പോളി: 11,600 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു
Mail This Article
തൊടുപുഴ ∙ സംസ്ഥാനത്തെ പോളിടെക്നിക്കുകളിൽ 2 അലോട്മെന്റുകൾ പൂർത്തിയായപ്പോൾ പകുതിയിലേറെ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. ആകെയുള്ള 22,423 സീറ്റിൽ 10,802 സീറ്റിലാണ് പ്രവേശനം നടന്നത്; 48.17% മാത്രം. 11,621 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സർക്കാർ, ഐഎച്ച്ആർഡി, കോ–ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷൻ (കേപ്), സ്വകാര്യ പോളിടെക്നിക്കുകളിലെ കണക്കാണിത്. കഴിഞ്ഞ വർഷം ആകെ 20,747 സീറ്റുകളിലായി 16,992 പേർ പ്രവേശനം നേടിയിരുന്നു; 81.9%. കഴിഞ്ഞവർഷം 3 അലോട്മെന്റുകളുണ്ടായിരുന്നത് ഇത്തവണ സമയനഷ്ടം ഒഴിവാക്കാൻ രണ്ടായി ചുരുക്കി. ആദ്യ അലോട്മെന്റിൽ 4079 സീറ്റിൽ മാത്രമാണ് പ്രവേശനം നടന്നത്.
കൊഴിഞ്ഞുപോക്കും കൂടി
പോളിടെക്നിക് പ്രവേശനം നേടിയശേഷം രണ്ടാം വർഷം പഠനം നിർത്തുന്നവരുടെ എണ്ണവും കൂടുന്നു. ഓരോ കോഴ്സിലും 10% സീറ്റുകളാണ് ലാറ്ററൽ എൻട്രി പ്രവേശനത്തിനു മാറ്റിവച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള 2242 സീറ്റുകൾക്കു പുറമേ ഒന്നാം വർഷം പഠനം നിർത്തുന്നവരുടെ സീറ്റുകളും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തും. ഇങ്ങനെ കഴിഞ്ഞകൊല്ലം 6260 ലാറ്ററൽ എൻട്രി സീറ്റുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കൊല്ലം 7319 സീറ്റുകളുണ്ട്. കഴിഞ്ഞകൊല്ലം 4365 പേർ ലാറ്ററൽ പ്രവേശനം നേടിയെങ്കിൽ ഇക്കൊല്ലം ഇതുവരെ 3096 മാത്രം. 4223 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ സർക്കാർ പോളിടെക്നിക്കുകളിലെ 1214 സീറ്റുകളുമുണ്ട്.