ADVERTISEMENT

എംബിബിഎസ് പഠനത്തിനു സ്വാശ്രയ കോളജുകളിലെ വാർഷിക ട്യൂഷൻ ഫീ 11 ലക്ഷം മുതൽ 22 ലക്ഷം വരെ രൂപയാകുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ തിങ്കളാഴ്ച വിജ്ഞാപനം ചെയ്തു. കൃത്യം 5 ദിവസത്തിനു മുൻപുള്ള സർക്കാർ ഉത്തരവിൽ ഇത് ഏകദേശം 6 – 7 ലക്ഷം രൂപയായിരുന്നു. എൻആർഐ വിഭാഗത്തിലെ ഫീസ് വർധന 20 ലക്ഷത്തിൽനിന്ന് ഉദ്ദേശം 34 ലക്ഷം രൂപ (46,000 യുഎസ് ഡോളർ) വരെ. സ്വാശ്രയ മെഡിക്കൽ കോളജുകൾ ആവശ്യപ്പെടുന്ന ഈ നിരക്കുകളിൽവരെ ഫീസ‌ടയ്ക്കാൻ വിദ്യാർഥികൾ സന്നദ്ധരായിരിക്കണമെന്ന ഹൈക്കോടതി നിർദേശമുണ്ട്. കോടതിയുടെ മുന്നിലെത്തുന്ന വസ്തുതകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിലാണ് വിധികളുണ്ടാവുക. പക്ഷേ, ഇത്ര ഉയർന്ന ഫീസ് നൽകേണ്ടിവരുന്ന ജനങ്ങൾക്ക് ആശ്വാസം പകരേണ്ട ചുമതല ജനാധിപത്യ സർക്കാരിനുണ്ട്. അതിനുവേണ്ട നടപടി ഉടനുണ്ടാകണം. 26,260 രൂപ മാത്രം വാർഷിക ഫീയുള്ള സർക്കാർ മെഡിക്കൽ കോളജ് എംബിബിഎസിന് തീരെക്കുറച്ചു പേർക്കേ പ്രവേശനസൗകര്യമുള്ളൂ.

അഡ്മിഷൻ സൂപ്പർവൈസറി /ഫീ റഗുലേറ്ററി സമിതി തീരുമാനിച്ച ഫീസ് നിരക്കുകൾതന്നെ താങ്ങാനാവാത്തതാണെന്ന ന്യായമായ ആരോപണങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതിന്റെ മൂന്നു മടങ്ങിലേറെ നൽകണമെന്നറിഞ്ഞ് രക്ഷിതാക്കൾ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. അസാധാരണ ധനശേഷിയുള്ളവർക്കു മാത്രമായി മെഡിക്കൽ വിദ്യാഭ്യാസം ചുരുങ്ങുന്നതിന്റെ സാമൂഹിക പ്രത്യാഘാതം നാം വിലയിരുത്തിയേ മതിയാകൂ.

‘‘ജനങ്ങൾ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന ജനസൗഹൃദപരമായ ആരോഗ്യ - വിദ്യാഭ്യാസ സംവിധാനങ്ങൾ സൃഷ്ടിക്കുകയെന്നതാണു ലക്ഷ്യം’’ – കേരള സർക്കാരിന്റെ സാമ്പത്തിക അവലോകനത്തിലെ ഈ വാക്യം പുതിയ സാഹചര്യത്തോടു കൂട്ടിവായിക്കേണ്ടതുണ്ട്.

ഇത്ര ഉയർന്ന നിരക്കിൽ നാലര വർഷം പഠിച്ചുകിട്ടുന്ന എംബിബിഎസ് കൊണ്ട് മെഡിക്കൽ പ്രഫഷനിൽ മികച്ച സേവനം നൽകാനാവില്ല. കുറഞ്ഞത് 3 വർഷംകൂടെ പഠിച്ച് എംഡി /എംഎസ് കൂടെ നേടണം. ഇങ്ങനെ കോടികൾ മുടക്കി മെഡിക്കൽ യോഗ്യത നേടുന്ന പലർക്കും പാവപ്പെട്ട രോഗികളോടുള്ള സമീപനം എന്തായിരിക്കും? രോഗചികിത്സ സാധാരണക്കാർക്ക് അപ്രാപ്യമായ നില ഇപ്പോൾത്തന്നെയുണ്ട്. 

വളരെ ചെലവേറിയ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സാമൂഹികഫലങ്ങളാണിവ. ഇപ്പോഴത്തെ ഫീസ് വർധന കേരളത്തിലെ സമുന്നതനായ ഡോക്ടറെ അറിയിച്ചപ്പോഴത്തെ പ്രതികരണം: ‘‘365 രൂപ വാർഷികഫീ നൽകിയാണ് ഞാൻ എംബിബിഎസ് പഠിച്ചത്. അതുപോലും താങ്ങാനാവാതെ കുമാരപിള്ള കമ്മിഷൻ പ്രകാരമുള്ള സാമ്പത്തികസഹായവും വാങ്ങിയിരുന്നു. പിജി സീറ്റുകൾക്കു കോടികളാകുന്ന കാലം. പാവനമായ സേവനമേഖല ഇങ്ങനെ അധഃപതിച്ചുപോയല്ലോ.’’

ഇന്ന് രോഗനിർണയത്തിലും ചികിത്സയിലും വമ്പിച്ച മുന്നേറ്റമുണ്ട്. ആയുർദൈർഘ്യം കൂടി. ശിശുമരണനിരക്ക് കുറഞ്ഞു. ഇതിന്റെയെല്ലാം ഗുണഫലങ്ങൾ സാധാരണക്കാർക്കു തുടർന്നും കിട്ടണം. മെഡിക്കൽ വിദ്യാഭ്യാസം സമർഥരായ കുട്ടികൾക്ക് കയ്യെത്തും ദൂരത്താക്കണം. മെഡിക്കൽ പഠനം വിദ്യാഭ്യാസ ഭീകരതയാകരുത്. ഈ ഫീസ് വർധന സർക്കാർ കണ്ടില്ലെന്നു നടിക്കരുത്. ഉടൻ പരിഹാരം വേണം.

English Summary : Steep hike in fees to make medical education inaccessible for most in Kerala : B.S. Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com