വാഴനാരില്‍ നിന്ന് സാനിറ്ററി പാഡ്! കയ്യടി നേടി ഐഐടി വിദ്യാർഥികള്‍
Mail This Article
സാനിറ്ററി പാഡുകള്‍ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ഇനി മോചനം നേടാം. വാഴ നാരുള്പ്പെടെയുള്ള വസ്തുക്കളില്‍ നിന്നും പുനരുപയോഗ യോഗ്യമായ സാനിറ്ററി പാഡ് നിര്‍മ്മിച്ച് പ്ലാസ്റ്റികിനോട് ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ് ഡല്‍ഹി ഐഐടി വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട് അപ്പായ സാന്‍ഫീ.
സ്ത്രീകള്‍ക്കു നിന്നു കൊണ്ടു മൂത്രമൊഴിക്കാനുള്ള ഉപകരണം നിര്‍മ്മിച്ചു ശ്രദ്ധ നേടിയ സാന്ഫീയുടെ പുതിയ ഉത്പന്നമാണ് ഈ റീയൂസബിള്‍ സാനിറ്ററി പാഡ്. കഴുകി ഉപയോഗിക്കാവുന്ന ഈ പാഡ് രണ്ടു വര്‍ഷം വരെ നിലനില്ക്കും. ഏതാണ്ടു 120 തവണ ഇവ ഉപയോഗിക്കാം. ഡല്‍ഹി ഐഐടിയിലെ പ്രഫസര്‍മാരുടെ കൂടി ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കൊണ്ടാണ് സാന്‍ഫീ സ്ഥാപകരായ അര്‍ച്ചിത് അഗര്‍വാളും ഹാരി ഷെഹരാവത്തും ഈ പാഡ് നിര്‍മ്മിച്ചത്.
ഓരോ തവണ ഉപയോഗിച്ച ശേഷവും തണുത്ത വെള്ളത്തില്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഈ പാഡ് കഴുകി വയ്ക്കാം. നാലു പാളികളാണ് ഈ പാഡിനുള്ളത്. സിന്തറ്റിക് വസ്തുക്കളും പ്ലാസ്റ്റികും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സാനിറ്ററി പാഡുകള്‍ മണ്ണില്‍ ജീര്ണ്ണീക്കാന് 50-60 വര്‍ഷത്തിലധികം എടുക്കുമെന്നാണു കരുതുന്നത്. ഇവ മണ്ണില്‍ കുഴിച്ചു മൂടുന്നതും കത്തിക്കുന്നതും പരിസ്ഥിതിക്കു ദോഷകരമാണ്. ഇതിനെല്ലാം പരിഹാരമായിട്ടാണ് അര്‍ച്ചിതും ഹാരിയും തങ്ങളുടെ പുതിയ സാനിറ്ററി പാഡ് അവതരിപ്പിക്കുന്നത്.