ക്ലാസ്മുറിയ്ക്കുള്ളിൽ കുട ചൂടി നിലത്തിരുന്ന് പഠിക്കുന്ന കുട്ടികൾ; ശോചനീയാവസ്ഥ പുറം ലോകത്തെ അറിയിച്ച വിഡിയോ കാണാം
Mail This Article
മഴ പെയ്താൽ ഒരു തുള്ളി വെള്ളം പോലും പുറത്തു പോവില്ല. എല്ലാം ക്ലാസ്മുറിയ്ക്കുള്ളിൽ എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി തോന്നില്ല ഈ വിഡിയോ കണ്ടാൽ. മധ്യ പ്രദേശിലെ സിയോണി ജില്ലയിലെ സർക്കാർ സ്കൂളിലെ കുട്ടികളുടെ പരിതാപകരമായ അവസ്ഥ കഴിഞ്ഞ ദിവസം പുറം ലോകമറിഞ്ഞത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചില ദൃശ്യങ്ങളിലൂടെയാണ്.
ക്ലാസ് മുറിയ്ക്കുള്ളിൽ വെറും നിലത്ത് കുടചൂടിയിരുന്നാണ് കുട്ടികൾ പഠിക്കുന്നത്. ചോർന്നൊലിക്കുന്ന മേൽക്കൂരയിൽ നിന്ന് വെള്ളം ദേഹത്തു വീഴാതിരിക്കാൻ കുട തുറന്നു പിടിച്ചാണ് കുട്ടികൾ ക്ലാസ് മുറിക്കുള്ളിലിരിക്കുന്നത്. പേരിനു പോലും ഒരു ബെഞ്ചോ, ഡെസ്ക്കോ പോലുമില്ലാത്ത ക്ലാസ്മുറിയാണതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അധ്യാപകർ പഠിപ്പിക്കുന്ന സമയത്തുൾപ്പടെ കുട ചൂടിയാണ് കുട്ടികൾ ക്ലാസിലിരിക്കുന്നത്.
ട്രൈബൽ ആർമി എന്ന ട്വിറ്റർ പേജിലൂടെ പങ്കുവയ്ക്കപ്പെട്ട വിഡിയോ വൻ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.‘‘ ഭരണാധികാരുടെ മക്കൾ വിദേശത്ത് പഠിക്കുമ്പോൾ ഗ്രാമീണരുടെ മക്കൾ ക്ലാസിൽ കുടചൂടിയിരിക്കാൻ നിർബന്ധിക്കപ്പെടുന്നു എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.
ഭരണകക്ഷിക്കെതിരെ പൊരുതാനുള്ള ആയുധമായി രാഷ്ട്രീയ പാർട്ടികൾ ഈ വിഡിയോയെ ഏറ്റെടുത്തു കഴിഞ്ഞു. മധ്യപ്രദേശിലെ ഒട്ടുമിക്ക സർക്കാർ സ്കൂളുകളുടെയും അവസ്ഥയിതാണെന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവയ്ക്കപ്പെടുന്നത്.
Content Summary : Viral Video Madhya Pradesh tribal students have to hold umbrellas inside classroom