ADVERTISEMENT

മക്കളെ പഠിപ്പിച്ച് വലിയവരാക്കിയ കഥ ഒരുപാട് അമ്മമാർക്കു പറയാനുണ്ടാകും. എന്നാൽ ഇവിടെയൊരമ്മയ്ക്ക് പറയാനുള്ള അനുഭവം അൽപം വ്യത്യസ്തമാണ്. കാരണം ഈ അമ്മയെ പഠിപ്പിച്ച് പരീക്ഷയിൽ ജയിപ്പിച്ചത് അവരുടെ പെൺമക്കളാണ്. ത്രിപുരയിലെ ഷീലാ റാണി ദാസ് എന്ന അമ്മ ത്രിപുര ബോർഡ് എക്സാമിൽ പത്താം തരം പരീക്ഷയെഴുതിയപ്പോൾ അവരുടെ രണ്ടു മക്കൾ 12–ാം ക്ലാസ് പരീക്ഷയെഴുതി. ഫലം വന്നപ്പോൾ മൂന്നു പേരും വിജയിച്ചു.

 

വളരെ ചെറുപ്രായത്തിൽത്തന്നെ ഷീലാ റാണി ദാസ് വിവാഹിതയായി. രണ്ടു പെൺകുട്ടികളുമുണ്ടായി. ഭർത്താവ് മരിച്ചതോടെ ഷീലയുടെ ജീവിതം മക്കൾക്കു വേണ്ടിയായിരുന്നു. ചെറുപ്രായത്തിലുള്ള വിവാഹവും ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണവുമൊക്കെച്ചേർന്ന് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഷീലാ റാണിയുടെ പഠനസ്വപ്നങ്ങൾ പാതിവഴിയിൽ നിലച്ചെങ്കിലും മക്കളെ മിടുക്കരായി വളർത്തുന്നതിനൊപ്പം തന്റെ പഠനം പൊടിതട്ടിയെടുക്കാനും ഷീലാ റാണി സമയം കണ്ടെത്തി.

 

അമ്മയുടെ പഠനമോഹം തിരിച്ചറിഞ്ഞ മക്കൾ ഷീലാറാണിയെ പൊതുപരീക്ഷയ്ക്കായി തയാറെടുപ്പിച്ചു. അമ്മയ്ക്കൊപ്പമിരുന്ന് അവർ പാഠഭാഗങ്ങൾ പഠിപ്പിച്ചു കൊടുത്തു. ഒപ്പം പ്ലസ്ടുവിനു പഠിക്കുകയും ചെയ്തു. അഗർത്തലയിലെ അബോയ്നഗർ സ്മൃതി വിദ്യാലയത്തിലാണ് ഷീലാ റാണി പരീക്ഷയെഴുതി വിജയിച്ചത്.

 

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സ്വന്തം വിജയത്തെക്കുറിച്ച് ഷീലാ റാണി പറയുന്നതിങ്ങനെ: ‘‘ പരീക്ഷയിൽ ജയിക്കാൻ സാധിച്ചതിൽ എനിക്കൊരുപാടു സന്തോഷമുണ്ട്. എന്റെ രണ്ടു പെൺമക്കളുടെയും പ്രചോദനവും മറ്റുള്ളവരുടെ പിന്തുണയുമുള്ളതുകൊണ്ടാണ് എനിക്ക് പരീക്ഷയെഴുതാൻ സാധിച്ചത്. പരീക്ഷയിൽ വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തീർച്ചയായും എനിക്കുണ്ടായിരുന്നു.’’ 

 

Content Summary : Shila Rani Das along with her two daughters cleared board exams in Agartala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com