ADVERTISEMENT

എന്തുകൊണ്ടാണു ഡൽഹി യൂണിവേഴ്സിറ്റി രാജ്യത്തെ ഏറ്റവും മികച്ച ബിരുദ പഠനകേന്ദ്രങ്ങളിലൊന്നായി മാറുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്നത്. 

Read Also : മലയാളികളുടെ അഭിമാനമുയർത്തി അനുഷ

ഡിയുവിലെ ഒരു വിദ്യാർഥിയെ പരിചയപ്പെടാം 

 

∙ പേര്: ആർദ്ര ആർ. കുമാർ. ആലപ്പുഴ അമ്പഴപ്പുഴ കരുമാടി സ്വദേശി. 

∙ ഇപ്പോൾ പഠനം: ലേഡി ശ്രീറാം കോളജിൽ ബികോം ഓണേഴ്സ് അവസാന വർഷം 

∙ നേട്ടം: ക്യാംപസ് പ്ലേസ്മെന്റിൽ ആമസോണിൽ ജോലി വാഗ്ദാനം ലഭിച്ചിരിക്കുന്നു. വാർഷിക പ്രതിഫലവാഗ്ദാനം 12.7 ലക്ഷം രൂപ 

 

രാജ്യത്തെ പല പ്രധാന പ്രഫഷനൽ കോളജുകളിലെയും വാർഷിക ശരാശരി പ്രതിഫലം ഇതിലും കുറവായിരിക്കും. ഡിയുവിലെ പ്രധാന കോളജുകളിൽ പരമ്പരാഗത കോഴ്സുകൾ പൂർത്തിയാക്കുന്നർക്കു പോലും മികച്ച ശമ്പള വാഗ്ദാനം ലഭിക്കുന്നുവെന്നതാണ് ആകർഷണങ്ങളിൽ ഒന്ന്. ഇനി ആർദ്രയുടെ അനുഭവം കേൾക്കാം. 

 

അമ്പലപ്പുഴ ഗവ. മോഡൽ സ്കൂളിൽ നിന്നു കൊമേഴ്സിൽ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം നാട്ടിലെ കോളജിൽ തന്നെ പഠനം തുടരാനായിരുന്നു ആർദ്രയുടെയും തീരുമാനം. എറണാകുളം ലോ കോളജിൽ എൽഎൽബി പ്രവേശനം നേടിയിരുന്നു. ഒരു ബോധവൽക്കരണ ക്ലാസിൽ ബിരുദ പഠനം മികച്ച സ്ഥാപനങ്ങളിൽ നടത്തേണ്ടതിനെക്കുറിച്ചു കേട്ടതു വഴിത്തിരിവായി. ഡിയുവിനെക്കുറിച്ചും കേട്ടു. അങ്ങനെയാണു എൽഎസ്ആറിൽ ബികോം ഓണേഴ്സിന് അപേക്ഷിച്ചത്. 2020ൽ ആദ്യ കട്ട് ഓഫിൽ തന്നെ പ്രവേശനം ലഭിച്ചു. 

 

എൽഎസ്ആറിനെ ആകർഷകമാക്കിയത് 

 

∙ ഏകദേശം 33 സൊസൈറ്റികളുണ്ട്. പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്നു. ഇതു വ്യക്തിത്വ വികസനത്തെ സഹായിക്കും. നേതൃത്വമികവ്, പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഇതെല്ലാം വർധിക്കും. പ്രകൃതി എന്ന പരിസ്ഥിതി സൊസൈറ്റി, ക്വിസ് സൊസൈറ്റി തുടങ്ങി അഞ്ചോളം സൊസൈറ്റികളിൽ 3 വർഷമായി സജീവമായിരുന്നു. ക്ലാസ് ഓൺലൈനിലായിരുന്നപ്പോഴും ഇതിന്റെ പ്രവർത്തനങ്ങൾക്കു മുടക്കുണ്ടായില്ല. 

 

∙ അക്കാദമിക് സ്റ്റൈൽ വളരെ വ്യത്യസ്തമാണ്. പാഠപുസ്തകത്തിൽ നിന്നു മാത്രം പഠിപ്പിക്കാതെ കേസ് സ്റ്റഡികളും സെമിനാറുകളുമാണു ക്ലാസുകളിൽ ഭൂരിഭാഗവും. 97 കുട്ടികളുള്ള ബാച്ചിൽ ഇത്രയും വിദ്യാർഥികൾക്കു മുന്നിൽ നിന്നു സെമിനാർ എടുക്കുമ്പോൾ നമ്മുടെ ആത്മവിശ്വാസം ഏറെ വർധിക്കും. 

 

∙ പ്ലേസ്മെന്റ് പോലുള്ള എക്സ്പോഷർ. ട്രഡിഷനൽ കോഴ്സുകളാണു നൽകുന്നതെങ്കിലും ഡിയു പ്ലേസ്മെന്റിനു വളരെ പേരുകെട്ട ഇടമാണ്. അതിൽ തന്നെ 10–20 പ്രധാന കോളജുകളിൽ മൾട്ടിനാഷനൽ കമ്പനികൾ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ എത്താറുണ്ട്. 

 

ക്യാംപസ് പ്ലേസ്മെന്റ് കടമ്പ 

 

∙ ആമസോണിൽ മാനേജർ പോസ്റ്റിലേക്കാണ് അപേക്ഷിച്ചത്. 4 ഘട്ടങ്ങൾ ഉണ്ടായിരുന്നു. വിശദമായ ബയോഡേറ്റയിൽ നിന്ന് ആദ്യ എലിമിനേഷൻ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്. പിന്നീടു 3 അഭിമുഖങ്ങൾ. അതിൽ 2 എണ്ണത്തിൽ എലിമിനേഷനുണ്ടായിരുന്നു. ഓരോ അഭിമുഖവും 20 മിനിറ്റോളം നീണ്ടു. കമ്പനിയെക്കുറിച്ചുള്ള നമ്മുടെ അറിവ്, അവരുടെ ആശയങ്ങളുമായി നമ്മൾ യോജിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും. 

 

അഭിമുഖങ്ങളിൽ സ്വയം പരിചയപ്പെടുത്തുന്ന ഘട്ടം പ്രധാനമാണ്. കാണാതെ പഠിച്ചു പറയുന്നതു പോലെയാകരുത്. അതു നമ്മുടെ ആത്മവിശ്വാസക്കുറവിനെയാകും കാട്ടുക. നമ്മളെക്കുറിച്ചുള്ള കാര്യങ്ങൾ മികവോടെ കൃത്യമായി അവതരിപ്പിക്കാൻ സാധിക്കണം. അതുപോലെ ഏതു കമ്പനിയെക്കുറിച്ചു ധാരണയുണ്ടാക്കുക എന്നതു പ്രധാനപ്പെട്ടതാണ്. 

 

ഉപരിപഠനവും സിവിൽ സർവീസും ലക്ഷ്യമിടുമ്പോഴും തൽക്കാലം ജോലിയിൽ പ്രവേശിക്കാനാണു തീരുമാനം. ജോലി പരിചയം ഉപരിപഠനത്തിനും മറ്റും നേട്ടമാകുമെന്നു ആർദ്ര പറയുന്നു. കേരള ജിഎസ്ടി വകുപ്പിൽ ഉദ്യോഗസ്ഥനായ വി. രാജേന്ദ്ര കുമാറിന്റെയും രഞ്ജനയുടെയും മകളാണ് ആർദ്ര. 

 

എൽഎസ്ആറിൽ അവസാന വർഷ വിദ്യാർഥികളിൽ ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് തുടങ്ങിയ കോഴ്സുകളിൽ നിന്നായി 150 ലേറെപ്പേർ ഇതിനോടകം പ്ലേസ്മെന്റ് ഓഫർ നേടിയിട്ടുണ്ട്. ഈ വർഷം ലഭിച്ച ഏറ്റവും ഉയർന്ന വാർഷിക പ്രതിഫലം എത്രയെന്നോ? 40 ലക്ഷം രൂപ. 

 

Content Summary : Why Delhi University is the first choice for students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com