ADVERTISEMENT

‘ഹൗ ഓൾഡ് ആർ യൂ’ എന്ന മഞ്ജു വാരിയർ സിനിമ ഓർക്കുന്നില്ലേ? ‘പ്രായം വെറും നമ്പർ മാത്രം’ എന്നു സ്ത്രീകളെ ഓർമപ്പെടുത്തിയ ചിത്രം. അതിലെ നായിക നിരുപമയെപ്പോലെ ഒരു മിടുക്കിയുണ്ട് തൃശൂരിൽ. അയ്യന്തോൾ സ്വദേശി രശ്മി രാധാകൃഷ്ണൻ. 

 

നാൽപതാമത്തെ വയസ്സിലാണ് എൽഡിസി 5–ാം റാങ്ക് രശ്മിയെ തേടിയെത്തിയത്. പ്രായപരിധി കഴിയുന്ന 39–ാം വയസ്സിലാണ് പരീക്ഷ എഴുതിയത്. എൽഡിസിക്കു പുറമേ എൽജിഎസ് 6–ാം റാങ്ക്, ഹൈക്കോർട്ട് ഓഫിസ് അറ്റൻഡന്റ് 2–ാം റാങ്ക്, സെക്രട്ടേറിയേറ്റ് ഓഫിസ് അറ്റൻഡന്റ് 17–ാം റാങ്ക് എന്നിവയും രശ്മി സ്വന്തമാക്കി! ഇപ്പോൾ പൊതുമരാമത്ത് വകുപ്പിൽ എൽഡി ക്ലാർക്ക്. നേരത്തേ ഗുരുവായൂർ ദേവസ്വത്തിൽ എൽഡി ക്ലാർക്കായിരുന്നു. 

 

പ്രീഡിഗ്രി പഠനം കഴിഞ്ഞതോടെ ജീവിതത്തിന്റെ തിരക്കുകളിലേക്കു കടന്ന രശ്മി കല്യാണം കഴിഞ്ഞ് വീട്ടമ്മയായി 15 വർഷം ഡൽഹിയിലായിരുന്നു താമസം. 2018 ൽ നാട്ടിൽ മടങ്ങിയെത്തിയപ്പോഴേക്കും വയസ്സ് 36 കഴിയാറായിരുന്നു. വൈകാതെ പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കാൻ തീരുമാനിച്ചു. മുന്നിലുള്ളത് ആകെ 3 വർഷം. വലിയ ഫീസ് കൊടുത്തു കോച്ചിങ്ങിനു പോകാൻ അന്നു സാഹചര്യമില്ല. അപ്പോഴാണ് അയ്യന്തോൾ ദേശം പുലിക്കളി സംഘം സൗജന്യ കോച്ചിങ് നടത്തുന്നതറിഞ്ഞത്. പിറ്റേന്നു തന്നെ അവിടെ ചേർന്നു. ഭർത്താവ് സുരേഷ് കുമാറും മകൾ ഗൗരിയും പിന്തുണയുമായി ഒപ്പം നിന്നു. 

 

2019 ൽ വിഇഒ പരീക്ഷ എഴുതി. പരീക്ഷാഹാളിൽ വാച്ച് പാടില്ലെന്നു നിബന്ധന വന്നശേഷമുള്ള ആദ്യ പരീക്ഷ. പരിശീലിച്ച ടൈം മാനേജ്മെന്റുകളെല്ലാം പിഴച്ചു. ഷോർട് ലിസ്റ്റിൽ പോലും ഉൾപ്പെട്ടില്ല. പക്ഷേ പരാജയം നൽകിയതു വീറും വാശിയും. പിന്നീടെഴുതിയ ഗുരുവായൂർ ദേവസ്വം എൽഡി ക്ലാർക്ക് പരീക്ഷയിൽ 27–ാം റാങ്ക് നേടി. തുടർന്നാണ് ഹൈക്കോർട്ട് ഓഫിസ് അറ്റൻഡന്റ്, എൽഡിസി, എൽജിഎസ്, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് റാങ്ക് നേട്ടങ്ങൾ. പിഎസ്‌സി പരീക്ഷയുടെ പാറ്റേൺ മാറിയപ്പോഴും രശ്മി തളർന്നില്ല. സിലബസ് കൃത്യമായി മനസ്സിലാക്കി ആഴത്തിൽ പഠിച്ചാൽ ചോദ്യങ്ങൾ ഏതു രൂപത്തിൽ വന്നാലും ഭയക്കേണ്ടെന്ന്, അനുഭവത്തിൽ നിന്നു രശ്മിയുടെ ഉറപ്പ്. 

 

Content Summary : In the Kerala PSC LDC Exam, Reshmi Radhakrishnan, who is in her forties, came in fifth place

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com