ADVERTISEMENT

കുട്ടികളുടെ അമിത മൊബൈൽ ഉപയോഗം മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ തലവേദനയാകാറുണ്ട്. എന്നാൽ അതിലും വലിയ തലവേദനയായിരിക്കുകയാണ് കുട്ടികളുടെ മൊബൈൽ ഉപയോഗം നിയന്ത്രിക്കാൻ അമേരിക്കയിലെ ഒരു സ്കൂൾ അധികൃതർ സ്വീകരിച്ച നടപടികൾ. 

 

കുട്ടികൾ സ്കൂളിലോ പുറത്തോ ആയിക്കൊള്ളട്ടെ, അവരുടെ ഫോണിലേക്ക് വരുന്ന ഏതു സന്ദേശവും വായിക്കാൻ തങ്ങൾക്ക് അനുവാദം വേണമെന്നാണ് സ്കൂൾ അധികൃതരുടെ ആവശ്യം. എന്നാൽ രക്ഷിതാക്കളിൽ ഭൂരിപക്ഷത്തിനും സ്കൂൾ അധികൃതരുടെ ഈ നടപടിയോട് യോജിപ്പില്ല. അതിന് അവർ നൽകുന്ന വിശദീകരണമിങ്ങനെ:

 

‘‘ചെറിയ കുട്ടികളായതിനാൽ അവർക്ക് സ്വന്തമായി ഫോൺ ഇല്ല. അവർ ഉപയോഗിക്കുന്നത് അച്ഛന്റെയോ അമ്മയുടെയോ ഫോൺ ആണ്. ആ ഫോണിലെ ഏതെങ്കിലും സന്ദേശം മറ്റാർക്കെങ്കിലും വായിക്കണമെങ്കിൽ അതിന് അനുമതി ആവശ്യമാണ്. നിയമപാലനത്തിന്റെ ഭാഗമായി പൊലിസിനോ അധികാരികൾക്കോ ഫോൺ പരിശോധിക്കണമെങ്കിൽപോലും അനുമതി വേണം. എന്നാൽ, സ്‌കൂളിൽ വച്ചോ സ്‌കൂളിനു പുറത്തോ എപ്പോഴായാലും കുട്ടികൾ തമ്മിൽ നടത്തുന്ന ഏത് ആശയവിനിമയവും അധ്യാപകർക്ക് ഏതു സമയത്തും വായിക്കാം എന്നാണ് സ്കൂളിന്റെ നിലപാട്. ഏകപക്ഷീയമായ ഈ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല’’.

 

കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. സ്‌കൂളിലെ ഒരു വിദ്യാർഥിയുടെ അമ്മയായ റേച്ചൽ ഫ്രഞ്ച് ട്വിറ്ററിലൂടെ നിയമത്തിനെതിരെ ആഞ്ഞടിച്ചു.

 

‘‘എന്റെ കുട്ടി പഠിക്കുന്ന സ്‌കൂൾ സെൽഫോണുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമം നടപ്പാക്കിയിരിക്കുന്നു. വീട്ടിൽവച്ചാണെങ്കിൽപ്പോലും കുട്ടികൾ തമ്മിൽ ഫോണിൽ നടത്തുന്ന ഏത് ആശയവിനിമയവും അധ്യാപകർക്ക് വായിക്കാം എന്നാണത്. ഇത് സമ്മതിക്കാനാവില്ല.’’. ഇതാണ് റേച്ചലിന്റെ പോസ്റ്റ്.

വിവരം അറിഞ്ഞ ഉടൻ താൻ മകളോടു പറഞ്ഞ കാര്യവും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ‘‘നിന്റെ ഫോണിന്റെ ഉടമ ഞാനാണ്. നിന്റെ ഫോണിലെ ഏതെങ്കിലും വിവരം മറ്റാർക്കെങ്കിലും വായിക്കണമെങ്കിൽ ആദ്യം എന്നെ വിളിക്കാൻ പറയുക. എന്റെ അനുവാദമില്ലാതെ ഫോണിലെ ഒരു സന്ദേശവും മറ്റാരും വായിക്കുന്നത് എനിക്ക് അനുവദിക്കാനാവില്ല’’.

 

റേച്ചലിനെ പിന്തുണച്ച് മറ്റു രക്ഷകർത്താക്കളും രംഗത്തെത്തി. ഈ നിയമം ഒട്ടേറെ നിയമ സങ്കീർണതകളിലേക്ക് വഴി തെളിക്കും എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഫോണിലെ സന്ദേശം വായിക്കാൻ അധ്യാപകർ താൽപര്യപ്പെട്ടാൽ ആദ്യം  അച്ഛനമ്മമാരെ വിളിക്കൂ എന്നു പറയാൻ കുട്ടികളെ പഠിപ്പിക്കുകയാണ് രക്ഷകർത്താക്കൾ ചെയ്യേണ്ടതെന്നാണ് ഭൂരിപക്ഷത്തിന്റെയും വാദം.

സ്‌കൂളിനു പുറത്തു നടക്കുന്ന ഒരു ആശയവിനിമയത്തിൽ ഇടപെടാൻ സ്‌കൂൾ അധികൃതർക്ക് എന്ത് അവകാശമാണുള്ളതെന്നാണ് മറ്റു ചിലരുടെ ചോദ്യം.

 

കുട്ടികൾ തമ്മിലുള്ള ഫോൺ സംഭാഷണം അപകടകരമായ നിലയിലേക്കു പോകുകയാണെങ്കിൽ പരിശോധിക്കാൻ വേറെ എന്തെല്ലാം മാർഗങ്ങളുണ്ടെന്നും പലരും ചോദിക്കുന്നു.  സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ട് അയച്ചുകൊടുക്കാൻ ആവശ്യപ്പെടാം. ഫോൺ പരിശോധിക്കേണ്ടതുണ്ട് എന്ന് മാതാപിതാക്കളെ ആദ്യം ബോധ്യപ്പെടുത്താം. അതിനു ശേഷം മാത്രമാവട്ടെ പരിശോധന. എന്തായാലും അനുവാദമില്ലാതെ ഫോൺ പരിശോധിക്കുന്നതിനുപകരം മറ്റു മാർഗങ്ങളിലൂടെ സൈബർ ഭീഷണികളെ നേരിടാനാണ് അധികൃതർ തയാറാകേണ്ടത്. അല്ലാതെ തലതിരിഞ്ഞ നയങ്ങളിലൂടെ, പ്രായപൂർത്തിയായവരുടെ സുരക്ഷ അപകടത്തിൽപ്പെടുത്തുകയല്ല എന്നും രക്ഷിതാക്കൾ രോഷത്തോടെ പറയുന്നു.

 

Content Summary: School’s Cell Phone Policy Quickly Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com