ADVERTISEMENT

മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (ടിസ്സ്) ചന്ദ്രപ്രകാശ് യോഗനാഥന്റെ ഗവേഷണ വിഷയം ശ്രദ്ധേയമാണ് - ‘കുടിയേറ്റം–അഭയാർഥികൾ– ഇന്ത്യൻ വംശജരായ ശ്രീലങ്കൻ തമിഴരുടെ പൗരത്വം’. ലങ്കൻ തമിഴ് അഭയാർഥികളുടെ മകനായി കൊല്ലം പുനലൂരിൽ ജനിച്ച ചന്ദ്രപ്രകാശിന് അതു പഠനവിഷയം മാത്രമല്ല, സ്വന്തം ജീവിതം തന്നെയാണ്. ആ പഠനയാത്ര എത്തിനിൽക്കുന്നത് യുഎസിലാണ്– ഏഷ്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ആദം സ്മിത്ത് ഫെലോഷിപ് കിട്ടുന്ന ആദ്യ ഗവേഷകവിദ്യാർഥിയെന്ന നിലയ്ക്ക്.

 

∙ പഠനമെന്ന പോരാട്ടം

 

അഭയാർഥിജീവിതത്തിന്റെ എല്ലാ വെല്ലുവിളികളും നേരിട്ട ചന്ദ്രപ്രകാശ് ഹയർ സെക്കൻഡറി കടമ്പ രണ്ടാം ശ്രമത്തിലാണു മറികടന്നത്. പെയിന്റിങ്, കേറ്ററിങ്, കെട്ടിടനിർമാണ ജോലികളിലൂടെ പഠനച്ചെലവു കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജിൽനിന്ന് ജ്യോഗ്രഫിയിൽ 42% മാർക്കോടെ ബിരുദം; കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽനിന്ന് ഡെമോഗ്രഫിയിൽ 62% മാർക്കോടെ പിജി.

കാര്യവട്ടം ക്യാംപസിൽനിന്ന് 2016ൽ എംഫിൽ കഴിഞ്ഞപ്പോൾ ബ്രിട്ടനിലെ സതാംപ്ടൻ സർവകലാശാലയിൽ പിഎച്ച്ഡിക്ക് അഡ്മിഷൻ കിട്ടിയതാണ്. എന്നാൽ കോമൺവെൽത്ത് സ്കോളർഷിപ്പിന്റെ അവസാന ഘട്ടത്തിൽ പുറത്തായതോടെ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് ഡൽഹിയിൽ റിസർച് അസോഷ്യേറ്റായിരിക്കെ പോപ്പുലേഷൻ സ്റ്റഡീസിൽ യുജിസി നെറ്റ് നേടി. പിന്നാലെയാണ് പ്രവേശനപരീക്ഷയിൽ ഒന്നാമനായി ടിസ്സിൽ ഗവേഷണത്തിനു ചേരുന്നത്. ജോയിന്റ് സ്റ്റഡി പ്രോഗ്രാമിലൂടെ ഒരു സെമസ്റ്റർ ഓസ്ട്രിയയിലെ ക്ലാഗൻഫർട്ട് (Klagenfurt) സർവകലാശാലയിൽ പഠിച്ചു. ഒരു വർഷം 2 പേർക്കു മാത്രം കിട്ടുന്ന അവസരം.

 

∙ ആദം സ്മിത്ത് ഫെലോഷിപ്പിലേക്ക്

 

ഹംഗറിയിൽ ഗവേഷണം ചെയ്യുന്ന സുഹൃത്ത് ജോർജ് വഴിയാണ് ആദം സ്മിത്ത് ഫെലോഷിപ്പിനെക്കുറിച്ച് അറിയുന്നത്. യുഎസിലെ ജോർജ് മേസൻ സർവകലാശാലയിലെ മേർകാറ്റസ് സെന്ററും ലിബർട്ടി ഫണ്ടും ചേർന്നു നടത്തുന്ന ഫെലോഷിപ്പാണിത് (asp.mercatus.org). ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി മേഖലകളിലെ ഗവേഷണ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2000 വാക്കിലൊതുങ്ങുന്ന വിവിധ ലേഖനങ്ങൾ അയച്ചുകൊടുക്കുകയെന്നതാണ് ആദ്യ പടി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തിനിടെ ഏഴ് അക്കാദമിക് കോൺഫറൻസുകളിൽ (കൊളോകിയ) പങ്കെടുക്കാം. യാത്രകൾ പൂർണമായും സൗജന്യം. ഈമാസം ആദ്യ കോൺഫറൻസിൽ പങ്കെടുത്തു മടങ്ങിയെത്തിയ ചന്ദ്രപ്രകാശ് ജനുവരിയിൽ വീണ്ടും പോകാനൊരുങ്ങുന്നു.

 

Content Summary : From Punalur’s refugee settlement to Adam Smith Fellowship Inspirational life story of Chandra Prakash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com