ഓപ്പൺ സർവകലാശാല അടുത്ത അധ്യയനവർഷം തുടങ്ങും
Mail This Article
സംസ്ഥാനത്തിന്റെ സ്വന്തം ഓപ്പൺ സർവകലാശാല അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതോടെ മറ്റ് സർവകലാശാലകളിൽ പ്രൈവറ്റ്, വിദൂര കോഴ്സ് റജിസ്ട്രേഷൻ ഈ വർഷം കൂടി മാത്രം.
നിലവിൽ വിവിധ സർവകലാശാലകൾ നൽകുന്ന വിദൂര, ഓപ്പൺ കോഴ്സുകൾ ഇനി മുതൽ പുതിയ സർവകലാശാലയുടെ കീഴിലായിരിക്കും. പദ്ധതി സംബന്ധിച്ച് മുൻ പ്രോ വൈസ് ചാൻസലർ ഡോ.ജെ പ്രഭാഷ് തയാറാക്കിയ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
പരീക്ഷ, മൂല്യനിർണയം, പ്രവേശനം, ഭരണസംവിധാനം എന്നിവ പൂർണമായും ഓൺലൈനായിരിക്കും. 17 യുജി പ്രോഗ്രാമുകൾ, 16 പിജി പ്രോഗ്രാമുകൾ, 2 സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയാകും ആദ്യഘട്ടത്തിലുണ്ടാവുക.
മാനവിക വിഷയങ്ങൾക്കു പുറമേ സയൻസ് വിഷയങ്ങളുമുണ്ടാകും. ഇതിനായി സർക്കാർ/എയ്ഡഡ് കോളജുകളിലെ ലാബുകൾ ഉപയോഗപ്പെടുത്തും. ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ആസ്ഥാനം എവിടെ വേണമെന്ന് നിശ്ചയിട്ടില്ല. പരമ്പരാഗത കോഴ്സുകൾക്ക് പുറമേ ‘മൂക്’ (MOOC - മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ്) കോഴ്സുകളുമുണ്ടാകും.
വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് : നിലവിലുള്ള വിദ്യാർഥികൾക്ക് സർവകലാശാലാ മാറ്റമില്ല
നിലവിൽ വിവിധ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ,പ്രൈവറ്റ് റജിസ്ട്രേഷനുകളിലുള്ളവർക്ക് അതത് സർവകലാശാലകളിൽ തന്നെ കോഴ്സ് പൂർത്തിയാക്കാം. അടുത്ത വർഷം മുതലുള്ള പുതിയ അഡ്മിഷൻ മാത്രമാകും ഓപ്പൺ സർവകലാശാലയിലുണ്ടാവുക.
സർവകലാശാലകളിൽ നിലവിലുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഓപ്പൺ സർവകലാശാലയുടെ റീജനൽ സെന്ററുകളായി മാറും. നിലവിൽ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലുള്ള ജീവനക്കാരെ പുതിയ സർവകലാശാലയുടെ കീഴിൽ കൊണ്ടുവരും.