ഭക്ഷിച്ചാൽ മരണം വരെ സംഭവിക്കാം, തീയുടെ നിറം; കാറ്റിലേറി പരക്കുന്നു ആ മാരക വിഷ ഫംഗസ്!
Mail This Article
കണ്ടാല്‍ തലകീഴായി നിര്‍ത്തിയ ക്യാരറ്റ് ചെടി പോലെ തോന്നുന്ന ഒരു കൂണ്‍. ക്യാരറ്റുകള്‍ മണ്ണില്‍ നിന്ന് മുളച്ചു വന്നതുപോലെയാണ് ഒറ്റ നോട്ടത്തില്‍ കാണപ്പെടുക. പക്ഷേ കാഴ്ചയിലെ സൗന്ദര്യം ഈ കൂണുകളുടെ സ്വഭാവത്തിലില്ല. പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര്. പേര് സൂചിപ്പിക്കുന്നതിലും അപകടകാരിയാണ് ഈ കൂണ്‍. കാരണം ഇവ തൊലിപ്പുറമെ സ്പര്‍ശിക്കുന്നത് തന്നെ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കാം.
തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാൻ കാരണം. മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകൾ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. കാഴ്ചയിലുള്ള ഭംഗിമൂലം ഇവ ഭക്ഷ്യയോഗ്യമാണെന്നു കരുതി പലരും ഭക്ഷിക്കാറുണ്ട്. ഇങ്ങനെ ഇവയെ ഭക്ഷിക്കുന്നത് ശരീരം തളരുന്നതു മുതല്‍ മരണത്തിനു വരെ കാരണമായിട്ടുമുണ്ട്.
വ്യാപിക്കുന്ന വിഷക്കൂണുകള്‍
ജപ്പാനിലും കൊറിയയിലു മാത്രം കാണപ്പെട്ടിരുന്ന ഈ പോയിസണ്‍ ഫയര്‍ കോറലുകള്‍ ഇപ്പോള്‍ പലയിടത്തായി കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ഈ കൂണുകളെ ഇന്തോനീഷ്യയിലും, പപുവാന്യൂഗിനിയയിലും കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയന്‍ തീരത്ത് ഇവയെ കണ്ടെത്തിയിരിക്കുന്നത്. വടക്കന്‍ ഓസ്ട്രേലിയയിലെ കെയ്ണ്‍ മേഖലയിലാണ് കടലിനോടു ചേര്‍ന്നുള്ള മേഖലയില്‍ ഈ കൂണുകളെ കണ്ടെത്തിയത്.
പവിഴപ്പുറ്റുകളുടെ സ്വഭാവത്തെക്കുറിച്ചും നിറവുമുള്ള ഫംഗസുകളെക്കുറിച്ചും പഠനം നടത്തുന്ന റേ പാല്‍മര്‍ എന്ന ഫൊട്ടോഗ്രാഫറാണ് ഈ കൂണുകളുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റേ പാല്‍മര്‍ ഈ ചിത്രങ്ങള്‍ ഗവേഷകനും ക്യൂൻസ്‌ലന്‍ഡ് സര്‍വകലാശാല പ്രഫസറുമായ മാറ്റ് ബാരന് അയച്ചു കൊടുത്തു. മാറ്റ് ബാരനാണ് ഇവ പോയിസണ്‍ ഫയര്‍ കോറലുകളാണെന്ന് സ്ഥിരീകരിച്ചത്.
ജപ്പാനും കൊറിയയ്ക്കും പുറത്ത് ഈ കൂണുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇവ എങ്ങനെയാണ് ഇവിടേക്കെത്തിയതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഫംഗസുകള്‍ കാറ്റിലൂടെ വേഗത്തില്‍ സഞ്ചരിക്കാൻ കഴിവുള്ളവയാണ്. അതുകൊണ്ട് തന്നെ ഈ ഫയര്‍ കോറല്‍ ഫംഗസുകളുടെ വ്യാപനം സ്വാഭാവികമായ സംഭവിച്ചതാവാനാണ് സാധ്യതയെന്നും മാറ്റ് ബാരന്‍ വ്യക്തമാക്കി.
അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ സ്പര്‍ശനമേറ്റുണ്ടായ അപകടങ്ങള്‍ ഇടയ്ക്കിടെ കൊറിയയിലും ജപ്പാനിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. 1999 ല്‍ മദ്യലഹരയിലായ ഒരു സംഘം ഈ കൂണുകളെ മരുന്നു ചെടിയാണെന്നു തെറ്റിധരിച്ച് ഭക്ഷിച്ചതിനെ തുടര്‍ന്ന് കൂട്ടത്തിലൊരാള്‍ മരിക്കുകയും ഒരാള്‍ തളര്‍ന്നു പോവുകയും ചെയ്തിരുന്നു.