പഠിച്ചത് ദിവസം ഒന്നോ രണ്ടോ മണിക്കൂർ; ക്യാറ്റിൽ 100 പെർസന്റൈൽ നേടിയ വിജയ രഹസ്യം പങ്കുവച്ച് ഗോവിന്ദ്
Mail This Article
ക്യാറ്റിൽ 100 പെർസന്റൈൽ കിട്ടിയ രണ്ടാമത്തെ മലയാളി നോയിഡയിലുണ്ട്. ബിറ്റ്സ് പിലാനിയിൽ ബിഇ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ അവസാനവർഷ വിദ്യാർഥിയായ ബി.ഗോവിന്ദ്. ഇത്ര ടൈറ്റ് ഷെഡ്യൂളിനിടെ ക്യാറ്റ് പഠിച്ചുനേടാൻ സമയമുണ്ടായിരുന്നോ എന്ന് അദ്ഭുതം കൂറിയാൽ ‘സമയമില്ലായിരുന്നു’ എന്നുതന്നെയാണ് ഗോവിന്ദിന്റെ ഉത്തരം. ദിവസം ഒന്നോ രണ്ടോ മണിക്കൂറാണ് കിട്ടിയിരുന്നത്.
∙ എല്ലാം ഓൺലൈൻ: ചുരുങ്ങിയ സമയത്തിൽ വിപുലമായ പരിശീലനം പറ്റില്ലെന്നു മനസ്സിലാക്കിയ ഗോവിന്ദ് ഓൺലൈൻ സ്രോതസ്സുകളെയാണ് പഠനത്തിനു കൂടുതൽ ആശ്രയിച്ചത്. ക്വാണ്ടിറ്റേറ്റീവ് സെക്ഷനിലെ ന്യൂമെറിക്കലുകൾ ഓരോ ടോപ്പിക്കായെടുത്തു ചെയ്തുനോക്കി. റീസണിങ്, ഇംഗ്ലിഷ് വിഭാഗങ്ങൾക്കായി വെബ്സൈറ്റുകളെയും മുൻവർഷ ചോദ്യപ്പേപ്പറുകളെയും ആശ്രയിച്ചു. മോക് ടെസ്റ്റുകളും ചെയ്തു.
∙ ഐഐഎം തീരുമാനിച്ചിട്ടില്ല: ഗെയ്ൽ ഡപ്യൂട്ടി ജനറൽ മാനേജരായ കണ്ണൂർ പയ്യന്നൂർ സ്വദേശി ബാലസുബ്രഹ്മണ്യത്തിന്റെയും ഗീതയുടെയും മകനാണ് ഗോവിന്ദ്. എല്ലാ പ്രധാന ഐഐഎമ്മുകളിലേക്കും അപേക്ഷ നൽകും. എന്തുകിട്ടുന്നു എന്നതിനനുസരിച്ചാകും തീരുമാനം. കോളജിലെ പ്ലേസ്മെന്റ് സാധ്യതകളും പരിഗണിക്കുന്നു.
ഗോവിന്ദിന്റെ പിതൃസഹോദരപുത്രൻ അശ്വിനും ക്യാറ്റിൽ 100 പെർസന്റൈൽ നേടിയിരുന്നു- 2020ൽ. ഇപ്പോൾ ഐഐഎം അഹമ്മദാബാദിൽ പിജിപി വിദ്യാർഥി.
Content Summary : CAT Kerala Topper B.Govind Share His Success Secrets