ADVERTISEMENT

തന്റെ ജീവിതം തന്നെ വഴിതിരിച്ചുവിട്ട അധ്യാപകരെ കുറിച്ച് ഡോ. നെൽസൺ ജോസഫ് എഴുതിയ കുറിപ്പുകൾ ശ്രദ്ധേയമാകുന്നു. ഒരു പൈസയും മുടക്കാതെ എൻട്രൻസ് റിപ്പിറ്റീഷൻ കോഴ്സ് പൂർത്തിയാക്കാൻ സഹായിച്ച ജയ്സൺ സാറ്, വീട്ടിൽ വൈദ്യുതി എത്തിക്കാൻ സഹായിച്ച ഹെഡ്മിസ്ട്രസ്, മാസാമാസം ഇരുചെവിയറിയാതെ പണം തന്നു സഹായിച്ച ടീച്ചർമാർ എന്നിങ്ങനെ തന്നെ താനാക്കി മാറ്റിയ അധ്യാപകരെ പറ്റിയാണ് ഡോ. നെൽസൺ അധ്യാപക ദിനത്തിൽ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റ്

എല്ലാ വർഷവും സെപ്റ്റംബർ അഞ്ചിനു മുടങ്ങാതെ കുറച്ച് അധ്യാപകർക്ക് കാർഡുകളയയ്ക്കാറുണ്ടായിരുന്നു. അതു വെറുതെ അങ്ങ് അയയ്ക്കുന്നതല്ല.

ഒരു ടീച്ചർക്ക് ഒരു വിദ്യാർഥിക്കായി എന്തെല്ലാം ചെയ്യാമോ അതിന്റെയെല്ലാം പോസിറ്റീവ് സൈഡുകൾ ഒരുപാടു കണ്ടതിന്റെ ഫലമായാണു ഇന്നു ഞാനിവിടെ വരെയെത്തിയത്.

എൻട്രൻസ് റിസൾട്ട് വന്നപ്പൊ ആദ്യ തവണ റാങ്ക് 842 ആയിരുന്നു. അന്നത്തെ നില വച്ചു സർക്കാർ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് ഒഴികെ മറ്റ് ഏതു കോഴ്സും കിട്ടും. എഞ്ചിനീയറിങ്ങിനുമുണ്ട് മോശമല്ലാത്ത റാങ്ക്. കൂടെയുള്ളവരെല്ലാം റിപ്പീറ്റ് ചെയ്യാൻ പോവുന്നു.

സ്വാശ്രയ മെഡിക്കൽ ഫീസ് അന്ന് 1.13 ലക്ഷം രൂപയാണ്. എനിക്ക് സ്വന്തം പേരിൽ അത്രയും തുക വായ്പയെടുത്താൽ അടച്ച് തീരുന്നതിനെക്കുറിച്ച് ഉറപ്പൊന്നുമില്ല. വീട്ടിൽ അത്രയും പൈസ എടുക്കാനില്ല. അതുകൊണ്ടു പട്ടിയുടെ കയ്യിൽ കിട്ടിയ മുഴുവൻ തേങ്ങപോലെ ഒരു റാങ്കുമായി ഇരിക്കുമ്പൊഴാണ് ഒരു ഫോൺ.

ഫോൺ വന്നത് അടുത്ത വീട്ടിലേക്കാണ്. ഞങ്ങൾക്ക് അന്ന് ഫോണില്ല. വിളിക്കാനുള്ളവർ അടുത്ത വീട്ടിലേക്കു വിളിക്കും. അവർ ഞങ്ങളെ വിളിക്കും. അവിടെച്ചെന്നു കാത്തിരിക്കും. പത്തു മിനിറ്റു കഴിഞ്ഞു വീണ്ടും വിളിക്കുമ്പൊ സംസാരിക്കും.

ഇത്തവണ വിളിച്ചതു രണ്ടു വർഷം ഞായറാഴ്ച മാത്രം കണ്ടു പരിചയമുള്ള ജയ്സൺ സാറാണ്. ബ്രില്യന്റിലെ ലോങ് ടേം ബാച്ച് SM7 ന്റെ ക്ലാസ് ടീച്ചർ.

" നെൽസാ, എന്താ പ്ലാൻ? "

" എന്ത് പ്ലാൻ? ഇതാണവസ്ഥ...."

" ശരി...ഏതായാലും നീ നാളെ അവിടെ വരെയൊന്ന് വാ.."

ചെന്നു. സർ അവിടത്തെ ഡയറക്ടർമാരോട് സംസാരിച്ചു. അവരുടെ ഹോസ്റ്റലിൽ, ഭക്ഷണവും താമസവുമെല്ലാമടക്കം നിന്നു പഠിക്കാം... ഒരു പൈസയും കൊടുക്കേണ്ട...അങ്ങനെയാണ് ഒരു വർഷം കൂടി പഠിക്കാൻ വഴി തെളിയുന്നത്.

സ്വർണം ഒരു ആഗ്രഹത്തെക്കാൾ ബാദ്ധ്യതയായാണ് തോന്നിയിട്ടുള്ളത്. ഒരിക്കലൊഴികെ.

ഓണം കഴിഞ്ഞും ക്രിസ്മസ് കഴിഞ്ഞുമൊക്കെ ബ്രില്യന്റിൽ മോഡൽ എക്സാമുകളുണ്ടാവും. ഒന്നാം റാങ്കുകാരന്/കാരിക്ക് സ്വർണമെഡലാണ് സമ്മാനം. ഒരു മോഡലിന് ഒന്നാം റാങ്കിലെത്തി. നാളെ ഫലം പ്രഖ്യാപിക്കും. ആദ്യമായി കിട്ടാൻ പോവുന്ന ഒരു തരി സ്വർണവും സ്വപ്നം കണ്ടു കിടന്നു. പിറ്റേ ദിവസം ചെന്നപ്പൊഴാണറിഞ്ഞത് അര മാർക്ക് വ്യത്യാസത്തിൽ അതു വേറൊരാൾക്കു പോയെന്ന്..

അന്നു രണ്ടാം സമ്മാനമായി കിട്ടിയ നിലവിളക്കു തരുന്ന കൂടെ അന്നത്തെ C2 ബാച്ചിന്റെ ക്ലാസ് ടീച്ചർ, Roshny G. Nair മിസ് ഒരു വാഗ്ദാനം കൂടി തന്നു. മൂന്നു തവണ ഫസ്റ്റ് നേടിയാൽ ഒരു സമ്മാനം തരാം.

ഡോക്ടർമാർക്കൊന്നും ഇപ്പൊ വിലയില്ലെന്നും നഴ്സാക്കിയാൽ " പെമ്പിള്ളേരുടെ അപ്പന്മാർ കൊത്തിക്കൊണ്ടുപോവും " എന്നുമൊക്കെ ഉപദേശിച്ച അഭ്യുദയകാംക്ഷികളോട് മൊത്തം യുദ്ധം ചെയ്ത് പഠിക്കാൻ പോവുമ്പൊ ആരുടെയെങ്കിലുമൊക്കെ മുന്നിൽ പ്രൂവ് ചെയ്യണ്ടേ?

അടുത്ത ഒരു മാസം ഒന്നാം സ്ഥാനം വേറാർക്കും വിട്ടുകൊടുത്തില്ല. ടീച്ചർ വാക്കുപാലിച്ചു. ഇരുണ്ട ഓറഞ്ചു നിറത്തിൽ ബ്ലാക്ക് പ്രിൻ്റ് - ഇലകളും വള്ളികളുമുള്ള ഷർട്ട്. അങ്ങനെയാണ് മെഡിക്കൽ കോളജ് വരെയെത്തുന്നത്.

ഇതൊക്കെ ക്ലൈമാക്സിനോടടുത്തുള്ള കഥകളാണ്.

അതിനു മുൻപുള്ള പതിനൊന്നു വർഷം പട്ടിണി മാറ്റുന്നതു തൊട്ടു വീട്ടിൽ അക്ഷരാർഥത്തിൽ വെളിച്ചം കൊണ്ടുവരുന്നതിൽ വരെ പഠിപ്പിച്ച അധ്യാപകർക്കുള്ള പങ്ക് ഒരു കുറിപ്പിൽ ഒതുക്കാൻ പറ്റാത്തതാണ്.

ഇംഗ്ലീഷിനു മാർക്ക് കുറഞ്ഞതിന്റെ കാരണം തിരക്കി വീട്ടിൽ നിന്ന് ആളെ വിളിപ്പിച്ച അന്നത്തെ ഹെഡ്മിസ്ട്രസ് സ്വന്തം ചിലവിലാണ് അന്ന് ആവശ്യമായ രണ്ടു പോസ്റ്റുകളും മറ്റ് ചിലവുകളും തന്നതും പഠിക്കാൻ ടേബിൾ ലാമ്പ് വാങ്ങിച്ചുതന്നതും.

അന്ന് ഇരുചെവിയറിയാതെ ജോയിൻ്റ് അക്കൗണ്ടിൽ മാസാമാസം പൈസ ഇട്ടുതന്നിരുന്ന സാറും എം.ബി.ബി.എസ് പഠിക്കുന്ന സമയത്ത് എല്ലാ മാസവും മുടങ്ങാതെ ഒരു തുക തന്നുകൊണ്ടിരുന്ന ടീച്ചറെയുമൊന്നും മരിച്ചാലും മറക്കില്ല..

ഇതുവരെ അവർക്കാർക്കും ഒന്നും തിരിച്ചുകൊടുക്കാൻ പറ്റിയിട്ടില്ല....അവരിൽ പലരും ഈ കുറിപ്പ് വായിക്കും..അങ്ങനെ ഒരു തവണ വായിച്ചുകേട്ട് ആ എക്സൈറ്റ്മെൻ്റിൽ ഫോൺ വിളിച്ച ടീച്ചറുടെ സന്തോഷം പോലെ ചിലതല്ലാതെ

വെറുതെ ക്ലാസിൽ വന്ന് പാഠങ്ങൾ വായിച്ചുപോവുന്നതിനപ്പുറത്തേക്കു കുറച്ചുപേരെങ്കിലും മെനക്കെട്ടതിന്റെ ഫലമാണ് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഒറ്റമുറി വീട്ടിലും ഒരു ഡോക്ടറെന്ന ബിരുദം വന്നത്. എഴുതാൻ തരക്കേടില്ലാത്ത ഒരു ഭാഷ കിട്ടിയത്....

അതുപോലെതന്നെ അന്നത്തെ ചെറുതും വലുതുമായ വേർതിരിവുകളും വിവേചനങ്ങളും വലിയ വലിയ മുറിവുകളുണ്ടാക്കിയവരുടെ കഥകളും ഒട്ടേറെ വായിച്ചിട്ടുണ്ട്. നേരിട്ടു കേട്ടിട്ടുമുണ്ട്. അപ്പൊഴൊക്കെ ആലോചിച്ചിട്ടുണ്ട്...

എനിക്ക് കിട്ടാൻ ഭാഗ്യമുണ്ടായിരുന്നതുപോലെ അവർക്കും ഒരുപിടി നല്ല അധ്യാപകരെ കിട്ടിയിരുന്നെങ്കിൽ..

ചിലപ്പൊ ലോകം തന്നെ മാറിയേനെ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com