കൂടുതൽ ഭയക്കേണ്ടത് സഹായിച്ചെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരെ; എല്ലാ വാഗ്ദാനങ്ങളെയും കണ്ണുമടച്ച് വിശ്വസിക്കരുത്...
Mail This Article
ജീവിതത്തിലും കരിയറിലും മികച്ച വിജയങ്ങൾ സ്വന്തമാക്കിയവരെല്ലാം അനുഭവങ്ങൾ നൽകിയ വലിയ തിരിച്ചറിവുകളിലൂടെ സഞ്ചരിച്ചവരാണ്. ചതിക്കപ്പെട്ടുവെന്ന് തളർന്നിരിക്കാതെ ആ ചതിയിൽ നിന്ന് ഉചിതമായ പാഠങ്ങൾ ഉൾക്കൊണ്ട് പിന്നീട് ആളുകളോട് പെരുമാറുമ്പോൾ ശ്രദ്ധ പുലർത്തുകയും ഭാവിയിൽ അത്തരം ആളുകളുമായി ഇടപഴകേണ്ടി വരുമ്പോൾ കൃത്യമായ അകലം പാലിക്കുകയും ചെയ്യാം.
സഹായഹസ്തങ്ങൾ നീട്ടിയ എല്ലാവരെയും കണ്ണടച്ചു വിശ്വസിച്ചതുകൊണ്ടാണ് ചിലരെങ്കിലും കുഴികളിൽ നിന്ന് ഗർത്തങ്ങളിലേക്കു വഴുതിവീഴുന്നത്. സഹായികളെത്തുമ്പോൾ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. സഹായിക്കാനുള്ള അറിവും ശേഷിയും അയാൾക്കുണ്ടോ, നൽകുന്ന പിന്തുണയ്ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങളുണ്ടോ, സഹായകവേഷം പ്രച്ഛന്നവേഷം മാത്രമാണോ, ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം അയാൾ ചെയ്യുന്നുണ്ടോ, അതോ പെരെടുക്കാനുള്ള തന്ത്രം മാത്രമാണോ ആ സത്കർമം, അകപ്പെട്ടതിനെക്കാൾ വലിയ കുരുക്കിലേക്കു വീഴാൻ സാധ്യതയുണ്ടോ. അജ്ഞരുടെ അനാവശ്യ ഇടപെടലുകൾക്കൊണ്ട് താറുമാറാകുന്ന ജീവിതങ്ങളുണ്ട്.
അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ മനസ്സുണ്ടായാൽ മാത്രം പോരാ, അറിവും പരിചയവും വേണം. ഇല്ലെങ്കിൽ രക്ഷാപ്രവർത്തനമായിരിക്കും ആളപായത്തിനു കാരണം. കൈത്താങ്ങാകുന്നവർ കൂച്ചുവിലങ്ങിടുന്നില്ല എന്നുറപ്പുവരുത്തണം. ഒരിക്കൽ രക്ഷപ്പെടുത്തിയതിന്റെ കണക്കും പറഞ്ഞ് ആയുസ്സ് മുഴുവൻ അടിമപ്പണി ചെയ്യിക്കുന്നവരുമുണ്ട്. ആത്മസുഹൃത്തിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഘാതകരുമുണ്ടാകും. സഹായിച്ചെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരെയാണ് കൂടുതൽ ഭയക്കേണ്ടത്. ഗോവണി ഒളിപ്പിച്ചു വച്ചതിനുശേഷം കുഴിയുടെ മുകളിൽ നിന്ന് അവർ ഇരുപതടി താഴ്ചയിലേക്കു കൈ നീട്ടും. കൊന്നു തിന്നാനാഗ്രഹിക്കുന്നവർക്കു കൈ കൊടുക്കുന്നതിലും ഭേദം പട്ടിണി കിടന്ന് മരിക്കുന്നതാണ്.
Content Summary : Dont Trust Fake Promises