ADVERTISEMENT

തിരുവനന്തപുരം∙ പുതിയ അധ്യയന വർഷം ആരംഭിക്കാൻ നാലു ദിവസം മാത്രം ശേഷിക്കെ ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാതെ സംസ്ഥാനത്തെ സ്കൂളുകൾ പ്രതിസന്ധിയിൽ. സർക്കാരിന്റെ പുതിയ ഇന്റർനെറ്റ് സേവന സംരംഭമായ കെ–ഫോൺ വഴി ലഭ്യമാകുമെന്നു പ്രഖ്യാപിച്ച ഇന്റർനെറ്റ് കണക്‌ഷൻ നഗര മേഖലയിലെ ചുരുക്കം സ്കൂളുകളൊഴികെ മറ്റിടങ്ങളിൽ ലഭിച്ചിട്ടില്ല. ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറിയിലും സ്മാർട് ക്ലാസ് റൂമുകളുടെ ഭാഗമായി പഠനത്തിനും ഇന്റർനെറ്റ് വേണമെന്നിരിക്കെയാണ് ഈ ദുരവസ്ഥ.

 

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഐടി ഏജൻസിയായ കൈറ്റ് വഴി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്‌ഷനായിരുന്നു കഴിഞ്ഞ അധ്യയന വർഷം വരെ സ്കൂളുകളിൽ ഉണ്ടായിരുന്നത്. എന്നാൽ എല്ലാ സ്കൂളുകളും കെ–ഫോൺ കണക്‌ഷനിലേക്കു മാറണമെന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്എൻഎൽ കണക്‌ഷനുകൾ മാർച്ചിൽ വിച്ഛേദിച്ചു. കുറ്റമറ്റ രീതിയിൽ കെ–ഫോൺ പ്രവർത്തന സജ്ജമാകും വരെ ബിഎസ്എൻഎൽ കണക്‌ഷൻ നിലനിർത്തണമെന്നായിരുന്നു കൈറ്റ് സർക്കാരിനോട് ശുപാർശ ചെയ്തിരുന്നത്. ഇത് അംഗീകരിച്ചില്ല. 

 

അവധിക്കാലത്ത് ഇന്റർനെറ്റ് ആവശ്യമായ ഓഫിസ് ജോലികൾക്ക് മൊബൈൽ ഡേറ്റ ഉൾപ്പെടെ സ്വകാര്യ കണക്‌ഷനുകളെയാണ് അധ്യാപകർ ആശ്രയിച്ചത്. സ്കൂൾ തുറക്കും മുൻപു കെ–ഫോൺ കണക്‌ഷനുകൾ എല്ലാ സ്കൂളുകളിലും ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ ഉറപ്പ്. എന്നാൽ അതു പാഴ്‌വാക്കാകുന്ന സാഹചര്യമാണിപ്പോൾ. സ്കൂളുകളിൽ കണക്‌ഷനുകൾ നൽകിയിട്ടുണ്ടെന്നും ഇനി ഇന്റർനെറ്റ് ലഭ്യമാക്കിയാൽ മതിയെന്നുമാണ് കെ–ഫോൺ വിശദീകരിക്കുന്നത്. എന്നാൽ പല സ്കൂളുകളിലും കണക്‌ഷൻ പോലും നൽകിയിട്ടില്ലെന്നു പരാതിയുണ്ട്. ചില സ്കൂളുകൾ സ്വന്തം നിലയിൽ ബിഎസ്എൻഎൽ കണക്‌ഷനുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.

 

Content Summary : Several schools forced to rely on BSNL's broadband as K-FON internet link proves elusive

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com