കൃഷി, ഹോർട്ടികൾചർ ബിരുദധാരികൾക്കെല്ലാം ഇനി കൃഷി ഓഫിസറാകാം, തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് ആക്ഷേപം
Mail This Article
തിരുവനന്തപുരം ∙ രാജ്യത്തെ ഏത് അംഗീകൃത സർവകലാശാലയിൽ നിന്നും കൃഷിയിലോ ഹോർട്ടികൾചറിലോ ബിഎസ്‍സി നേടുന്നവർക്ക് ഇനി കേരളത്തിൽ കൃഷി ഓഫിസറാകാം. കൃഷി വകുപ്പിലെ സാങ്കേതിക സ്പെഷൽ റൂൾസ് ഇത്തരത്തിൽ പുതുക്കി.
കൃഷി ഓഫിസർ തസ്തികയിലേക്കു പിഎസ്‍സി മുഖേന നേരിട്ടുള്ള നിയമനമാണ്. ഐസിഎആർ (ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾചറൽ റിസർച്) അംഗീകാരമുള്ള കാർഷിക സർവകലാശാലയിൽനിന്നുള്ള 4 വർഷ കൃഷി–ഹോർട്ടികൾചർ ബിരുദമായിരുന്നു നിലവിലെ യോഗ്യത.
ഇനി കേരളത്തിനു പുറത്തുള്ള സ്വകാര്യ സർവകലാശാലകളിൽനിന്ന് ഇതേ വിഷയത്തിൽ ബിരുദം നേടുന്നവരെയും പരിഗണിക്കും. പലയിടത്തും 3 വർഷമാണു കോഴ്സ്. ഇളവ് കേരളത്തിലെ കാർഷിക സർവകലാശാലയിൽനിന്നു പഠിച്ചിറങ്ങുന്നവരുടെ തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് ആക്ഷേപമുണ്ട്.
തിരുവനന്തപുരം വെള്ളായണി, തൃശൂർ മണ്ണുത്തി വെള്ളാനിക്കര, വയനാട് അമ്പലവയൽ, കാസർകോട് പടന്നക്കാട് എന്നിവിടങ്ങളിലെ കാർഷിക കോളജുകളിലായി കൃഷി – ഹോർട്ടികൾചർ ബിരുദ കോഴ്സിനു 300 സീറ്റാണുള്ളത്.
English Summary : Kerala Agricultural Officer Technical Special Rules Revised