ADVERTISEMENT

എച്ച്എസ്ടി ഇംഗ്ലിഷ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വി.കെ.ധന്യക്ക് എച്ച്എസ്എസ്ടി സീനിയർ, ജൂനിയർ പരീക്ഷകളിലും ഉയർന്ന റാങ്ക്. കുട്ടിക്കാലത്ത് സ്കൂൾ വിട്ടുവന്നാൽ ധന്യയ്ക്കു വീട്ടിൽ ടീച്ചറുടെ റോളാണ്.അടുത്ത വീടുകളിലെ കൊച്ചുകുട്ടികൾക്കു ട്യൂഷനെടുത്തു തുടങ്ങിയ ആ ടീച്ചർ മോഹം മികച്ച റാങ്കോടെതന്നെ സഫലമാക്കിയിരിക്കുന്നു, കാസർകോട് തൃക്കരിപ്പൂർ സ്വദേശി വി.കെ.ധന്യ. അധ്യാപക തസ്തികയിലേക്കുള്ള 3 പരീക്ഷകളാണ് ധന്യ ഇതുവരെ എഴുതിയത്. എച്ച്എസ്ടി ഇംഗ്ലിഷ് പരീക്ഷയിൽ കാസർകോട് ജില്ലയിൽ ഒന്നാം റാങ്ക്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇംഗ്ലിഷ് സീനിയർ പരീക്ഷയിൽ 11–ാം റാങ്ക്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇംഗ്ലിഷ് ജൂനിയർ പരീക്ഷയിൽ 20–ാം റാങ്ക് എന്നിങ്ങനെ നീളുന്നു ധന്യയുടെ തിളക്കമാർന്ന നേട്ടങ്ങൾ.

‘പഠിപ്പിച്ച്’ നേടിയ മാർക്ക്!

ഫങ്ഷനൽ ഇംഗ്ലിഷിൽ ബിരുദവും ഇംഗ്ലിഷ് സാഹിത്യത്തിൽ പിജിയും ബിഎഡും പൂർത്തിയാക്കിയ ശേഷം 2018ലാണു ധന്യ പിഎസ്‌സി പരിശീലനം ആരംഭിക്കുന്നത്. പയ്യന്നൂർ ബ്രില്യൻസ് കോളജിലെ ഒരു വർഷത്തെ പരിശീലനത്തിലൂടെ പഠനരീതിയുടെ അടിസ്ഥാനം ശക്തമാക്കി. ടെൻത്, പ്ലസ് ടു, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയാണ് ആദ്യം എഴുതിയത്. എൽഡിസി, ബീറ്റ് ഫോറസ്റ്റ് ഒാഫിസർ തുടങ്ങിയ തസ്തികകളുടെ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും പിന്നീടുള്ള കടമ്പ കടക്കാൻ പ്രയാസപ്പെട്ടു. അങ്ങനെയാണ് പഴയ അധ്യാപികസ്വപ്നം കയ്യെത്തിപ്പിടിക്കാൻ തീരുമാനിച്ചത്. എച്ച്എസ്ടി, എച്ച്എസ്എസ്ടി പരീക്ഷകൾക്കായി പ്രത്യേകം പരിശീലനം ആരംഭിച്ചു.

ഇതിനകം സെറ്റ്, നെറ്റ് പരീക്ഷകൾ പാസായിരുന്നു. താൽക്കാലിക അധ്യാപികയായി കുറച്ചു കാലം ജോലി ചെയ്യുകയും ചെയ്തു. 2017 മുതൽ കേരള ലിറ്ററസി മിഷനിൽ അധ്യാപികയായിരുന്നു. സ്കൂൾ വിദ്യാർഥികൾക്കു ട്യൂഷനെടുക്കുകയും ചെയ്തു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലും അധ്യാപികയായിരുന്നു. ഇപ്പോൾ എളേരിത്തട്ട് ഗവ. കോളജിൽ ഗെസ്റ്റ് അധ്യാപികയാണു ധന്യ.

‘‘എവിടെനിന്നു പഠിച്ചുതുടങ്ങുമെന്ന താണ് പലരുടെയും കൺഫ്യൂഷൻ. തൊഴിൽവീഥി എനിക്കു നല്ലൊരു സ്റ്റാർട്ടിങ് പോയിന്റ് ആയിരുന്നു. ഓരോ വിഷയമനുസരിച്ചു കൃത്യമായി പരിശീലിക്കാൻ തൊഴിൽവീഥിയാണ് ഏറെ പ്രയോജനപ്പെട്ടത്. മാതൃകാപരീക്ഷകൾ മുടങ്ങാതെ എഴുതിപ്പരിശീലിച്ചു. മൻസൂർ അലി കാപ്പുങ്ങലിന്റെ ചോദ്യോത്തരങ്ങൾ പ്രത്യേകം എഴുതിപ്പഠിച്ചു മനസ്സിലുറപ്പിച്ചു. പൊതുവിജ്ഞാനത്തി‌ന് തൊഴിൽവീഥിയിലെ കറന്റ് അഫയേഴ്സും പത്രവായനയും ഉപകാരപ്പെട്ടു. മികച്ച റാങ്കോടെ ഒടുവിൽ ഫിനിഷിങ് പോയിന്റിൽ എത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു’’.

മനപ്പാഠമല്ല; മനസ്സിലാക്കി പഠനം

പരിശീലനത്തിന് തൊഴിൽവീഥി ഉൾപ്പെടെ യുള്ള പ്രസിദ്ധീകരണങ്ങളും ഓൺലൈൻ ആപ്പുകളും പ്രയോജനപ്പെടുത്തി. മാറിവന്ന പരീക്ഷാരീതിക്കനുസരിച്ചു തയാറെടുപ്പിന്റെ രീതി മാറ്റി. ഇനി പിഎസ്‌സി പരീക്ഷകളിൽ സ്കോർ ചെയ്യണമെങ്കിൽ മനപ്പാഠം പഠിക്കുകയല്ല, മനസ്സിലാക്കി പഠിക്കുകയാണു വേണ്ടതെന്നാണ് ധന്യയുടെ അഭിപ്രായം. എച്ച്എസ്ടി, എച്ച്എസ്‌എസ്ടി തസ്തികകളിൽ റാങ്ക്‌നേട്ടത്തോടെ വിജയം കുറിച്ചുവെങ്കിലും ധന്യയുടെ ഏറ്റവും വലിയ സ്വപ്നം കോളജ് അധ്യാപികയാകുക എന്നതാണ്. നെറ്റ് പരീക്ഷ പാസായശേഷം അതിനുള്ള തയാറെടുപ്പുകൾ തുടങ്ങുകയും ചെയ്തിരുന്നു. കോളജ് പഠനകാലത്ത് തന്റെ പ്രിയപ്പെട്ട ഇംഗ്ലിഷ് ടീച്ചർമാർക്കു നൽകിയ വാക്ക് വൈകാതെ പാലിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ധന്യ. നേട്ടങ്ങളുടെയെല്ലാം ക്രെഡിറ്റ് പള്ളിക്കരജിഎംയുപിഎസ് അധ്യാപകനായ ഭർത്താവ് പി.കെ.ദീപിനും കുടുംബത്തിനും കൂടി അവകാശപ്പെട്ടതാണെന്ന് ധന്യ പറയുന്നു.

Content Summary :

How VK Dhanya's Approach to PSC Exams Led to Her Dream Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com