ശ്ശെ! ഫിൻലൻഡിലെങ്ങാനും പഠിച്ചാൽ മതിയാരുന്നു; ഇക്കാര്യങ്ങളറിഞ്ഞാൽ ഉറപ്പായും പറഞ്ഞു പോകും
Mail This Article
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയെക്കുറിച്ചുള്ള വിവാദങ്ങളേറുമ്പോൾ ആ രാജ്യങ്ങളിലെ വിദ്യാഭ്യാസ മാതൃകകളെക്കുറിച്ച് അറിഞ്ഞാലോ. ശ്ശെ! ഫിൻലൻഡിലെങ്ങാനും പഠിച്ചാൽ മതിയായിരുന്നുവെന്ന് ആരും പറഞ്ഞു പോകും. പഠിക്കുന്നവരും പഠിക്കാത്തവരുമെന്ന വേർതിരിവില്ലാത്ത, കുട്ടികൾക്ക് ഉറങ്ങാൻ സമയം കൊടുക്കുന്ന, ആഴ്ചയിൽ എല്ലാദിവസവും ക്ലാസുകളില്ലാത്ത സ്കൂളുകളാണ് വിദേശരാജ്യങ്ങളിലേറെയും. വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മാതൃകകളെക്കുറിച്ചറിയാം...
ഫിൻലൻഡ്
ലോകത്തിലെ ഏറ്റവും മികച്ചതായി കരുതുന്ന സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായമാണ് ഫിൻലൻഡിലേത്. ലോകത്ത് 100 ശതമാനം സാക്ഷരതയോടെ ഒന്നാം സ്ഥാനത്താണ് ഫിൻലൻഡ്. അമേരിക്ക ചെലവാക്കുന്നതിന്റെ 40 ശതമാനം തുക മാത്രമാണ് ഇവിടെ സ്കൂളുകൾക്കായി ചെലവാക്കുന്നത്. എന്നിട്ടും പഠന മികവിന്റെ കാര്യത്തിൽ ഫിന്നിഷ് കുട്ടികൾ മുൻപന്തിയിലാണ്. ഫിൻലൻഡിൽ സ്കൂൾ വിദ്യാഭ്യാസം ഏഴാം വയസ്സിലേ ആരംഭിക്കൂ. മറ്റു രാജ്യങ്ങളിലെ സ്കൂൾ പ്രവേശനപ്രായം ശരാശരി ആറു വയസ്സാണ്. ഫിൻലൻഡിൽ ആദ്യത്തെ ആറുവർഷം സ്കൂളിൽ പരീക്ഷയില്ല. 16–ാം വയസ്സിൽ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ മാത്രമാണ് നിർബന്ധിത പരീക്ഷ. മിടുക്കരും കഴിവു കുറഞ്ഞവരുമായ കുട്ടികളെ ഒരേ ക്ലാസിലാണ് ഇരുത്തുക. പരസ്പരം അറിഞ്ഞുപഠിക്കുന്നതാണ് രീതി. അതുകൊണ്ടുതന്നെ പഠനത്തിൽ മുന്നിൽ നിൽക്കുന്നവരും പിന്നിൽ നിൽക്കുന്നവരും തമ്മിലുള്ള മാർക്കിന്റെ അന്തരം ഇവിടത്തെ സ്കൂളിൽ വളരെ കുറവാണ്. സ്കൂളിൽ നിന്ന് 66 ശതമാനം വിദ്യാർഥികൾ കോളജിലേക്ക് പോകുന്നുണ്ട്. ഇത് യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
ഉറക്കം വരുന്നോ ? സാരമില്ല, ഉറങ്ങിക്കോ !
നമ്മുടെ നാട്ടിലെ പല സ്കൂളുകളിലും അതിരാവിലെ ക്ലാസുകൾ ആരംഭിക്കും. ചില കുട്ടികൾ ഉറക്കം തൂങ്ങുന്നത് പതിവുമാണ്. എന്നാൽ കാനഡയിലെ ചില സ്കൂളുകളിൽ ഇത്തരം പ്രശ്നമേയില്ല. കാരണം അവിടെ അധ്യയനം തുടങ്ങുന്നതിന് മുൻപ് കുട്ടികൾക്ക് വിശ്രമിക്കാനുള്ള സമയം നൽകും. ആ സമയത്ത് ഒരു കുഞ്ഞുറക്കം വേണമെങ്കിൽ നടത്താം ! ഉറക്ക പ്രശ്നമുള്ള കുട്ടികളുടെ ശ്രദ്ധയും പഠനനിലവാരവും ഉയർത്താൻ ഇതു സഹായിക്കുമത്രേ !
ഇവിടെ എല്ലാം ഡിജിറ്റലാ !
ഡിജിറ്റൽ കാലത്തിന് അനുയോജ്യമായി സ്കൂളുകളെ ഒരുക്കി ശ്രദ്ധയമായതാണ് എജ്യുക്കേഷൻ ഫോർ എ ന്യു എറ(Education for a New Era) എന്ന നെതർലൻഡ്സ് മാതൃക. പരമ്പരാഗത പുസ്തകങ്ങളും ബ്ലാക്ക്ബോർഡും പൂർണമായും ഒഴിവാക്കി 11സ്കൂളുകളെ ഐപാഡ് സ്കൂൾ ആക്കി മാറ്റുകയാണ് ചെയ്തത്. ഐപാഡ് ഒരു പഠന വസ്തുവെന്ന ശക്തമായ സന്ദേശം നൽകുന്നതിനാൽ മൊബൈൽ ഫോണിൽ കളിക്കുന്ന പോലെ കുട്ടികൾ ഐപാഡിൽ അധികം കളിക്കാൻ മെനക്കെടുകയുമില്ല.
സ്കൂൾ ദിവസങ്ങൾ
ആഴ്ചയിൽ ഏറ്റവും കുറവ് പഠനദിനങ്ങളുള്ളത് ഫ്രാൻസിലാണ് 4, 5 ദിവസം മാത്രം. പക്ഷേ, ദിവസവും എട്ടു മണിക്കൂറാണ് ക്ലാസ്. മിക്കവാറും രാജ്യങ്ങളിൽ ആഴ്ചയിൽ അഞ്ചുദിവസമാണ് അധ്യയനം. ബ്രിട്ടനിൽ ഒരു ദിവസം 4.40 മണിക്കൂർ ആണ് ക്ലാസ്. ജർമനിയിൽ 3.45 മണിക്കൂർ ഫ്രാൻസിലും അമരിക്കയിലും വർഷം 180 ദിവസം അധ്യയനം നടക്കും. ജപ്പാനിൽ ഇത് 220 ആണ്. ജർമൻ സ്കൂൾ വർഷം 185 ദിവസമാണ്. ബ്രിട്ടനിൽ 190 ദിവസം
അവനുമില്ല അവളുമില്ല !
സ്വീഡനിലെ എഗാലിയ (Egalia) പ്രീ സ്കൂളിൽ അവൻ(He), അവൾ (She) എന്നീ വാക്കുകൾ ഉപയോഗിക്കാറില്ല. ആൺ – പെൺ വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും തുല്യരായി പരിഗണിക്കാൻ ശീലിപ്പിക്കുന്നതിന്റെ ഭാഗമാണിത്.
Content Summary : Learn about different countries' education methods