ADVERTISEMENT

ഉണ്ടക്കണ്ണുകളുള്ള ഒരു വെളുത്ത പൂച്ചക്കുട്ടിയാണിപ്പോൾ താരം. അമേരിക്കയിലെ ടെക്സസിലുള്ളൊരു വെർച്വൽ കോടതിമുറിയിലാണതു സംഭവിച്ചത്. ജഡ്ജിയും അഭിഭാഷകരുമുൾപ്പെട്ട ഓൺലൈൻ കോടതി നടപടികൾക്കിടയിലേക്കാണാ പൂച്ചക്കുട്ടി ഓടിക്കയറി വന്നത്. കേസ് അവതരിപ്പിച്ചുകൊണ്ടിരുന്ന ഒരു അഭിഭാഷകന്റെ സൂം സ്ക്രീൻ പൂച്ചക്കുട്ടിയുടേതായി മാറുകയായിരുന്നു. എല്ലാവരും ആദ്യമൊന്നമ്പരുന്നുവെങ്കിലും ജഡ്ജിയുടെ സമചിത്തതയോടെയുള്ള ഇടപെടലിലൂടെ പിരിമുറുക്കത്തിന് അയവുവരികയും ചിരി പടരുകയും ചെയ്തു. പിന്നീടു വിശദമായ കമന്റോടു കൂടി ജഡ്ജി തന്നെ ആ വിഡിയോ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. 

ഒരു ഡിജിറ്റൽ പൂച്ചയോടാണോ താൻ സംസാരിക്കുന്നതെന്ന ജഡ്ജി റോയ് ഫെർഗൂസന്റെ ചോദ്യത്തിനു ‘ഞാനിവിടെ ജീവനോടെയുണ്ട്, ഞാൻ പൂച്ചയല്ല’ എന്നായിരുന്നു റോഡ് പോൻടൻ എന്ന വക്കീലിന്റെ മറുപടി. പൂച്ചക്കുട്ടിയുടെ സുന്ദരമെങ്കിലും വിഷാദം തുളുമ്പുന്ന മുഖത്തു നിന്നു കേസിലെ നിയമവശങ്ങൾ മണിമണിയായി പ്രവഹിച്ചുതുടങ്ങിയപ്പോൾ ജഡ്ജി റോയ് ഫെർഗൂസൻ വക്കീലിനെ അയാൾക്കു പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടാൻ ശ്രമിച്ചു. സംഭവം മനസ്സിലായെന്നു പറഞ്ഞ വക്കീൽ തനിക്കാ ചിത്രം മാറ്റാൻ കഴിയുന്നില്ലെന്നും തന്റെ അസിസ്റ്റന്റ് അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ജഡ്ജിയെ അറിയിച്ചു. സംഭാഷണം തുടരാൻ താൻ തയാറാണെന്നും താൻ തന്നെയാണ് ഈ വിഡിയോ കോളിനു പുറകിലുള്ളതെന്നും ഒരു പൂച്ചയല്ലെന്നും വക്കീൽ എടുത്തുപറഞ്ഞപ്പോൾ എനിക്കതു കാണാൻ കഴിയുന്നുണ്ട് എന്നായിരുന്നു ജഡ്ജിയുടെ സരസമായ മറുപടി. സംഭവത്തിനു ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്: ‘‘നിങ്ങളുടെ കുട്ടി കംപ്യൂട്ടർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഓൺലൈൻ മീറ്റിങ്ങികളിൽ പ്രവേശിക്കും മുൻപ് സൂമിലെ വിഡിയോ ഓപ്‌ഷൻസ് ചെക് ചെയ്യാൻ മറക്കരുത്, ഫിൽറ്ററുകൾ ഓഫ് ആണ് എന്ന് ഉറപ്പാക്കുകയും വേണം. അതേസമയം, ഈ രസകരമായ നിമിഷങ്ങൾ നീതിന്യായ വ്യവസ്ഥയുടെ മറ്റൊരു മുഖം കൂടി കാണിച്ചു തരുന്നുമുണ്ട്. വിഷമമേറിയ ഈ അവസ്ഥയിലും നീതിനടപ്പാക്കൽ മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള നിശ്ചയദാർഢ്യം നിയമമേഖല പ്രദർശിപ്പിക്കുന്നുവെന്നതാണ് അത്’’. 

കോവിഡ്ബാധയെത്തുടർന്നു ലോകമെങ്ങും സൂമും ഗൂഗിൾ മീറ്റും വഴിയുള്ള മീറ്റിങ്ങുകൾ സർവസാധാരണമായതോടെ അതുവഴിയുണ്ടാകുന്ന അബദ്ധങ്ങളും സംഭവിച്ചു തുടങ്ങി. ചിലതു തമാശയായി കരുതപ്പെട്ടു ചിരിച്ചു തള്ളപ്പെട്ടുവെങ്കിൽ മറ്റു ചിലതു പലരുടെയും ജോലി തന്നെ ഇല്ലാതാക്കുന്നത്ര ഗൗരവം നിറഞ്ഞതായിരുന്നു. കുട്ടികളും വളർത്തുമൃഗങ്ങളും മീറ്റിങ്ങുകളുടെയിടയിലേക്ക് അപ്രതീക്ഷിതമായി കയറിവരുന്നതായിരുന്നു പ്രധാനമായും സംഭവിച്ചിരുന്നത്. ഒരു ക്ഷമപറച്ചിലിൽ തീരുന്ന പ്രശ്നമേ ഇതിനുണ്ടായിരുന്നുള്ളൂ. അതേസമയം, ചില സൂം മീറ്റിങ്ങുകൾക്കിടയിൽ അതിരുവിട്ട പ്രണയസല്ലാപങ്ങളും നഗ്നതാപ്രദർശനങ്ങളും മറ്റു കയറിവന്നതു വിദേശരാജ്യങ്ങളിലെ ചില ജനപ്രതിനിധികൾക്കു സ്വന്തം പദവി നഷ്ടമാകുന്നിടത്തേക്കു വരെ കാര്യങ്ങളെത്തിച്ചു. ഓൺലൈൻ യോഗങ്ങളിലും ചില മര്യാദകൾ പിന്തുടരേണ്ടതിന്റെ ആവശ്യകത ഇതോടെ മനസ്സിലാക്കിയ കമ്പനികൾ ഇതുസംബന്ധിച്ച പ്രത്യേക നിർദേശങ്ങൾ തന്നെ ഇപ്പോൾ ജീവനക്കാർക്കു മുൻകൂറായി നൽകുന്നുണ്ട്. 

English Summary : Golantharam - Texas lawyer, trapped by cat filter on Zoom call, informs judge he is not a cat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com