ADVERTISEMENT

വിവാഹാലോചന വന്നപ്പോഴേ ദേവിക്കും വീട്ടുകാർക്കും സമ്മതമായിരുന്നു. വരൻ കിഷോർ കുമാർ സർക്കാർ ഉദ്യോഗസ്ഥനാണ്. സിവിൽ പൊലീസ് ഓഫിസർ. പെണ്ണുകാണാൻ വന്നപ്പോൾ കിഷോർ പങ്കു വച്ച ആഗ്രഹങ്ങളിലൊന്ന് ദേവിയെ സർക്കാർ  ജീവനക്കാരിയാക്കണമെന്നായി രുന്നു. അന്ന് അതു തമാശയായി എടുത്തെങ്കിലും, ദാമ്പത്യം 10 വർഷം പിന്നിടുമ്പോൾ ദേവി ആ ആഗ്രഹം നടപ്പാക്കിയിരിക്കുന്നു; എൽപി സ്കൂൾ ടീച്ചർ പരീക്ഷയിൽ ഒന്നാം റാങ്കോടെ! തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. എൽപി സ്കൂൾ അധ്യാപികയാണു ദേവിയിപ്പോൾ. 

Read Also : Read Also : കൈനിറയെ സർക്കാർ ജോലിയുമായി അഖിൽ

സ്വപ്നത്തിന്റെ വഴിയേ

 

ഗെസ്റ്റ് അധ്യാപികയായും മറ്റും ജോലി ചെയ്യുമ്പോഴായിരുന്നു പോത്തൻകോട് സ്വദേശി ദേവി എൽ. ചന്ദ്രന്റെ വിവാഹം. കർഷകരായ അച്ഛനും അമ്മയ്ക്കും മൂത്ത മകൾ സർക്കാർ ജോലിക്കാരിയാകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ജോലി കിട്ടും വരെ കാത്തിരിക്കാൻ കഴിയാതെ, സിവിൽ പൊലീസ് ഓഫിസർ കിഷോറുമായി വിവാഹം ഉറപ്പിച്ചു. ആ സ്വപ്നം പിന്നീടു മരുമകൻ ഏറ്റെടുത്തു. വിവാഹശേഷവും പല സ്കൂളുകളിലും താൽക്കാലിക ഒഴിവിൽ ജോലിക്കു പോയിരുന്ന ദേവിയോട് മുഴുവൻ സമയവും പിഎസ്‍സി പഠനത്തിനായി നീക്കിവയ്ക്കണമെന്നു നിർദേശിച്ചതു കിഷോറാണ്. 

 

ഇതുവരെ ജോലിയൊന്നുമായില്ലേ എന്ന മറ്റുള്ളവരുടെ ചോദ്യമാണ് ഏറ്റവും വലിയ പ്രചോദനം. മറ്റുള്ളവരുടെ പരിഹാസം പോസിറ്റീവായെടുത്ത് രണ്ടും കൽപിച്ചു പഠിക്കുക. ജോലിയില്ലായ്മയുടെ പേരിൽ നിങ്ങൾക്ക് നിങ്ങളോടു തന്നെ നാണക്കേടു തോന്നുന്നൊരു നിമിഷം വരും. പിന്നീടു വിജയത്തിലേക്ക് അധികം ദൂരം ഉണ്ടാകില്ല. സ്കൂളിലും കോളജിലും ഞാനൊരു ശരാശരി വിദ്യാർഥിനിയായിരുന്നു. മനപ്പാഠം പഠിക്കാനും വലിയ മിടുക്കില്ലായിരുന്നു. വിഷ്വലുകളായി കണ്ടു പഠിച്ചത് എനിക്ക് ഏറെ ഗുണം ചെയ്ത രീതിയാണ്. ഇപ്പോൾ സ്കൂളിൽ വിദ്യാർഥികളെ പഠിപ്പിക്കുമ്പോഴും ഇതേ ടെക്നിക് ഞാൻ പ്രയോജനപ്പെടുത്തുന്നു.

ഭർത്താവിന്റെ പിന്തുണ

 

കുടുംബജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും ദേവിയുടെ പിഎസ്‌സി പഠനം മുടങ്ങി. മകൻ ഗൗതം ജനിച്ചതോെട പഠനമേ മറന്നു. എന്നെങ്കിലും പിഎസ്‌സി പരീക്ഷ എഴുതി ജയിക്കാനാകുമെന്ന ദേവിയുടെ പ്രതീക്ഷ മങ്ങി. പ്രായപരിധി പിന്നിടുമോ എന്ന ആശങ്ക വേറെ. പക്ഷേ, കിഷോര്‍ അപ്പോഴും ദേവിക്കു പ്രോത്സാഹനം നൽകിക്കൊണ്ടിരുന്നു. മകനെ സ്കൂളിൽ ചേർത്തതിനൊപ്പം ദേവിയെ കിഷോർ പിഎസ്‌സി കോച്ചിങ്ങിനു വിടാനും തീരുമാനിച്ചു. ആ പരിശ്രമമാണ് ഒന്നാം റാങ്കിലെത്തിയത്. 

 

കണ്ടുകണ്ട് മനഃപാഠം

 

തുടക്കത്തിൽ പിഎസ്‌സി പഠനം ദേവിക്കു ബാലികേറാമലയായിരുന്നു. പാഠപുസ്തകങ്ങളും മറ്റും വായിച്ച് സ്വയം നോട്ടുകൾ തയാറാക്കി. കൺഫ്യൂഷൻ തോന്നിപ്പിക്കുന്ന ചോദ്യോത്തരങ്ങൾ ചാർട്ട് പേപ്പുറുകളിൽ പോയിന്റുകളാക്കി കുറിച്ചു വച്ച് ചുമരിൽ തൂക്കി. പഠനം ഉഷാറായതോടെ വീട്ടിലെ ചുമരുകൾ നിറയെ ചാർട്ട് പേപ്പറുകൾ നിറഞ്ഞു. അടുക്കളയിലും കിടപ്പുമുറിയിലുമൊക്കെ നിരനിരയായി തൂക്കിയ ചാർട്ട് പേപ്പറുകൾ കണ്ടു കണ്ട് വിവരങ്ങൾ മനഃപാഠമായി. ഓരോ ആഴ്ചയും പഴയതു മാറ്റി, പുതിയത് എഴുതി തൂക്കുകയും ചെയ്തു. 

 

Content Summary : Devi Chandran got a government job with a first rank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com