത്വമുള്ള ജോലിയിലിരിക്കെയാണ് ഷാഫി ഈ ശ്രമകരമായ ഉദ്യമത്തിനു തുടക്കമിട്ടത്, അതും തന്റെ 55ാം വയസ്സിൽ. ഇനിയും ധാരാളം സർട്ടിഫിക്കേഷനുകൾ പൂർത്തിയാക്കുന്ന തിരക്കിലാണു ഷാഫി. നൂറു കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്കു മാത്രം അംഗത്വമുള്ള എക്‌സ്‌ക്ലൂസീവ് 100 കോഴ്‌സ് ക്ലബിലും ഷാഫി അംഗമാണ്. രാജ്യാന്തര തലത്തിൽ 150ൽ  താഴെ ആളുകൾ മാത്രമാണ് ഈ ക്ലബിൽ അംഗമായിട്ടുള്ളത്.

ലോക്ഡൗണിലെ വെബിനാർ

2020ലെ ലോക്ഡൗൺ കാലയളവിൽ മാറനെല്ലൂർ ക്രൈസ്റ്റ് നഗർ കോളജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറിൽ പങ്കെടുത്തതാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മേഖലയിലേക്കു ഷാഫിയെ നയിച്ചത്. ഈ വെബിനാർ ഒരു മുൻനിര ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമിന്റെ സഹകരണത്തോടെയായിരുന്നു. കോളജിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള വെബിനാറിൽ വിദ്യാർഥികളല്ലാത്ത കുറച്ചുപേരും പങ്കെടുത്തു. ഇക്കൂട്ടത്തിലൊരാളായിരുന്നു ഷാഫി. വെബിനാറിൽ പങ്കെടുത്തവർക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ കോഴ്‌സുകൾ സൗജന്യമായി 5 മാസത്തേക്കു ചെയ്യാനുള്ള അവസരവുമുണ്ടായിരുന്നു. ഇങ്ങനെയാണ് ഷാഫി കോഴ്‌സുകൾ തിരഞ്ഞെടുത്തു പഠിച്ചത്.

റോബട്ടിക്‌സ് മുതൽ ആരോഗ്യം വരെ

2020 ജൂലൈയിലാണ് ഷാഫി കോഴ്‌സുകൾ പഠിച്ചു തുടങ്ങിയത്. വിഖ്യാത യുഎസ് സർവകലാശാലയായ സ്റ്റാൻഫഡിന്റേതാണ് ആദ്യമായി ചെയ്ത കോഴ്‌സ്. ഈ കോഴ്‌സിൽ നിന്ന് ഓൺലൈൻ കോഴ്‌സുകളെപ്പറ്റി ധാരാളം പഠിച്ചു. തുടർന്നാണ് മറ്റു സർവകലാശാലകളുടെ കോഴ്‌സുകളും ഷാഫി ചെയ്തത്. യുഎസിലെ ഐവി ലീഗ് കോളജുകളായ യേൽ, വാർട്ടൺ, പ്രിൻസ്ടൺ തുടങ്ങിയ സർവകലാശാലകളിൽ നിന്നും ഷെൻഗൻ മേഖലയിലെ സർവകലാശാലകളിൽ നിന്നും ബ്രിട്ടനിലെ ഇംപീരിയൽ കോളജ്, എഡിൻബർഗ് സർവകലാശാലകൾ തുടങ്ങിയവയിൽ നിന്നുമെല്ലാം ഷാഫി കോഴ്‌സുകൾ ചെയ്തിട്ടുണ്ട്.

റോബട്ടിക്‌സ്, ബയോമെഡിക്കൽ വിഷ്വലൈസേഷൻ, ബ്ലോക്‌ചെയിൻ സാങ്കേതിക വിദ്യ, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ വിഭിന്ന മേഖലകളിലെ സർട്ടിഫിക്കേഷനുകൾ ഇപ്പോൾ ഷാഫിക്കുണ്ട്. ഇതുകൂടാതെതന്നെ ലോകാരോഗ്യ സംഘടനയുടെ ഓട്ടിസം, കോവിഡ്, അർബുദം തുടങ്ങിയവയെക്കുറിച്ച് മുപ്പതോളം കോഴ്‌സുകളും ഷാഫി ചെയ്തിട്ടുണ്ട്.

വെബിനാറിൽ പങ്കെടുത്തതിന്റെ സൗജന്യ അവസരം ഉപയോഗിച്ചതിനാൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഫീസായ 25 രൂപ മാത്രമാണ് തനിക്കു കോഴ്‌സ് പഠനത്തിനു ചിലവ് വന്നതെന്ന് ഷാഫി പറയുന്നു. അല്ലായിരുന്നെങ്കിൽ വലിയ തുക ഇതിനായി ചെലവായേനെ.

പുതിയ അവസരങ്ങൾ തേടി

ജോലി ഉണ്ടായിരുന്ന സമയത്താണ് ഷാഫി കോഴ്‌സ് പഠനം തുടങ്ങിയത്. ഓൺലൈൻ കോഴ്‌സുകൾ പഠിക്കുന്നതും സർട്ടിഫിക്കറ്റ് നേടുന്നതും ശ്രമകരമായ ജോലിയാണെന്നു ഷാഫി പറയുന്നു. ദിവസവും വിഡിയോകൾ കാണണം. വിഡിയോ ലക്ചറുകൾ കൃത്യമായി കണ്ടാലേ കോഴ്‌സ് സംബന്ധിച്ച പരീക്ഷകൾ പാസാകാനും അടുത്ത മൊഡ്യൂളുകളിലേക്കു പോകാനും പറ്റൂ. ആഴ്ചകളെടുക്കുന്ന കോഴ്‌സുകൾ കൃത്യമായ പീയർ റിവ്യൂവിനു ശേഷമാണ് സർട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഒരേ സമയം തന്നെ പതിനഞ്ച് കോഴ്‌സുകളോളം ഷാഫി ചെയ്തിരുന്നു. 

ഇതിനോടൊപ്പം തന്നെ രാജ്യാന്തര നിലവാരമുള്ള അസൈൻമെന്റുകൾ, പ്രോജക്ടുകൾ തുടങ്ങിയവയും ഷാഫിക്കു ചെയ്യേണ്ടി വന്നു. രാവിലെ മുതൽ വൈകുന്നേരം വരെ ജോലിത്തിരക്ക്. അതിനു ശേഷമുള്ള സമയം കോഴ്‌സ് പഠനം. ഉറക്കമില്ലാത്ത നാളുകളായിരുന്നു അവയെന്ന് ഷാഫി ഓർക്കുന്നു. എല്ലാം ഒരുമിച്ചുകൊണ്ടുപോകാൻ സാധ്യമല്ലെന്നു വന്നതോടെ ഷാഫി ജോലി വിട്ടു.

career-achievers-success-story-of-shafi-vikraman-family-photo-group
രജനി, രുഗ്മിണി ആർ. നായർ, ഷാഫി വിക്രമൻ, ലക്ഷ്മി

എന്നാൽ തുടർന്നും കരിയറിൽ താൽപര്യമുണ്ടെന്നു ഷാഫി വിക്രമൻ പറയുന്നു. വിദ്യാഭ്യാസമേഖലയിലേക്കു പോകാനാണ് ഏറ്റവും താൽപര്യം. ചെയ്ത സർട്ടിഫിക്കേഷനുകൾ ഇതിനു തുണയാകുമെന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. തിരുവനന്തപുരം ആർട്‌സ് കോളജിൽ നിന്നു പ്രീഡിഗ്രി പഠിച്ച ഷാഫി എംജി കോളജിൽ നിന്നാണ് കൊമേഴ്‌സ് ഡിഗ്രി പഠനം പൂർത്തീകരിച്ചത്.

ഓൺലൈൻ വിദ്യാഭ്യാസത്തിൽ കുടുംബാംഗങ്ങളിൽ നിന്നും ശക്തമായ പിന്തുണ ഷാഫിക്കു ലഭിച്ചു. തിരുവനന്തപുരത്ത് അബാക്കസ് അധ്യാപികയായിരുന്ന രജനി ഷാഫിയാണ് ഭാര്യ. മൂത്ത  മകൾ രുഗ്മിണി ആർ. നായർ ഹോട്ടൽ മാനേജ്‌മെന്‌റ് വിദ്യാർഥിയാണ്. മുപ്പതോളം കോഴ്‌സുകൾ രുഗ്മിണിയും ചെയ്തിട്ടുണ്ട്. ഇളയമകൾ ലക്ഷ്മി മാറനെല്ലൂർ ക്രൈസ്റ്റ്‌നഗർ കോളജിലെ ബിബിഎ വിദ്യാർഥിനിയാണ്.

Content Summary : Achievers - Success story of Shafi Vikraman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com