ADVERTISEMENT

നന്നായി ചിത്രം വരയ്ക്കുമായിരുന്ന അച്ഛനു സർക്കാർ സ്കൂളിൽ ചിത്രകലാ അധ്യാപകൻ ആകാനായിരുന്നു ആഗ്രഹം. അതു സാധിക്കാതെ പോയതിൽ അച്ഛനു വലിയ സങ്കടമുണ്ടായിരുന്നു. ഒടുവിൽ പെയിന്റിങ് ജോലിക്കുപോയി കുടുംബം പുലർത്തിയ ആ അച്ഛന്റെ ആഗ്രഹത്തിന്റെ കടംവീട്ടലായാണു ശ്രീഷ്മ അധ്യാപികയാകാൻ തീരുമാനമെടുത്തത്. പത്താം ക്ലാസിൽ മലയാളം പഠിപ്പിച്ചിരുന്ന സ്നേഹലത ടീച്ചറോടുള്ള സ്നേഹമുള്ളൊരു കടപ്പാടുകൂടി ആ മോഹത്തോടു ചേർത്തുവച്ച് ശ്രീഷ്മ ഉന്നതവിജയത്തിനായി പരിശ്രമിച്ചു.

എച്ച്എസ്ടി മലയാളം പരീക്ഷയിൽ കാസർകോട് ജില്ലയിലെ രണ്ടാം റാങ്കിന്റെ തിളക്കം പഴയ ആഗ്രഹത്തിനും സ്നേഹത്തിനും ‘ഗ്രേസ്മാർക്ക്’ ആകുമ്പോൾ ശ്രീഷ്മയ്ക്കു സന്തോഷം വാക്കുകളിലൊതുക്കാനാകുന്നില്ല. കൂത്തുപറമ്പ് ആയിത്തറ മമ്പറം സ്വദേശിയായ ശ്രീഷ്മ മുകുന്ദൻ ഇപ്പോൾ കാസർകോട് ജില്ലയിൽ പാർട്ടൈം ഹൈസ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു. ഭർത്താവ് കെ.സി. രജിത് ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനാണ്. 

പഴുതടച്ച പഠനവഴികൾ
പ്ലസ്ടു വരെ ശരാശരി വിദ്യാർഥിയായിരുന്നു വെന്നാണു ശ്രീഷ്മയുടെ പക്ഷം. കണ്ണൂർ എസ്. എൻ കോളജിൽനിന്നു മലയാളത്തിൽ ബിഎയും കണ്ണൂർ യൂണിവേഴ്സിറ്റി സെന്ററിൽനിന്ന് എംഎയും ഫസ്റ്റ് ക്ലാസിൽ പാസ്സായതോടെ പഠിച്ചാൽ നേടിയെടുക്കാമെന്ന ആത്മവിശ്വാസം മനസ്സിലുറച്ചു. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽനിന്ന് ബിഎഡ് കഴിഞ്ഞു. മദ്രാസ് സർവകലാശാലയിൽനിന്ന് എംഫിലും പൂർത്തിയാക്കിയതോടെയാണ് എപ്പോഴും ഇങ്ങനെ പഠിച്ചിരുന്നാൽ പോരാ, സ്ഥിരവരുമാനമുള്ളൊരു സർക്കാർ ജോലി സ്വന്തമാക്കണമെന്ന തീരുമാനമെടുത്തത്. 2012മുതൽ പിഎസ്‌സി പരീക്ഷയെഴുതിത്തുടങ്ങിയെങ്കിലും വേണ്ടത്ര ഗൗരവം നൽകിയായിരുന്നില്ല തയാറെടുപ്പ്. എന്നാൽ 2013ൽ വിവാഹം കഴിഞ്ഞതോടെ ഭർത്താവ് രജിതും സ്ഥിരജോലിയെന്ന ലക്ഷ്യത്തിനു വഴികാട്ടിയായി. ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്തു സമയം നഷ്ടപ്പെടുത്തുന്നതിനു പകരം മുഴുവൻ സമയ പഠനം ആരംഭിച്ചു

ശ്രീഷ്മ. 2014ലെ മലയാളം എച്ച്എസ്ടി, എച്ച്എസ്എസ്ടി റാങ്ക്‌ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നെങ്കിലും നിയമനസാധ്യത വിദൂരമായിരുന്നു. അന്നു ജോലി കിട്ടാതെ പോയതിന്റെ നിരാശയും ജോലിയില്ലായ്മ എന്ന ദുഃഖവും കടുത്തതോടെ ശ്രീഷ്മ ആത്മവിശ്വാസത്തെ മുറുകെപ്പിടിച്ചു കടുപ്പമുള്ളൊരു തീരുമാനമെടുത്തു – ഇനി പഠനം സ്വന്തം നിലയ്ക്ക്. വീക്ക് ഏരിയകൾ കണ്ടെത്തിയ സ്വന്തമായി ഒരു സ്റ്റഡി പ്ലാൻ തയാറാക്കുകയായിരുന്നു ആദ്യഘട്ടം. പരത്തി പഠിച്ചിട്ടു കാര്യമില്ല, ആഴത്തിൽ പഠിച്ചെങ്കിലേ സ്കോർ ചെയ്യാനാകൂ എന്നു തിരിച്ചറിഞ്ഞതോടെ സിലബസ് കൃത്യമായി മനസ്സിലാക്കി. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്കു പ്രത്യേകം പരിഗണന നൽകി പഠനം തുടങ്ങി. റാങ്ക് പിന്നിലായിപ്പോയ ഓരോ പരീക്ഷയിലും സംഭവിച്ച പിഴവുകൾ മനസ്സിലാക്കി തിരുത്തി. ഒട്ടേറെ കാര്യങ്ങൾ ഒരാവർത്തി വായിക്കുന്നതിനെക്കാൾ ഉപകരിക്കുക വേണ്ട കാര്യങ്ങൾ പല ആവർത്തി വായിക്കുന്നതാണെന്ന തിരിച്ചറിവിൽ എല്ലാ ദിവസവും റിവിഷൻ തുടങ്ങി.

ആത്മവിശ്വാസത്തിന്റെ ‘സ്റ്റഡി പ്ലാൻ’
കണ്ണൂരിലെ ബ്രില്യൻസ് കോളജിൽ പിഎസ്‌സി പരിശീലനത്തിനു ചേർന്നതോടെയാണു പഠനം കൂടുതൽ ഫോക്കസ്ഡ് ആയത്. വനേഷ് മാഷിന്റെ ക്ലാസുകൾ വളരെ സഹായകമായി. കൂട്ടുകാരികൾക്കൊപ്പമുള്ള കംബൈൻഡ് സ്റ്റഡിയും പ്രയോജനം ചെയ്തു. ഒരു ചോദ്യം പഠിക്കുമ്പോൾതന്നെ പല ഉപചോദ്യങ്ങൾ അതിൽനിന്നുണ്ടാക്കി ഉത്തരം കണ്ടെത്തുന്ന രീതി പഠനത്തിനു ആഴമേകി. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിലെ ശരിയുത്തരം കണ്ടെത്തു ന്നതിനൊപ്പം തെറ്റുത്തരങ്ങളുടെ ശരിയായ ചോദ്യം തേടിപ്പോയതും പഠനത്തിന്റെ വിരസത അകറ്റാൻ സഹായകമായി.

പിഎസ്‌സി പഠനം ആസ്വദിക്കാൻ തുടങ്ങിയതോടെ പരീക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഒഴിവായെന്നു ശ്രീഷ്മ പറയുന്നു. ദിവസവും രണ്ടര മണിക്കൂർ സമയം മാത്രമേ ഉറക്കത്തിനു നീക്കിവച്ചിരുന്നുള്ളൂ. വീട്ടുജോലികളും ഭർത്താവിന്റെയും രണ്ടു മക്കളുടെയും കാര്യങ്ങളും കഴിഞ്ഞുള്ള ബാക്കിസമയം മുഴുവനും പഠനത്തിനുള്ളതായിരുന്നു. ഇതിനിടെ സെറ്റ്, നെറ്റ് യോഗ്യതാ പരീക്ഷകളിലും ശ്രീഷ്മ വിജയം കുറിച്ചു. ജൂലൈ 27നു ഒട്ടും ആശങ്കകളില്ലാതെ പരീക്ഷാ ഹാളിലെത്തി സംശയമേതുമില്ലാതെ ശരിയുത്തരങ്ങൾ കുറിച്ചു പുറത്തിറങ്ങുമ്പോൾതന്നെ എച്ച്എസ്ടി ‘അപ്പോയിന്റ്മെന്റ് ഓർഡർ’ സ്വപ്നം കണ്ടു തുടങ്ങിയെന്നാണു ശ്രീഷ്മ പറയുന്നത്. ആ ആത്മ വിശ്വാസത്തിന്റേതു കൂടിയാണ് ഈ റാങ്ക് നേട്ടം. എച്ച്എസ്ടി സ്വപ്നത്തിലേക്കു നടന്നടുക്കുന്നതിന്റെ സന്തോഷത്തിലും ശ്രീഷ്മ പുതിയൊരു ലക്ഷ്യത്തിനു‘സ്റ്റഡി പ്ലാൻ’ ഒരുക്കിക്കഴിഞ്ഞു– എച്ച്എസ്എസ്ടി പരീക്ഷയാണ് അടുത്ത കടമ്പ. 

പുതിയ ജോലി കിട്ടുമ്പോൾ ഈ മണ്ടത്തരം ഒരിക്കലും ചെയ്യരുത് - വിഡിയോ

Content Summary:

Shrishma's Journey to Second Rank in Kasaragod's HST Malayalam Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com