ADVERTISEMENT

തിരുവനന്തപുരം ∙ തൊഴിലന്വേഷകര്‍ക്ക് അവസരങ്ങളുടെ പുതിയ പാത വെട്ടിത്തുറക്കാന്‍ കേരള സര്‍ക്കാര്‍ ഒരുക്കുന്ന നൂതന പദ്ധതിയാണ് നോളജ് എക്കണോമി മിഷന്‍ (Kerala Knowledge Economy Mission). അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകരുടെ ഇഷ്ടതൊഴിലില്‍ അവര്‍ക്കുള്ള നൈപുണ്യം വര്‍ധിപ്പിച്ച് ആഗോള തൊഴിലിടങ്ങളില്‍ മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്താന്‍ പ്രാപ്തരാക്കുകയും അതിനുള്ള അവസരമൊരുക്കുകയുമാണ് മിഷന്‍ ചെയ്യുന്നത്. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനാണ് (കെ-ഡിസ്ക്) ഇതിന്റെ നടത്തിപ്പ് ചുമതല. ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (ഡിഡബ്ള്യുഎംഎസ്) എന്ന പേരില്‍ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി 2026നകം 20 ലക്ഷംപേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

kdisc-kerala-knowledge-economy-mission-to-create-20-lakh-jobs-article-image-one
കേരള നോളജ് എക്കണോമി മിഷൻ സംഘടിപ്പിക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിക്കും വിവരശേഖരണത്തിനും ചെങ്ങന്നൂർ വൈഎംസിഎ ഗ്രീൻലാൻഡിൽ ഭവാനി ബേബിയുടെ വീട്ടിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ തുടക്കമിടുന്നു. മന്ത്രി സജി ചെറിയാൻ, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ ശ്രീവിദ്യ തുടങ്ങിയവർ സമീപം

ആഗോളമാറ്റങ്ങൾ ഉൾക്കൊണ്ട് കേരളത്തിൽ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക, കേരളത്തിലെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നിവയാണ് സർക്കാരിന്റെ  അഭിമാന പദ്ധതിയായ നോളേജ് എക്കണോമി മിഷന്റെ ഉദ്ദേശ്യം. ദേശീയ- അന്തർദ്ദേശീയ തലത്തിൽ ധാരാളം നവലോകതൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് ഇവ പരമാവധി ഉപയോഗപ്പെടുത്താനാകുംവിധം നൈപുണ്യ പരിശീലനം നൽകി അവരെ തൊഴില്‍സജ്ജരാക്കുകയും ആഗോള തൊഴില്‍ വിപണിയില്‍ നിന്നുള്ള അവസരങ്ങളുമായി കൂട്ടിച്ചേര്‍ക്കുകയുമാണ് ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ചെയ്യുന്നത്. 

ലോകമെമ്പാടുമുള്ള വൈജ്ഞാനിക തൊഴിലുകളും അനുയോജ്യരായ തൊഴിലാളികളും നൈപുണ്യ പരിശീലന ഏജൻസികളും കൂടിച്ചേരുന്ന ഇടമാണ് ഡിഡബ്ള്യുഎംഎസ്. ഇതില്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് തൊഴില്‍മേഖലയുടെ ആവശ്യകതയ്ക്കനുസരിച്ച് നൈപുണ്യം വര്‍ധിപ്പിച്ച് തൊഴില്‍ശേഷി മെച്ചപ്പെടുത്താനും ജോലിസാധ്യത വര്‍ധിപ്പിക്കാനുമുള്ള പരിശീലനവും നല്‍കും. തൊഴിലുടമകൾ തങ്ങള്‍ക്കു പറ്റിയ തൊഴിലന്വേഷകരെ ഇവിടെനിന്ന് കണ്ടെത്തും. അവരവരുടെ കഴിവിനും ശേഷിക്കുമനുസരിച്ച് ഇഷ്ടമുള്ളിടത്തുനിന്ന് സൗകര്യപ്രദമായ സമയത്ത് തൊഴില്‍ സ്വീകരിച്ച് അതിനുള്ള പ്രതിഫലം പറ്റുന്ന ഗിഗ്, ഫ്രീലാന്‍സിങ്, വിജ്ഞാന തൊഴിലുകളിലേക്ക്  അഭ്യസ്ഥവിദ്യരെ എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. 

ഐടി, ഐടിസേവന മേഖലകള്‍ക്കുമപ്പുറം ലോജിസ്റ്റിക്സ്, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി പ്രധാന മേഖലകളിലെയെല്ലാം ഇന്ത്യക്കകത്തും പുറത്തുമുള്ള തൊഴിലവസരങ്ങള്‍ ഈ സംവിധാനത്തില്‍ ഉള്‍പ്പെടും. അതിലേറെയും വൈദഗ്ധ്യം ആവശ്യമുള്ള വിജ്ഞാന തൊഴിലുകളായിരിക്കും.  

​‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പ്രചാരണപരിപാടി

ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിനുമായി കേരള നോളജ് എക്കണോമി മിഷന്‍ നടത്തുന്ന പ്രചാരണപ്രവര്‍ത്തനമാണ് ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’. പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഈ ക്യാംപെയിന് മെയ് എട്ടിന് തുടക്കമായി.  ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ നേടാൻ സന്നദ്ധരാകുന്നവരുടെ വിവരം വീടുകൾതോറും കയറിയിറങ്ങിയുള്ള സർവേയിലൂടെ ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. തദ്ദേശ സ്ഥാപനപ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക. ഇതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ‘ജാലകം’ എന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. 

കേരള നോളജ് എക്കണോമി മിഷന്റെ പ്രവർത്തനങ്ങൾ 

kdisc-kerala-knowledge-economy-mission-to-create-20-lakh-jobs-article-image-two
കേരള നോളജ് എക്കണോമി മിഷൻ സംഘടിപ്പിക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചാരണ പരിപാടിയുടേയും വിവരശേഖരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു

പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി  അംബാസഡർമാർ സമൂഹത്തിന്റെ താഴെത്തട്ടിലെത്തുകയും തൊഴിലന്വേഷകരെ ഡിഡബ്ള്യുഎംഎസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ പിന്തുണയും സഹായവും തുടര്‍ന്നും നൽകുകയും ചെയ്യും. സാക്ഷരതാ പ്രവർത്തനത്തിനും ജനകീയാസൂത്രണ പ്രവർത്തനത്തിനും ശേഷം കേരളം ഏറ്റെടുക്കുന്ന ജനകീയ ക്യാംപയിനാണ് ‘എന്റെ തൊഴിൽ എന്റെ അഭിമാനം’. ഭാവി കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുകയും വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുകയും അഭ്യസ്തവിദ്യരുടെ തൊഴിൽശേഷിയെ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയെടുക്കുകയും ചെയ്യുന്ന വിപ്ലവകരമായ പ്രവർത്തനത്തിനാണ് കേരള സർക്കാർ തുടക്കം കുറിക്കുന്നത്.

18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴിലവസരം

18നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ പങ്കാളികളാകാം. അതിനായി knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. പ്ലസ് ടു, പ്രീഡിഗ്രി, ഐടിഐ, ഡിപ്ലോമ എന്നിവയോ അതിനു മുകളിലോ വിദ്യാഭ്യാസയോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാര്‍ഥികള്‍. 

റജിസ്ട്രേഷനു ശേഷം ഇതേ പ്ലാറ്റ്ഫോംവഴി നല്‍കുന്ന പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ സ്വയം മെച്ചപ്പെടാനും നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും അവസരം ലഭിക്കും. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, എ.പി.ജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല‌, ഐസിടി അക്കാദമി കേരള, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സ് (കേയ്സ്), അഡ്വാന്‍സ്ഡ് സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്), കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളാണ് നൈപുണ്യപരിശീലനം നല്‍കുന്നത്. 

യുഎസ്‌ടി ഗ്ലോബല്‍, ടിസിഎസ്, ഇ ആന്‍ഡ് വൈ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍, വ്യവസായസ്ഥാപനങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി, ഐ.ടി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ജി-ടെക്, നാസ്കോം, രാജ്യാന്തര റിക്രൂട്ടിംഗ് പ്ലാറ്റ്ഫോമുകളായ മോണ്‍സ്റ്റര്‍, ഫ്രീലാന്‍സര്‍ തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ്ഫോം വഴി തൊഴിലവസരങ്ങളൊരുക്കുന്നുണ്ട്. 

ഏഴുലക്ഷംപേർക്ക് തൊഴിൽ നൽകുന്നതിനായാണ് കെ-ഡിസ്‌കും സിഐഐയും കരാർ ഒപ്പിട്ടിരിക്കുന്നത്. രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ സിഐഐ ഡിഡബ്‌ള്യുഎംഎസിൽ രജിസ്റ്റർ ചെയ്യും. ഇതേവിധത്തിലാണ് മറ്റു കമ്പനികളും തൊഴിലന്വേഷകരെ കണ്ടെത്തുന്നത്. മോണ്‍സ്റ്ററിന്റെയും ഫ്രീലാന്‍സറിന്റെയും വെബ്സൈറ്റുകളില്‍ വരുന്ന തൊഴിലവസരങ്ങള്‍ അതതുസമയത്തുതന്നെ ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലും ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ തൊഴില്‍ദാതാക്കള്‍ ഡിഡബ്ള്യുഎംഎസ് വഴി നേരിട്ടെത്തി തൊഴിലന്വേഷകരെ ഇന്റര്‍വ്യൂ ചെയ്ത് തങ്ങള്‍ക്കാവശ്യമുള്ളവരെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.  

45 ലക്ഷം തൊഴില്‍രഹിതര്‍; രണ്ടു ലക്ഷത്തില്‍താഴെ മാത്രം സര്‍ക്കാര്‍ ജോലി

kdisc-kerala-knowledge-economy-mission-to-create-20-lakh-jobs-article-image-three

തൊഴില്‍രഹിതരുടെ എണ്ണത്തിന് ആനുപാതികമായി സര്‍ക്കാര്‍- പൊതുമേഖല- സഹകരണ മേഖലകളിലൊന്നും തസ്തികളിലില്ല. 2019ലെ ഇക്കണോമിക് റിവ്യൂവിന്റെ കണക്കുകൾ പ്രകാരം തൊഴിൽരഹിതരായ 45 ലക്ഷംപേരാണ് കേരളത്തിലുള്ളത്. ഇതില്‍ 22 ലക്ഷംപേരും പ്ലസ്ടുവിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. വരുന്ന നാലു വര്‍ഷംകൊണ്ട് സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ പരമാവധി സൃഷ്ടിക്കാനാകുക രണ്ടുലക്ഷം മാത്രം തൊഴിലവസരങ്ങളാണ്. തൊഴിലന്വേഷകരില്‍ നല്ലൊരു പങ്കും മറ്റ് മെച്ചപ്പെട്ട ജോലികളിലേക്ക് തിരിയേണ്ടിവരുമെന്നര്‍ഥം. 

2020 മാർച്ച്  31ലെ കണക്ക് പ്രകാരം 34.24 ലക്ഷം പേർ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നുണ്ട്. യോഗ്യതകൾക്കനുസരിച്ചുള്ള ജോലി ലഭിക്കാത്തവരും (അണ്ടർഎംപ്ലോയ്‌മെന്റ്) ജോലി നഷ്ടപ്പെട്ടവരും കോവിഡ് മഹാമാരിയുടെ ഭാഗമായി മടങ്ങിവന്ന പ്രവാസികളും വിവിധ പ്രൊഫഷണൽ കോഴ്സ് പാസായി ജോലിക്ക് പോകാതെ ഇരിക്കുന്ന വീട്ടമ്മമാരുമൊക്കെയാണ് ഇന്ന് കേരളത്തിലെ തൊഴിൽസേനയുടെ ഭാഗമായുള്ളത്. ഇവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുഭവസമ്പത്തിനും അനുയോജ്യമായതും ഇന്നത്തെ ലോകതൊഴിൽമേഖലയിൽവന്ന മാറ്റങ്ങൾക്കും കോവിഡാനന്തര സമ്പദ് വ്യവസ്ഥയുടെ പുതിയ സാഹചര്യങ്ങൾക്കും അനുസൃതമായ സംരംഭങ്ങളിലും മേഖലകളിലും എത്തിപ്പെടാനുള്ള സാധ്യത ഒരുക്കുകയാണ് നോളജ് എക്കണോമി മിഷന്‍ ചെയ്യുക.

ലോകത്തിന്റെ സാമ്പത്തികസ്ഥിതിയെ ഇന്ന് നിയന്ത്രിക്കുന്നത് വിജ്ഞാന വ്യവസായങ്ങളും വ്യാവസായികലോക സാമ്പത്തിക സ്ഥാപനങ്ങളുമാണ്. ലോകത്ത് പല പരമ്പരാഗത ജോലികളും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. 85 മില്യൺ ജോലികൾ പുതിയ 97 മില്യൺ ജോലികൾക്കായി വഴിമാറിക്കൊടുക്കുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. പുതിയതരം തൊഴിൽരീതികളും ഉണ്ടായിവരുന്നു. ജോലികൾ ഡിജിറ്റലൈസ് ചെയ്യുന്നതും ഫ്രീലാൻസർമാരുടെ ആവിർഭാവവും പ്രധാന ഘടകങ്ങളാണ്. 

സംസ്ഥാനത്തിന്റെ വിജ്ഞാന വിഭവശേഷിയെ പുറത്തേക്ക് വിടാതെ സംസ്ഥാനത്തിന്റെതന്നെ വികസനത്തിന് ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് ഇന്ന് കേരളം ചിന്തിക്കുന്നത്. വീടിനു പുറത്തുപോകാതെതന്നെ വിജ്ഞാനാധിഷ്ഠിത ജോലികളുടെ നല്ലൊരു പങ്കും ചെയ്തുതീര്‍ക്കാനാകുമെന്ന തിരിച്ചറിവ് കോവിഡ്കാലത്തുണ്ടായി.  ആവശ്യത്തിന് മല്‍സരശേഷിയുള്ള കേരളത്തിലെ പ്രതിഭകള്‍ക്ക് ഡിജിറ്റല്‍ ഇടങ്ങള്‍ ഉപയോഗിച്ച്  നാട്ടിലിരുന്ന് ചെയ്തുകൊടുക്കാ വുന്ന പുതിയ ജോലിസാധ്യതകള്‍ ലോകത്തെവിടെനിന്നും കണ്ടെത്താനും തുടങ്ങാനുമാകും. അത് ഐ.ടി. ജോലികള്‍ മാത്രമാകണമെന്നില്ല. ധനകാര്യ സേവനങ്ങളോ, ലോജിസ്റ്റിക്സ്, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, നിയമം, ചെറുകിട വ്യാപാരം, ഉല്‍പാദനം, കൃഷി തുടങ്ങിയ മേഖലകളിലോ ഒക്കെയാകാം.

അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഗണ്യമായ തോതിൽ നൈപുണ്യ വിടവ് സംഭവിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓരോ മേഖലയിലേക്കും ആഴത്തിൽ പോയി, ആഭ്യന്തര ആവശ്യം എത്രമാത്രമാണെന്നും വിദൂരത്തിലിരുന്ന് ചെയ്യാനാകുന്ന ജോലികൾ എത്രത്തോളം അവശേഷിക്കുന്നുണ്ടെന്നുമൊക്കെ നോക്കിയാൽ, ഒരു കോടിയോളം തൊഴിലവസരങ്ങൾ ആഭ്യന്തരമായും അന്തർദേശീയമായും ലഭ്യമാണെന്ന് മനസ്സിലാകും. അതിൽ ഒരു ചെറിയ ശതമാനം കേരളത്തിന് ഏറ്റെടുക്കാൻ കഴിയും. അതിലേക്ക് കേരളത്തിലെ അഭ്യസ്ഥവിദ്യരായ യുവ തലമുറയെ സജ്ജമാക്കാന്‍ നോളജ് എക്കോണമി മിഷനിലൂടെയും ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെയും സാധിക്കും.

ഭാവിയിലെ ഒഴിവുകളിലേക്കും സന്നദ്ധരാക്കും

kdisc-kerala-knowledge-economy-mission-to-create-20-lakh-jobs-article-image-five

കോളജുകളിൽനിന്ന് ജയിച്ചിറങ്ങുന്നവർക്ക് തൊഴിൽക്ഷമതയുടെയും നൈപുണ്യത്തിന്റെയും പ്രശ്‌നങ്ങളുണ്ട്. തൊഴില്‍ നൈപുണ്യം അവര്‍ നേടിയെടുക്കുന്നത് പ്രധാനമായും തൊഴിലിടങ്ങളില്‍ നിന്നാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ശക്തമായ അടിത്തറ ഒരുക്കുമ്പോഴും അതിനെ ഉടനടിയുള്ള തൊഴിൽസാധ്യതകൾക്കനുയോജ്യമായി പരുവപ്പെടുത്താൻ നമ്മുടെ കലാലയങ്ങൾക്ക് സാധിക്കുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കൃത്യമായ ഇടപെടലുകളുണ്ടെങ്കിൽ കേരളത്തിലെ കലാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവർക്ക് വളരെവേഗം കളിക്കളത്തിലേക്ക് പ്രവേശിക്കാനാകും. 

ഏതെങ്കിലും മേഖലയില്‍ തൊട്ടടുത്ത ഭാവിയില്‍ ഇന്ന തൊഴിലിന് ഒഴിവുകളുണ്ടാകുമെന്ന് മുന്‍കൂട്ടി അറിവു ലഭിച്ചാല്‍ അതിലേക്ക് മല്‍സരിക്കാന്‍തക്ക വിധത്തില്‍ കേരളത്തിലെ ക്യാംപസുകളില്‍ നിന്ന് പ്രസ്തുത തൊഴിലില്‍ നൈപുണ്യ പരിശീലനം നല്‍കി തയാറാക്കി നിറുത്താനുമാകും. ഇതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഐടിഐകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വലിയൊരു ക്യാംപെയ്നും നോളജ് എക്കണോമി മിഷന്‍ പദ്ധതിയിടുന്നുണ്ട്. 

ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള തൊഴിലുകളിലേക്ക് ക്യാംപസില്‍ നിന്നുതന്നെ ഇവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിനായി ചില ഹ്രസ്വകാലകോഴ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കേണ്ടിവരും. അതോടൊപ്പം അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ ആശയവിനിമയത്തിലുള്‍പ്പെടെ ആവശ്യമായ പരിശീലനവും നല്‍കും. ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിയുടെ തുടര്‍ച്ചയായി നോളജ് എക്കണോമി മിഷന്‍ നടത്തുന്ന വിപുലമായ ക്യാംപെയ്നായിരിക്കും ക്യാംപസുകള്‍ കേന്ദ്രീകരിച്ചുള്ളത്.   

Content Summary : K-DISC - Kerala Knowledge Economy Mission to create 20 Lakh Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com