ഓപ്പൺ സർവകലാശാലയിലും നാലുവർഷ ബിരുദം; കരിക്കുലം ഫ്രെയിംവർക്കിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി
Mail This Article
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നടത്തുന്ന 12 യുജി പ്രോഗാമുകളും അടുത്തവർഷം മുതൽ 4 വർഷ ബിരുദ പ്രോഗ്രാമുകളായി മാറും. കരിക്കുലം ഫ്രെയിംവർക്കിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി. 3 വർഷം വിജയകരമായി പൂർത്തിയാക്കുന്ന ഘട്ടത്തിൽ വേണമെങ്കിൽ ബിരുദ സർട്ടിഫിക്കറ്റ് നേടി പഠനം അവസാനിപ്പിക്കാം. നാലാം വർഷവും തുടർന്ന് 44 ക്രെഡിറ്റ് കൂടി നേടിയാൽ ഓണേഴ്സ് ബിരുദമോ ഓണേഴ്സ് വിത്ത് റിസർച് ബിരുദമോ ലഭിക്കും.
ഒരു മേജർ വിഷയവും 2 മൈനർ വിഷയങ്ങളുമുണ്ടാകും. വിദ്യാർഥി എല്ലാ സെമസ്റ്ററുകളിലും മൂല്യവർധിത (വാല്യു ആഡഡ്) കോഴ്സുകളും നൈപുണ്യ വികസന കോഴ്സുകളും പഠിക്കണം. ഓപ്പൺ സർവകലാശാലയുടെ ഈ ഘടന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിർദേശിച്ച കരിക്കുലം ഫ്രെയിംവർക്കിൽനിന്നു സമീപനത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമാണ്. ടാസ്ക് ഫോഴ്സ് കൺവീനർ ഡോ. എം.ജയപ്രകാശ് സമർപ്പിച്ച നിർദേശങ്ങളാണ് അംഗീകരിച്ചത്.
ഇക്കൊല്ലത്തെ പ്രവേശന നടപടികൾ സെപ്റ്റംബർ 30ന് അവസാനിപ്പിക്കുന്നതിനു പകരം ഒക്ടോബറിലേക്കു നീട്ടണമെന്ന് യുജിസിയോട് ആവശ്യപ്പെടും. യോഗത്തിൽ വൈസ് ചാൻസലർ ഡോ.പി.എം.മുബാറക് പാഷ അധ്യക്ഷത വഹിച്ചു.
പിജി: ഒരു പേപ്പറിൽ ഓപ്പൺ ബുക് പരീക്ഷ
അടുത്ത വർഷം മുതൽ പിജി പ്രോഗ്രാമുകളിൽ പരീക്ഷണാർഥം ഒരു പേപ്പറിൽ ഓപ്പൺ ബുക് പരീക്ഷ നടത്താനും തീരുമാനിച്ചു. ബിഎ നാനോ ഒൻട്രപ്രനർഷിപ് എന്ന നൂതന അക്കാദമിക് പദ്ധതിയുടെ കരിക്കുലം ഫ്രെയിം വർക്കിനും കൗൺസിൽ അംഗീകാരം നൽകി.
Content Summary : Sree Narayana Guru open university Introduces Honors Degrees in 4th Year