ഒരു കുഞ്ഞിന്റെ അസാധാരണ കഴിവുകൾ ആദ്യം തിരിച്ചറിയുന്നത് അമ്മയായിരിക്കും. സ്പെഷൽ കിഡ് എന്ന് ലോകം വിളിക്കുന്ന മകന്റെ മനസ്സിലെ കണക്കിന്റെ കളികൾ തിരിച്ചറിഞ്ഞ് അവന്റെ കഴിവ് ലോകത്തിനു കാട്ടിക്കൊടുക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് ഇവിടെ ഒരമ്മ. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട്സെന്ററിലെ വിദ്യാർഥി രംഗനാഥിന്റെയും അവന്റെ അമ്മയുടെയും കഥയാണ് ഇത്.
ഓട്ടിസം ബാധിതനായ രംഗനാഥിന് 2005 മുതലുള്ള കലണ്ടറിലെ വിവരങ്ങൾ മനപ്പാഠമാണ്. കോവിഡ് കാലത്തെ രണ്ടര വർഷത്തെ കണക്കുകൾ ദിവസവും തീയതിയും തെറ്റാതെ രംഗനാഥ് കൃത്യമായി ഓർത്തു പറയും. നാലാം ക്ലാസ് മുതലാണ് അവൻ അക്കങ്ങളുടെ കളിത്തോഴനായതെന്ന് അമ്മ സന്ധ്യ പറയും. പെയിന്റിങ്ങും ഏറെയിഷ്ടമാണ് പ്ലസ്ടു പാസായ ഈ കൗമാരക്കാരന്.
ഫോൺ നമ്പറുകൾ, വാഹന നമ്പറുകൾ ഒക്കെ മനപ്പാഠമായ രംഗനാഥിന് അക്കങ്ങളോട് കൂട്ടുകൂടാനിഷ്ടമായിരുന്നെങ്കിലും ആൾക്കൂട്ടത്തിനു മുന്നിൽ തന്റെ കഴിവുകൾ അവതരിപ്പിക്കാൻ ആദ്യകാലത്തു ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നുവെന്നും മാജിക് പ്ലാനറ്റിലെത്തിയതോടെ അതിനെ മറികടക്കാൻ രംഗനാഥിന് സാധിച്ചുവെന്നും അധ്യാപിക പറയുന്നു.
സ്പെഷൽ കിഡ് എന്ന മേൽവിലാസം ചാർത്തി വീട്ടകങ്ങളിൽ ഒതുക്കാതെ അവന്റെ കഴിവുകൾ ചെറുപ്പത്തിൽത്തന്നെ തിരിച്ചറിഞ്ഞ് അവസരങ്ങളുടെ വാതിൽ തുറന്നു കൊടുത്ത മാതാപിതാക്കളെയും അധ്യാപകരെയും മാതൃകയാക്കാമെന്ന് ഓർമപ്പെടുത്തുന്നതാണ് രംഗനാഥിന്റെ ജീവിതം.
Content Summary : Unique Talent of autistic boy Ranganath