അന്യരിൽനിന്ന് സമ്മാനങ്ങൾ വാങ്ങരുതെന്നു പഠിപ്പിക്കാൻ വേറിട്ട വഴി; ക്രൂരമെന്ന് വെർച്വൽ ലോകം
Mail This Article
‘അപരിചിതരിൽനിന്ന് ഭക്ഷണമോ സമ്മാനങ്ങളോ വാങ്ങരുത്’– ഓർമയുറയ്ക്കുന്ന കാലം മുതൽ അച്ഛനമ്മമാരും മുതിർന്നവരും കുട്ടികളോട് ഇതു പറയാറുണ്ട്. ഇങ്ങനെ വെറുതെ ഉപദേശിക്കാൻ നിൽക്കാതെ, അപരിചിതരിൽനിന്നു സമ്മാനങ്ങൾ വാങ്ങിയാൽ സംഭവിക്കാവുന്ന ആപത്തിനെക്കുറിച്ച് നേരിട്ടു തന്നെ കാട്ടിക്കൊടുത്തു ഒരു ടീച്ചർ. ഉദ്ദേശ്യം നല്ലതായിരുന്നുവെങ്കിലും കുഞ്ഞുങ്ങളുടെ പ്രായത്തിനു ചേർന്ന രീതിയിലല്ല അക്കാര്യം മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിച്ചതെന്നാണ് അതിന്റെ വിഡിയോ കണ്ട ഭൂരിപക്ഷം പേരുടെയും അഭിപ്രായം.
മുഖംമൂടിയും കണ്ണടയും നീലവസ്ത്രവും ധരിച്ച ഒരാൾ കൂടുനിറയെ സമ്മാനങ്ങളുമായി ക്ലാസിൽ പ്രവേശിക്കുകയും കുഞ്ഞുങ്ങൾക്കു നേരെ സമ്മാനങ്ങൾ നീട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളിലാണ് വിഡിയോ തുടങ്ങുന്നത്. സമ്മാനം വാങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും അതു കണ്ട് മറ്റു കുട്ടികൾ പേടിച്ചു കരയുന്നതും ദൃശ്യങ്ങളിലുണ്ട്. വീണ്ടും സമ്മാനങ്ങളുമായെത്തി കുട്ടികളുടെ കൈയിൽ നിർബന്ധിച്ച് സമ്മാനങ്ങൾ പിടിച്ചേൽപിക്കുമ്പോൾ കുട്ടികൾ വിസമ്മതിക്കുന്നതും ചില കുഞ്ഞുങ്ങളെ പിടിച്ചു വലിച്ച് പുറത്തേക്കു കൊണ്ടു പോകാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.
വളരെ പ്രാകൃതവും ക്രൂരവുമായ രീതിയിലാണ് കുട്ടികളെ ഒരു കാര്യം പഠിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിഡിയോ കണ്ട ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ‘ക്രൂരമായ രീതിയിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോൾ’ എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വേറിട്ട ശൈലി ക്രൂരമായിപ്പോയെന്ന് ഒരുപക്ഷം വാദിക്കുമ്പോൾ അൽപം പേടിച്ചാലും കുട്ടികൾ കാര്യം മനസ്സിലാക്കിക്കോളും എന്ന നിലപാടിലാണ് മറ്റു ചിലർ.
Content Summary : Teacher's unusual method of educating children not to accept gifts from strangers