രണ്ടാംഘട്ട പ്രിലിമിനറി പരീക്ഷ: ആദ്യത്തേതിനെക്കാൾ എളുപ്പം; ആവർത്തിക്കുന്ന പാറ്റേൺ
Mail This Article
പത്താം ക്ലാസ് തുല്യതാ തസ്തികയിലേക്കുള്ള രണ്ടാംഘട്ട പ്രിലിമിനറി പരീക്ഷയും പൂർത്തിയായി. ആദ്യ പരീക്ഷയെക്കാൾ എളുപ്പമായിരുന്നു രണ്ടാംഘട്ട പ്രിലിമിനറി പരീക്ഷ. എന്നു മാത്രമല്ല ആദ്യ ചോദ്യക്കടലാസിലെ അതേ പാറ്റേണിലുള്ള ഒട്ടേറെ കാര്യങ്ങൾ ഇത്തവണയും ആവർത്തിച്ചു.
എങ്കിലും 7–8 മാർക്ക് നെഗറ്റീവ് ആയിപ്പോകാൻ സാധ്യതയേറെയുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ഒരേ ഉത്തരം തന്നെ അടുപ്പിച്ചു വീണ്ടും വീണ്ടും ചോദിച്ചപ്പോൾ തെറ്റിച്ചവർ ഏറെയുണ്ട്. കഴിഞ്ഞ ചോദ്യക്കടലാസ് വിലയിരുത്തി പഠിച്ചവർക്ക് ഇക്കുറി പരീക്ഷ എളുപ്പമായിട്ടുണ്ടാകും.
ഇടിമിന്നലോടു കൂടി സാധാരണയായി ഉച്ചയ്ക്കു ശേഷം പെയ്യുന്ന മഴ എന്ന ചോദ്യത്തിന് ‘ഉച്ചലിത വൃഷ്ടി’യും ‘സംവഹന വൃഷ്ടി’യും ശരിയാണെങ്കിലും പിഎസ്‍സി ഉത്തരം സംവഹന വൃഷ്ടിയാണ്.
ഇന്ത്യയുടെ മാഗ്നാകാർട്ട, ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നീ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം മൗലികാവകാശങ്ങൾ തന്നെയാണ്. അടുത്തടുത്ത് ഒരേ ചോദ്യം ചോദിക്കുമോയെന്നു സംശയിച്ച് തെറ്റായി ഉത്തരം രേഖപ്പെടുത്തിയവരുണ്ടാകും.
സമ്മതിദാനാവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച് ഒരു രാഷ്ട്രീയപരമായ അവകാശമാണ്. ഓപ്ഷനുകളിൽ ഈ ഉത്തരം ഇല്ലെങ്കിലും ‘ഇതൊന്നുമല്ല’ എന്ന ഓപ്ഷൻ രേഖപ്പെടുത്താൻ പലരും മടിച്ചു.
‘ആധുനിക ഭാരത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ആര്’ എന്ന ചോദ്യത്തിന് ‘രാജാറാം മോഹൻറോയ്’ എന്ന ഉത്തരം എഴുതി തൊട്ടടുത്ത ചോദ്യത്തിൽ ‘ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് ആര്’ എന്ന ചോദ്യം വന്നപ്പോൾ പലരും ഉത്തരം തെറ്റിച്ചു. ഒരേ ഉത്തരം രണ്ടു പ്രാവശ്യം വരുമോ എന്നായിരുന്നു ചിന്ത. പിഎസ്‍സി തിരിച്ചും മറിച്ചും ചോദിച്ചാലും അറിയുന്ന ഉത്തരത്തിൽ ആശയക്കുഴപ്പമുണ്ടാകരുത്. ഉദ്യോഗാർഥികളെ കെണിയിലാക്കുക എന്നതു മാത്രമാണ് അവിടെ പിഎസ്‍സിയുടെ ലക്ഷ്യം
മനുഷ്യാവകാശ കമ്മിഷൻ, വിവരാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ എന്നിവയിൽ നിന്നു കൃത്യമായി ചോദ്യങ്ങൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് അവസാന വട്ട റിവിഷനിൽ ഇവ ഓടിച്ചു നോക്കാൻ മറക്കരുത്.
അറിയാത്ത ചോദ്യങ്ങൾ പോലും നിർബന്ധിച്ച് ഉത്തരം എഴുതിച്ചു നെഗറ്റീവ് മാർക്കിൽ കുടുക്കുന്ന പിഎസ്‍സി തന്ത്രം ഈ ചോദ്യക്കടലാസിലും പ്രയോഗിച്ചിട്ടുണ്ട്. ഒട്ടും അറിയില്ലെങ്കിൽ ഉത്തരം എഴുതാതെ വിടുന്നതാണു ബുദ്ധി.
അയ്യങ്കാളിയുടെ വെങ്ങാനൂരിലെ കർഷക സമരം, അഞ്ചുതെങ്ങ് കലാപം, സെഹത് ടെലി മെഡിസിൻ പദ്ധതി, അക്കാമ്മ ചെറിയാൻ എന്നിവ ഈ ചോദ്യക്കടലാസിലും ആവർത്തിച്ചിട്ടുണ്ട്.
വേനൽക്കാലത്തെ ശരാശരി മഴ എത്ര എന്ന ചോദ്യം എവിടത്തെ മഴയെന്നു കൃത്യമായി ചോദിക്കാത്തതിനാൽ ഒഴിവാക്കപ്പെടാം.
കഴിഞ്ഞ പരീക്ഷയിലെ ‘എ’യിൽ നിന്നു ‘ബി’യിലേക്കുള്ള ദൂരം എത്ര എന്ന കണക്കിലെ ചോദ്യം പിഴവോടു കൂടി ഈ ചോദ്യക്കടലാസിലും ആവർത്തിച്ചു.
75 മാർക്ക് നേടാൻ പ്രയാസമില്ല. കട്ട് ഓഫ് മാർക്ക് കൃത്യമായി പറയാൻ മറ്റു രണ്ടു ഘട്ടങ്ങൾ കൂടി പൂർത്തിയാകണം.
ഇനി എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്
കഴിഞ്ഞ 2 പരീക്ഷകളിലും ചോദ്യം വന്ന ഭാഗങ്ങൾ അരിച്ചുപെറുക്കി പഠിച്ചാൽ തന്നെ നല്ല മാർക്ക് നേടാം. ഈ ചോദ്യക്കടലാസുകളിലെ 200 ചോദ്യങ്ങളും അതിനോടനുബന്ധിച്ച കാര്യങ്ങളും പഠിക്കാൻ മറക്കരുത്.
English Summary: Kerala PSC 10th Level Preliminary Examination