ADVERTISEMENT

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന ചൊല്ലിനെ അന്വർഥമാക്കുന്ന ഹൃദയസ്പർശിയായ ഒരു സൗഹൃദകഥയാണ് എയർ ഇന്ത്യ കൊമേഴ്സ്യൽ മേധാവി രവീണ മോർ ലിങ്ക്ഡ്ഇന്നിൽ കഴിഞ്ഞ സൗഹൃദ ദിനത്തിൽ പങ്കുവച്ചത്. രവീണയുടെ അച്ഛൻ വിനായക് മോറിന് ഒരു മികച്ച ജോലി ലഭിക്കാൻ കാരണം അദ്ദേഹത്തിന്റെ സുഹൃത്തും വഴികാട്ടിയുമായ പ്രകാശ് ആയിരുന്നെന്ന് പറഞ്ഞുകൊണ്ടാണ് രവീണ ഓർമകൾ പങ്കുവച്ചത്.

 

അച്ഛൻ ജോലിയിൽനിന്ന് വിരമിക്കാൻ ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ് പ്രകാശിനെപ്പറ്റിയും അദ്ദേഹവും അച്ഛനുമായുള്ള ഊഷ്മള സൗഹൃദത്തെപ്പറ്റിയും രവീണ തുറന്നു പറഞ്ഞത്. 

 

‘‘കംപ്യൂട്ടറുകളും സെൽഫോണുകളും ഒക്കെ സാധാരണമാകുന്നതിന് മുൻപ് 80 കളിലാണ് ഈ സംഭവം നടക്കുന്നത്. ജോലി തേടുന്നവർ സ്വന്തം കൈപ്പടയിലെഴുതിയ അപേക്ഷയും റെസ്യൂമേയും കമ്പനികളിലേക്ക് അയയ്ക്കുന്ന കാലം. അന്ന് ക്യാംപസ് ഇന്റർവ്യൂകളൊന്നും അത്ര സാധാരണമായിരുന്നില്ല. അച്ഛൻ ജീവിതത്തിൽ ആദ്യമായി ജോലിക്ക് അപേക്ഷിക്കുന്ന സമയം. അപ്പോൾ അല്ലറ ചില്ലറ അബദ്ധങ്ങളൊക്കെ അദ്ദേഹം കാണിക്കും. ആ സമയത്തൊക്കെ അച്ഛനെ തിരുത്തുകയും സമാശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയുമൊക്കെ ചെയ്തുകൊണ്ട് അപേക്ഷയും റെസ്യൂമെയും തയാറാക്കി നൽകിയിരുന്നത് പ്രകാശ് അങ്കിളാണ്. പ്രകാശ് അങ്കിളിന്റെ ഇംഗ്ലിഷ് പരിജ്ഞാനവും കയ്യക്ഷരവും മികച്ചതാണ്. പത്തോളം കമ്പനികളിലേക്ക് അയയ്ക്കാൻ അദ്ദേഹം സ്വന്തം കൈപ്പടയിൽ അച്ഛന് അപേക്ഷകളും റെസ്യൂമെയും തയാറാക്കി നൽകി. അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ വസ്ത്രധാരണം എങ്ങനെ വേണം, എങ്ങനെ ഉത്തരം പറയണം എന്നെല്ലാം പരിശീലിപ്പിക്കുകയും ചെയ്തു. എന്റെ അച്ഛന് നല്ലൊരു കരിയർ കണ്ടെത്താൻ സഹായിച്ചതിൽ പ്രകാശ് അങ്കിളിന്റെ പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ ആ പരിശ്രമങ്ങൾക്കെല്ലാം അകമഴിഞ്ഞ നന്ദി. ഇപ്പോഴും അവർ തമ്മിലുള്ള ബന്ധം ഊഷ്മളമായി മുന്നോട്ടു പോകുന്നുണ്ട്.’’

 

1985 ൽ പ്രകാശ് അദ്ദേഹത്തിന്റെ കൈപ്പടയിൽ അച്ഛനുവേണ്ടി എഴുതിയ ഒരു അപേക്ഷയും രവീണ പങ്കുവച്ചു. സുഹൃത്തുക്കൾക്കൊരു കരിയർ ബ്രേക്ക് വരുമ്പോൾ റെസ്യൂമെ തിരുത്തിയും സുഹൃത്തുക്കളെ റഫർ ചെയ്തും കമ്പനിയെക്കുറിച്ചും ബന്ധപ്പെട്ട മേഖലയെക്കുറിച്ചുമുള്ള വിവരങ്ങൾ പറഞ്ഞുകൊടുത്തും ഒപ്പം നിൽക്കുന്ന സുഹൃത്തുക്കൾക്കു വേണ്ടിയാണ് ഈ കഥ പങ്കുവയ്ക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് രവീണ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

 

Content Summary : Viral Job Application from 1985: How My Dad’s Best Friend Helped him Build a Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com