15 വയസ്സിൽ തോറ്റ പരീക്ഷ 59 വയസ്സിൽ ജയിച്ച് ജോസേട്ടൻ; ഐടിഐ ജയിച്ചത് 62–ാം വയസ്സിൽ
Mail This Article
ജീവിതത്തിൽ ഒരുവട്ടം തോറ്റാൽ അന്നു തീരും തോൽവിയോടുള്ള പേടി എന്ന സത്യം ചിലരെങ്കിലും ജീവിതത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. ഒന്നു തോറ്റുപോയാൽ അതോടെ ജീവിതം തീർന്നു എന്നു ചിന്തിക്കുന്നവരും കുറവല്ല. എന്നാൽ തൃശ്ശൂർ സ്വദേശി ജോസേട്ടന്റെ നയം വേറെയാണ്. ഒരിക്കൽ തന്നെ തോൽപ്പിച്ച പരീക്ഷയെ ഉന്നത വിജയം നേടിയാണ് രണ്ടാം വട്ടം കക്ഷി തോൽപ്പിച്ചത്. അതിന് അദ്ദേഹം കാത്തിരുന്നത് നീണ്ട 44 വർഷമാണ്.
എല്ലാ വിദ്യാർഥികളെയും പോലെ 15–ാം വയസ്സിലാണ് ജോസ് ആദ്യമായി 10–ാം ക്ലാസ് പരീക്ഷയെഴുതിയത്. പക്ഷേ നിർഭാഗ്യവശാൽ തോൽവിയായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. പിന്നീട് കൃഷിയും ബേക്കറി ജോലിയുമൊക്കെയായി ജീവിതം തിരക്കുകളിലും ഉത്തരവാദിത്തങ്ങളും മുങ്ങിപ്പോയി. പക്ഷേ അപ്പോഴൊക്കെയും പഴയ പത്താം ക്ലാസ് തോൽവി ഒരു കനലായി ജോസിന്റെ ഉള്ളിൽക്കിടന്നു നീറി.
തോൽവിയെ വിജയമാക്കി മാറ്റാനുള്ള നിശ്ചയദാർഢ്യവും അനുയോജ്യമായ സമയവും ഒത്തു വന്നപ്പോൾ ജോസേട്ടന് വയസ്സ് 59. പ്രായം പഠനത്തിന് ഒരു തടസ്സമേയല്ലെന്ന് മറ്റാരേക്കാളും നന്നായി ജോസേട്ടനറിയാം. അങ്ങനെ കൗമാരത്തിൽ തന്നെ തോൽപ്പിച്ച പരീക്ഷയെ 59–ാം വയസ്സിൽ ജോസേട്ടൻ തോൽപ്പിച്ചു. അതും പരീക്ഷയിൽ മികച്ച മാർക്ക് സ്വന്തമാക്കിക്കൊണ്ടു തന്നെ. എന്നിട്ടും പഠിക്കാനുള്ള ജോസേട്ടന്റെ മോഹം അടങ്ങിയില്ല. ചാലക്കുടി ഐടിഐയിൽ ഇലക്ട്രിക്കൽ ട്രേഡിൽ ഐടിഐ കോഴ്സിനു ചേർന്നു. പേരക്കുട്ടികളുടെ പ്രായമുള്ള സഹപാഠികളുടെ ഒപ്പമിരുന്ന് ഉത്സാഹത്തോടെ പഠിച്ച് 62–ാം വയസ്സിൽ ജോസേട്ടൻ ഐടിഐ പാസ്സായി.
ഭാര്യ എൽസിയുടെയും മൂന്നു മക്കളുടെയും അവരുടെ കുടുംബത്തിന്റെയും പിന്തുണയോടെ ജോസേട്ടൻ പഠിത്തം തുടരുകയാണ്. ഇനിയും കഴിയുന്നത്രയും കാലം മിടുക്കനായി പഠിക്കണമെന്ന ആഗ്രഹത്തോടെ.
Content Summary : Jose's Success Story: At the Age of 59, He Passed His 10th Exam