വീടിനുള്ളിൽ അടച്ചിട്ടിരുന്നു മടുത്തു, യാത്രയും ഒപ്പം ജോലിയും, ഇവരുടെ ഐഡിയ ഇങ്ങനെ
Mail This Article
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മുഹമ്മദ് ജാബിറും (27) ഖാദർ ഖാനും (28). എല്ലാ വർഷവും മുടങ്ങാതെ യാത്ര പോകുന്ന ഇരുവരെയും കോവിഡ് വീടുകളിൽ തളച്ചിട്ടു. ബെംഗളൂരുവിൽ അനിമേഷൻ ജോലിയുള്ള ജാബിർ 8 മാസം മുൻപേ വർക്ക് അറ്റ് ഹോം ആയി. വീടിനുള്ളിൽ അടച്ചിട്ടു ജോലി ചെയ്തു മടുത്തു.
ഈ തളച്ചിടലിൽ നിന്നു മോചനം നേടാൻ കൂട്ടുകാരനും വർക്‌ഷോപ് ഉടമയുമായ ഖാദറുമായി ആലോചിച്ചപ്പോൾ ഉദിച്ച ആശയമാണ് വർക്ക് അറ്റ് ട്രാവൽ പദ്ധതി. ഇതിനായി ആദ്യം ചെയ്തത് യാത്രയ്ക്കുതകുന്ന വാഹനം സ്വന്തമാക്കുന്നതായിരുന്നു. പിന്നീട് ഈ വാഹനത്തിൽ ഒരു ലക്ഷത്തോളം രൂപ മുടക്കി മാറ്റങ്ങൾ വരുത്തി. ബെഡ്റൂം, ജോലി ചെയ്യാനുള്ള ഇടം, പോർട്ടബ്ൾ ടോയ്‌ലറ്റ്, മിനി ഫ്രിജ്, അടുക്കള, ഡൈനിങ് ടേബിൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്. ഒരുമാസമായി നടത്തിയ ഒരുക്കം പൂർത്തിയായി. ആവശ്യമായ രേഖകളും സംഘടിപ്പിച്ച് പുതുവർഷദിനത്തിൽ ഇരുവരും രാജ്യം ചുറ്റാൻ തിരിച്ചു. ഹിമാചൽപ്രദേശിലേക്കാണ് ആദ്യ യാത്ര. യാത്രയ്ക്കിടയിൽ വർക്ക് അറ്റ് ഹോം പോലെ ജോലിയെടുക്കാനും കഴിയും. ജോലിചെയ്തും യാത്ര ചെയ്തും പുതിയൊരു ജോലിസംസ്കാരം വിജയകരമായി പൂർത്തിയാക്കുകയും കമ്പനി മേധാവികളെ ഈ വർക്ക് കൾചർ ബോധ്യപ്പെടുത്തുകയുമാണ് ഇവരുടെ ലക്ഷ്യം. യാത്രയിലുടനീളമുള്ള അനുഭവങ്ങൾ ഓരോ ദിവസവും തങ്ങളുടെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുമെന്നും ഇവർ അറിയിച്ചു.
വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ് ജാബിർ. ഖാദർഖാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോവിഡ് കാരണം മാറ്റിവച്ച വിവാഹം മേയിൽ നടത്തും.
English Summary : Work at Travel - New model by Muhammed Jabir and Khader Khan