ADVERTISEMENT

ന്യൂഡൽഹി ∙ 4 വർഷ സംയോജിത ബിരുദ കോഴ്സ് 75% മാർക്കോടെ വിജയിച്ചവർക്കു പിഎച്ച്ഡി പ്രവേശനം നൽകുന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യുജിസി വിജ്ഞാപനം ചെയ്തു. പിഎച്ച്ഡി ലഭിക്കാൻ വിവിധ ജേണലുകളിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കണമെന്ന മാനദണ്ഡം ഒഴിവാക്കി. ഇനി മുതൽ എംഫിൽ ബിരുദമുണ്ടാകില്ലെന്നും യുജിസി മാനദണ്ഡം വ്യക്തമാക്കുന്നു. 2016 ലെ മാനദണ്ഡങ്ങൾക്കു പകരമായി പുതിയ വ്യവസ്ഥകൾ നിലവിൽ വന്നു. 

 

ഭേദഗതികളുടെ കരട് മാർച്ചിലാണു ജനങ്ങളിൽ നിന്ന് അഭിപ്രായം തേടാൻ പ്രസിദ്ധീകരിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സീറ്റുകളിൽ 60% നെറ്റ്, ജെആർഎഫ് വിജയികൾക്കു മാ‌‌റ്റിവയ്ക്കണമെന്ന കരട് നിർദേശം അന്തിമ ഘട്ടത്തിൽ ഒഴിവാക്കി. പ്രവേശനത്തിനു നിലവിലുള്ള രീതി തന്നെ തുടരും.

 

∙ പിഎച്ച്ഡി പ്രവേശനത്തിന്: 4 വർഷ ബിരുദ കോഴ്സിൽ 75% മാർക്കോടെ വിജയം. മാർക്ക് കുറവാണെങ്കിൽ ഒരു വർഷത്തെ പിജി കോഴ്സ് 55% മാർക്കോടെ വിജയിക്കണം. 3 വർഷ ബിരുദത്തിനു ശേഷം 55 % മാർക്കോടെ പിജി പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പട്ടികവിഭാഗ, ഒബിസി, ഭിന്നശേഷി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾക്കു 5% ഇളവുണ്ട്. 55% മാർക്കോടെ എംഫിൽ പൂർത്തിയാക്കിയവർക്കും  അപേക്ഷിക്കാം. 

 

∙ പഠനകാലം: കോഴ്സ് വർക്ക് ഉൾപ്പെടെ കുറഞ്ഞതു 3 വർഷവും പരമാവധി 6 വർഷവും. പെൺകുട്ടികൾക്കും ഭിന്നശേഷിയുള്ളവർക്കും 2 വർഷം കൂടി ഇളവുണ്ട്. പെൺകുട്ടികൾക്കു പ്രസവ, ശിശുപരിചരണ അവധിയായി പരമാവധി 8 മാസം അനുവദിക്കും. 

 

∙ പാർട്ട് ടൈം: പ്രഫഷനലുകൾക്കു പാർട്ട് ടൈം ഗവേഷണത്തിനും അനുമതിയുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നു സമ്മതപത്രം സമർപ്പിക്കണം. കോഴ്സ് വർക് ഉൾപ്പെടെ പൂർത്തിയാക്കാൻ അവധി ലഭ്യമാക്കുമെന്നതുൾപ്പെടെയുള്ള ഇതിൽ വ്യക്തമാക്കിയിരിക്കണം. 

 

∙ ഗവേഷണ ഗൈഡ്: വിരമിക്കുന്നതിനു 3 വർഷത്തിൽ താഴെ മാത്രമുള്ള അധ്യാപകർക്കു പുതിയ വിദ്യാർഥികളെ ചേർക്കാൻ അനുമതിയില്ല. പ്രഫസർമാർക്കു പരമാവധി 8 വിദ്യാർഥികളെയും അസോഷ്യേറ്റ് പ്രഫസർ പദവിയിലുള്ളവർക്കു 6 പേരെയും അസി. പ്രഫസർമാർക്കു 4 പേരെയും ചേർക്കാം.  

നിലവിലെ വിദ്യാർഥികൾക്ക്

 

∙ നിലവിൽ റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പിഎച്ച്ഡി ബിരുദ കാര്യത്തിൽ 2016 ലെ വ്യവസ്ഥകളോ പുതിയ മാനദണ്ഡങ്ങളോ പാലിക്കാം. എംഫിൽ പഠനം നടത്തുന്നവർക്കു പുതിയ വ്യവസ്ഥകൾ ബാധകമാകില്ല.

 

Content Summary : Not mandatory to publish in journals before final PhD thesis: UGC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com