വൈറല്‍ പക്ഷേ വ്യാജം; സർക്കാർ സൗജന്യ ലാപ്‌ടോപ്പുകൾ കൊടുക്കുന്നില്ല
Mail This Article
ഈ സന്ദേശം നിങ്ങളുടെ ഫോണിൽ വന്നാൽ അത്ഫോർഡ് ചെയ്യുന്നത് മുൻപ് രണ്ടു വട്ടം ആലോചിക്കണം. കാരണം ജൂലൈ ആദ്യവാരം മുതൽ സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്ന ഈ വാർത്ത എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഫോൺ സ്ക്രീനിലോ ലാപ്ടോപ് സ്ക്രീനിലോ എത്തിയേക്കാം. വാർത്തയിൽ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്നു തിരിച്ചറിയാതെ ഒരുപാട് പേർ പങ്കുവച്ച് അതൊരു വൈറൽ ന്യൂസ് ആയി മാറിക്കഴിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 5,00,000 വിദ്യാർഥികള്‍ക്കു സൗജന്യമായി ലാപ്‌ടോപ്പുകൾ കൊടുക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തയും അതിനൊപ്പമുള്ള ലിങ്കും വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്‌ട് ചെക്ക് ഡിപ്പാർട്ട്മെന്റ്. സർക്കാരിന് ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ച് പിഐബി ട്വീറ്റ് ചെയ്തു.
ലാപ്ടോപ് ലഭിക്കാൻ അർഹതയുണ്ടോ എന്നറിയാൻ ക്ലിക്ക് ചെയ്യണമെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്ന ലിങ്ക് വ്യക്തിഗതവിവരങ്ങൾ ചോർത്താനുള്ള കെണിയാകാമെന്നും സൗജന്യങ്ങൾ വാഗ്ദാനം ചെയ്തു ലഭിക്കുന്ന ഏതു സന്ദേശവും സത്യമാണോ എന്നു പരിശോധിച്ച ശേഷമേ പ്രതികരിക്കാവൂ എന്നും പിഐബി മുന്നറിയിപ്പു നൽകുന്നു. അത്തരം സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കുകളിൽ ഒരുകാരണവശാലും ക്ലിക് ചെയ്യുകയോ അവ ഷെയർ ചെയ്യുകയോ അരുത്.
ഓൺലൈൻ പഠനത്തിന്റെ ഭാഗമായി, അർഹരായ കുടുംബങ്ങള്‍ക്കു വിദ്യാഭ്യാസ മന്ത്രാലയം സൗജന്യമായി ലാപ്ടോപ് നൽകുന്നുവെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ പ്രചരിച്ച വാർത്തയും വ്യാജമാണെന്നു പിഐബി വ്യക്തമാക്കിയിരുന്നു.
Content Summary : Fact Check! No, Govt is Not Giving Free Laptops, Beware of Viral But Fake Notice