നാം അവരുടെയും ചിറകരിഞ്ഞു; ദേശാടനപ്പക്ഷികളും മടങ്ങുന്നു
Mail This Article
വിരുന്നു വരുന്ന ദേശാടനപ്പക്ഷികൾക്ക് ചേക്കേറാൻ അഴിമുഖത്തും പുഴയോരങ്ങളിലും ഇടങ്ങളില്ലാതാകുന്നു. പ്ലാസ്റ്റിക് മാലിന്യം നിറയുന്നതും ദേശാടന പക്ഷികളുടെ ഇഷ്ടകേന്ദ്രത്തെ നശിപ്പിക്കുകയാണ്. ദേശാടനപ്പക്ഷികളുടെ ആഗമനം കൊണ്ട് ശ്രദ്ധേയമായിരുന്ന പൊന്നാനി അഴിമുഖത്തും ഭാരതപ്പുഴയോരത്തും മുൻവർഷങ്ങളെ അപേക്ഷിച്ച് പക്ഷികളുടെ വരവ് വളരെ കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മേഖലയെ സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടായിട്ടില്ല. ഭാരതപ്പുഴയിലെ മധ്യഭാഗത്തെ ചങ്ങണക്കാടുകൾ പ്രധാന ആവാസ കേന്ദ്രമായിരുന്നു. പ്രളയത്തെ തുടർന്ന് ചങ്ങണക്കാടുകൾ പലതും ഇല്ലാതായതും പക്ഷികൾ പൊന്നാനി വിടാൻ കാരണമായി. റഷ്യ, സൈബീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നെത്തുന്ന ദേശാടനപ്പക്ഷികളുടെ ഇഷ്ട കേന്ദ്രമാണ് പൊന്നാനി. ഇന്ത്യയിൽ തന്നെ അപൂർവമായി കണ്ടെത്തിയ മ്യാവൂ കടൽകാക്കയും പൊന്നാനിയിലെത്തിയിരുന്നു.
സ്റ്റെപ്പി ഹൂഗ്ലിനി, തവിട്ടു തലയൻ, കരിന്തലയൻ, സൂചികൊക്കൻ, പല്ലാസ് കടൽ കാക്കകളും വരയൻ, മണലൂതി, കടൽ കാട, വലിയ മണൽ കോഴി എന്നിവയും ദേശാടനത്തിനായി അഴിമുഖത്തെത്തിയിരുന്നു. വിവിധയിനം കടലാളകളുടെ വിഹാര ഭൂമിയായിരുന്നു ഇൗ പ്രദേശം.പ്ലാസ്റ്റിക് മാലിന്യം കടലോരത്ത് പെരുകുന്നതും നിർമാണങ്ങളുമെല്ലാം പക്ഷികളുടെ ആവാസ വ്യവസ്ഥ തകർക്കുകയാണ്.