ഈ ഇരിപ്പാണിഷ്ടാ കഷ്ടം; പത്തില്‍ ആറു ജീവനക്കാരും ഇരുന്നു ജോലിചെയ്യുന്നത് ഒൻപത് മണിക്കൂറിലധികം
Mail This Article
ഓഫീസ് ജീവനക്കാരില്‍ 64 ശതമാനം പേരും തങ്ങളുടെ ജോലിസ്ഥലത്ത് ഒന്‍പത് മണിക്കൂറിലധികം ഇരിക്കുന്നവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ദീര്‍ഘനേരമുള്ള ഇരിപ്പ് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 500ലധികം പേരെ ഉള്‍പ്പെടുത്തി ഗോദ്റേജ് ഇന്‍റീരിയോയുടെ വര്‍ക്ക്പ്ലേസ് ആന്‍ഡ് എര്‍ഗണോമിക്സ് റിസര്‍ച്ച് സെല്ലാണ് സര്‍വേ നടത്തിയത്.
ഇതില്‍ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തിന് 73 ശതമാനം പേര്‍ക്കും ഉത്തരമുണ്ടായില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 27 ശതമാനം പേര്‍ ഇരിക്കുന്നതിന് പകരം നില്‍ക്കാന്‍ ശ്രമിക്കുമെന്ന് പ്രതികരിച്ചു. ജോലിക്കും മീറ്റിങ്ങുകള്‍ക്കുമൊക്കെ വേണ്ടി ദീര്‍ഘനേരം ഒരേ ഇരിപ്പുരീതി പിന്തുടരുന്നത്. പല പ്രശ്നങ്ങള്‍ക്കും കാരണമാകാം. ദീര്‍ഘനേരം ഇരിക്കുന്നത് മാത്രമല്ല ദീര്‍ഘനേരം നില്‍ക്കുന്നതും ഹാനികരമാണ്. ഇവ രണ്ടും ഇടകലര്‍ന്ന രീതിയാണ് അവലംബിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നില്‍പ്പും ഇരിപ്പും ഇടകലര്‍ത്തിയ രീതി ജോലി സ്ഥലത്തെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി ചെയ്യുന്ന രീതി മാറ്റാന്‍ സാങ്കേതിക വിദ്യ നമ്മെ സഹായിച്ചിട്ടുണ്ടെങ്കിലും ഉദാസീനമായ ഇരിപ്പാണ് ഭൂരിപക്ഷം തൊഴിലിടങ്ങളും പിന്തുടരുന്നതെന്ന് ഗോദ്റേജ് ഇന്‍റീരിയോ മാര്‍ക്കറ്റിങ് അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് സമീര്‍ ജോഷി പറഞ്ഞു. അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, പ്രമേഹം, കുടവയര്‍, ഉയര്‍ന്ന കൊളസ്ട്രോള്‍ തോത് പോലുള്ള പല ആരോഗ്യ പ്രശ്നങ്ങളും ദീര്‍ഘനേരമുള്ള ഇരിപ്പുണ്ടാക്കുന്നു. ലിഫ്റ്റിന് പകരം പടി കയറിയിറങ്ങുക, സഹപ്രവർത്തകരെ ഫോണ്‍ ചെയ്യുന്നതിന് പകരം നേരിട്ട് ചെന്ന് കാണുക, നടന്നു കൊണ്ട് കൂടിക്കാഴ്ചകള്‍ നടത്തുക എന്നിവ വഴി തൊഴിലിടത്തിലെ ദീര്‍ഘനേരമുള്ള ഇരിപ്പ് ഒഴിവാക്കാന്‍ ശ്രമിക്കാവുന്നതാണ്.
Content Summary : Six in 10 employees sit for almost nine hours at work: Survey